തിരുവമ്പാടി: ശക്തമായ മലവെള്ളപ്പാച്ചിലിനെത്തുടർന്ന് മുത്തപ്പൻപുഴ ചപ്പാത്ത് വെള്ളത്തിൽ മുങ്ങി ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു. ബുധനാഴ്ച രാവിലെയാണ് സംഭവം ഉണ്ടായത്. ഇതോടെ സ്കൂൾ കുട്ടികൾ അടക്കമുള്ള സ്ഥിരം യാത്രക്കാർ പുഴ കടക്കാനാകാതെ വഴിയിൽ കുടുങ്ങി. കഴിഞ്ഞ ജൂൺ 17-ന് ഒലിച്ചുപോയതിനെത്തുടർന്ന് ഒറ്റദിവസംകൊണ്ട് പുനർനിർമിച്ച ചപ്പാത്താണ് ഇപ്പോൾ വീണ്ടും ജലനിരപ്പുയർന്നതിനെത്തുടർന്ന് മുങ്ങിയത്. നിർമാണത്തിലിരിക്കുന്ന ആനക്കാംപൊയിൽ-മേപ്പാടി-കള്ളാടി തുരങ്കപാതയുമായി ബന്ധിപ്പിക്കുന്ന ഈ റോഡിലൂടെ തിരുവമ്പാടിയിൽനിന്ന് മറിപ്പുഴയിലേക്ക് കെ.എസ്.ആർ.ടി.സി. ബസും സർവീസ് നടത്തുന്നുണ്ട്.
ശക്തമായ മലവെള്ളക്കുത്തൊഴുക്കിൽപ്പെട്ട് ചപ്പാത്തിനോട് ചേർന്നുള്ള ക്വാറി വെയ്സ്റ്റ് ഉൾപ്പെടെയുള്ള ഭാഗം ഒലിച്ചുപോയെങ്കിലും, കരാറുകാരായ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി അടിയന്തരമായി ഇടപെട്ട് ഈ ഭാഗം ഗതാഗതയോഗ്യമാക്കിയിട്ടുണ്ട്. ഉച്ചയോടെ പുഴയിലെ ജലനിരപ്പ് താഴ്ന്നതോടെയാണ് ഇതുവഴിയുള്ള ഗതാഗതം പുനഃസ്ഥാപിക്കാനായത്. തിരുവമ്പാടി-പുല്ലൂരാംപാറ-എടത്തറ-മറിപ്പുഴ റോഡിന്റെ ഭാഗമായി മുത്തപ്പൻപുഴപ്പാലം പുനർനിർമിക്കുന്നതിനാൽ, താത്കാലിക ഗതാഗതസൗകര്യത്തിനായാണ് റഹ്‌മാനിയ മസ്‌ജിദിന് സമീപം ഈ ചപ്പാത്ത് പണിതത്. നിലവിൽ പാലത്തിൻ്റെ പ്രധാന കോൺക്രീറ്റ് പണികൾ പൂർത്തിയായിട്ടുണ്ടെങ്കിലും സമീപനറോഡുകളുടെ നിർമാണം ബാക്കിയാണ്. അടുത്തമാസം തന്നെ പുതിയ പാലം ഗതാഗതത്തിന് തുറന്നുകൊടുക്കാൻ കഴിഞ്ഞേക്കും. ഇക്കഴിഞ്ഞ മേയ് 22-നും സമാനമായ രീതിയിൽ മലവെള്ളപ്പാച്ചിലിൽ ഈ ചപ്പാത്ത് ഒലിച്ചുപോയിരുന്നു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group














































