വടകര: കളക്ടറുടെയും എം.എൽ.എ.യുടെയും സാന്നിധ്യത്തിൽ യോഗം ചേർന്ന് രണ്ടാഴ്ച പിന്നിട്ടിട്ടും വടകരയിലെ ദേശീയപാതയിലും പഴയ സ്റ്റാൻഡ് റോഡിലും ഗതാഗതക്കുരുക്കിന് പരിഹാരമായില്ല. യോഗത്തിൽ കൈക്കൊണ്ട പ്രധാന തീരുമാനങ്ങളൊന്നും നടപ്പിലാകാത്തതാണ് ഓണവിപണി സജീവമാകുന്നതിനിടെ നഗരത്തെ വീണ്ടും കുരുക്കിലാക്കുന്നത്.
ദേശീയപാതയിലെ പ്രധാന കുരുക്ക് കേന്ദ്രമായ കരിമ്പനപ്പാലത്ത് ഒരുവശത്തെ സർവീസ് റോഡിലൂടെ ഇരുവശത്തേക്കും വാഹനങ്ങൾ കടന്നുപോകുന്നതാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്. ഓഗസ്റ്റ് മൂന്നിന് ചേർന്ന യോഗത്തിൽ കിഴക്കുവശത്തെ സർവീസ് റോഡ് ഒരാഴ്ചയ്ക്കുള്ളിൽ ഗതാഗതയോഗ്യമാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും പണികൾ വൈകിയാണ് ആരംഭിച്ചത്. ഞായറാഴ്ചയോടെ പാലത്തിന് സമീപം ടാറിങ് പൂർത്തിയായതിനാൽ തിങ്കളാഴ്ച മുതൽ കോഴിക്കോട് ഭാഗത്തേക്കുള്ള വാഹനങ്ങൾ ഇതുവഴി വഴിതിരിച്ചുവിടാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ലിങ്ക് റോഡിലെ മേൽപ്പാലത്തിന് അടിവശത്തുകൂടി ജില്ലാ ആശുപത്രി റോഡിലേക്ക് വാഹനങ്ങൾ കടത്തിവിടാൻ തീരുമാനിച്ചിരുന്നെങ്കിലും സ്ഥലം കോൺക്രീറ്റ് പാനലുകൾ ഇട്ട് അടച്ചിട്ട നിലയിലാണ്. ഇവിടെ പൈലിങ് ആരംഭിക്കുന്നതിന് മുൻപ് വഴി തുറന്നുകൊടുത്തില്ലെങ്കിൽ രോഗികളടക്കമുള്ള യാത്രക്കാരുടെ ദുരിതം ഇരട്ടിയാകും. നിലവിൽ പെരുവാട്ടുതാഴെ മാത്രമാണ് മേൽപ്പാലത്തിന് അടിയിലൂടെ വാഹനങ്ങൾ കടത്തിവിട്ടുതുടങ്ങിയത്.
മഴ മാറിയാലുടൻ കരിമ്പനപ്പാലം മുതൽ കൈനാട്ടിവരെയുള്ള സർവീസ് റോഡ് രാത്രികാല ഗതാഗതനിയന്ത്രണത്തോടെ അറ്റകുറ്റപ്പണി നടത്തുമെന്ന് ഉറപ്പുനൽകിയിരുന്നെങ്കിലും സഹകരണ ആശുപത്രി വരെയുള്ള ഭാഗത്ത് മാത്രമാണ് പണികൾ നടന്നത്. ഓണം അടുത്തെത്തിയ സാഹചര്യത്തിൽ ഇനി രാത്രി നിയന്ത്രണം ഏർപ്പെടുത്തുന്നത് ജനങ്ങൾക്ക് കൂടുതൽ തിരിച്ചടിയാകും. യോഗ തീരുമാനങ്ങളിൽ പഴയ സ്റ്റാൻഡിൽ നിന്നുള്ള ബസ് സർവീസുകൾ ലിങ്ക് റോഡിലേക്ക് മാറ്റിയത് മാത്രമാണ് നടപ്പിലായത്. എന്നാൽ ഇതിനെതിരെ വ്യാപാരികൾ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group

















































