അഫീഫ നീതി ജനകീയ ആക്ഷൻ കമ്മിറ്റി
വടകര: വടകര ബേബി ഹോസ്പിറ്റലിൽ പ്രസവ ചികിത്സയിലിരിക്കെ അഫീഫ മരണപ്പെട്ട സംഭവത്തിൽ സമഗ്രവും നിഷ്പക്ഷവുമായ അന്വേഷണം നടത്തി, വീഴ്ച കണ്ടെത്തുന്ന പക്ഷം കുറ്റക്കാർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കണമെന്ന് ചോമ്പാല–കല്ലാമല അഫീഫ നീതി ജനകീയ ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ ആവശ്യപ്പെട്ടു.
കുടുംബാംഗങ്ങളും നാട്ടുകാരും ഉന്നയിക്കുന്ന ചികിത്സാ വീഴ്ച, ഗുരുതരമായ മെഡിക്കൽ അനാസ്ഥ, ചികിത്സ വൈകിപ്പിക്കൽ, അടിയന്തര ജീവൻരക്ഷാ നടപടികളിലെ വീഴ്ച തുടങ്ങിയ ആരോപണങ്ങൾ അതീവ ഗൗരവമുള്ളതാണെന്ന് ആക്ഷൻ കമ്മിറ്റി വാർത്താസമ്മേളനത്തിൽ പറഞ്ഞു. ആരോപണങ്ങളിൽ വസ്തുതയുണ്ടോ എന്ന് സത്യസന്ധവും നിഷ്പക്ഷവുമായ അന്വേഷണത്തിലൂടെ കണ്ടെത്തേണ്ടത് പൊതുതാൽപര്യ വിഷയമാണെന്നും അവർ വ്യക്തമാക്കി.
പ്രസവാനന്തരമായി ഗുരുതരമായ രക്തസ്രാവമുണ്ടായിട്ടും അടിയന്തര ചികിത്സയും വിദഗ്ധ ഇടപെടലും വൈകിയെന്നും, വിലപ്പെട്ട സമയം നഷ്ടപ്പെട്ട ശേഷമാണ് ശസ്ത്രക്രിയ ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിച്ചതെന്നുമാണ് കുടുംബം ഉന്നയിക്കുന്ന പ്രധാന പരാതി. ഇക്കാര്യങ്ങളിൽ വിശദമായ മെഡിക്കൽ പരിശോധനയും അന്വേഷണവും അനിവാര്യമാണെന്ന് ആക്ഷൻ കമ്മിറ്റി ആവശ്യപ്പെട്ടു.
അന്വേഷണത്തിൽ മെഡിക്കൽ അനാസ്ഥയോ നിയമലംഘനമോ തെളിയുന്ന പക്ഷം ബന്ധപ്പെട്ട ഡോക്ടർമാർക്കും ആശുപത്രി മാനേജ്മെന്റിനുമെതിരെ കർശന നിയമനടപടികൾ സ്വീകരിച്ച് അഫീഫയുടെ കുടുംബത്തിന് നീതി ഉറപ്പാക്കണം. മരണപ്പെട്ട അഫീഫയുടെ കുടുംബത്തിന് ആവശ്യമായ സർക്കാർ സഹായവും അടിയന്തരമായി ലഭ്യമാക്കണമെന്നും അവർ ആവശ്യപ്പെട്ടു.
ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ സ്വകാര്യ ആശുപത്രികളിലെ പ്രസവചികിത്സാ സംവിധാനങ്ങൾ ഉൾപ്പെടെ അടിയന്തര ചികിത്സാ സംവിധാനങ്ങളുടെ പ്രവർത്തനം പരിശോധിക്കുകയും ആവശ്യമായ പരിഷ്കാര നടപടികൾ സ്വീകരിക്കുകയും വേണം. പ്രസവ ചികിത്സയ്ക്കിടെ ഗുരുതരാവസ്ഥയിലാകുന്ന രോഗികൾക്ക് സമയബന്ധിതമായി വിദഗ്ധ ചികിത്സ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും ആക്ഷൻ കമ്മിറ്റി ആവശ്യപ്പെട്ടു.
അഫീഫയുടെ മരണത്തിൽ അടിയന്തര അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി വി. ഡി. സതീശൻ, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, ആരോഗ്യ മന്ത്രി കെ. മുരളീധരൻ എന്നിവർക്ക് കെ. കെ. രമ എം.എൽ.എ, പാറക്കൽ അബ്ദുള്ള എം.എൽ.എ എന്നിവരുടെ നേതൃത്വത്തിൽ പരാതി നൽകിയതായും ഭാരവാഹികൾ അറിയിച്ചു. വിഷയത്തിൽ നിഷ്പക്ഷവും സമഗ്രവുമായ അന്വേഷണം നടത്തുമെന്ന് ബന്ധപ്പെട്ടവർ ഉറപ്പുനൽകിയതായും അവർ പറഞ്ഞു.
ജനകീയ ആക്ഷൻ കമ്മിറ്റി ഭാരവാഹികളായ യു. എ. റഹീം, കെ. കെ. ജയചന്ദ്രൻ, കെ. ടി. അബൂബക്കർ, എ. ടി. റഫീക്ക്, അഫീഫയുടെ സഹോദരന്മാരായ അനീസ് മുബാറക്ക്, അർഷാദ് മുബാറക്ക് തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group

















































