തിരുവമ്പാടി: നാടെങ്ങും ലോകകപ്പ് ഫുട്ബോൾ ആഹ്ലാദത്തിമർപ്പിലമരുമ്പോഴും, സ്വന്തമായൊരു പൊതുമൈതാനമെന്ന ചിരകാല സ്വപ്‌നവുമായി തിരുവമ്പാടിയിലെ കായികപ്രേമികൾ. ഒട്ടേറെ സംസ്ഥാന, ദേശീയ താരങ്ങളെ സംഭാവനചെയ്‌ത മലയോരത്തെ ഈ കായിക കുതിപ്പിന്റെ ഈറ്റില്ലത്തിൽ ഒരു പൊതുമൈതാനം വേണമെന്ന ആവശ്യം ശക്തമാകുകയാണ്. നിലവിൽ ഇവിടെ മൈതാനമില്ലാത്തതിനാൽ നാളെയുടെ വാഗ്‌ദാനങ്ങളായ കായികതാരങ്ങൾക്ക് പരിശീലനത്തിനായി സമീപഗ്രാമങ്ങളെ ആശ്രയിക്കേണ്ട അവസ്ഥയാണ്. വൻതുക നൽകി ടർഫുകളെ ആശ്രയിക്കേണ്ടി വരുന്ന ഇവർക്ക്, ഒട്ടേറെ താരങ്ങളെ വാർത്തെടുത്ത തിരുവമ്പാടി ഹൈസ്കൂൾ ഗ്രൗണ്ട് ഉപയോഗപ്പെടുത്തുന്നതിലും ഏതാനും വർഷമായി നിയന്ത്രണമുണ്ട്. പൂട്ടിക്കിടക്കുന്ന ഹാരിസൺ തിയേറ്ററിലെ ബിഗ് സ്ക്രീനിൽ ലോകകപ്പ് കാണാൻ എത്തുന്നവരുടെ വലിയ ജനബാഹുല്യം തന്നെ ഈ നാട് കാൽപ്പന്തുകളിയെ എത്രത്തോളം നെഞ്ചിലേറ്റുന്നുണ്ടെന്നതിന് തെളിവാണ്. എന്നാൽ, മാറിമാറി വന്ന പഞ്ചായത്ത് ഭരണസമിതികളെല്ലാം പൊതുമൈതാനമെന്ന ആവശ്യത്തെ അവഗണിക്കുകയാണെന്നും, പുഴയുടെ തീരത്തും മറ്റും ധാരാളം ഏക്കർ പുറമ്പോക്ക് ഭൂമി ലഭ്യമായിട്ടുപോലും ഇത്തവണത്തെ വാർഷിക പദ്ധതിയിൽ ഇതിനെക്കുറിച്ച് പരാമർശം പോലുമില്ലെന്നും നാട്ടുകാർ ആരോപിക്കുന്നു.
ദേശീയതാരങ്ങളുടെ നാട്ടിൽ മൈതാനമില്ല
കേരളത്തിന് സന്തോഷ് ട്രോഫി കിരീടം നേടിത്തരുന്നതിൽ നിർണായക പങ്കുവഹിച്ച ദേശീയ ഫുട്ബോൾ താരം പി. എൻ. നൗഫലിന്റെ നാടാണിത്. ഹൈസ്‌കൂൾ ഗ്രൗണ്ടിൽ കെ.എഫ്. ഫ്രാൻസിസ് എന്ന കോച്ചിന്റെ ശിക്ഷണത്തിൽ വളർന്ന നൗഫൽ, ചേപിലങ്കോട് പുത്തൻവീട്ടിൽ നൗഷാദ്-ജമീല ദമ്പതിമാരുടെ മകനാണ്. കൂടാതെ, 27 വർഷത്തിനു ശേഷം ദേശീയ ഗെയിംസ് ഫുട്ബോളിൽ കേരളത്തിന് സ്വർണം നേടിക്കൊടുത്തതിൽ പ്രതിരോധ നിരയിലെ വൻമതിലായി നിലയുറപ്പിച്ച ജിത്തു കെ. റോബിയും ഈ നാട്ടുകാരനാണ്. തമ്പലമണ്ണ കടപ്രയിൽ റോബി-മിനി മോൾ ദമ്പതിമാരുടെ മകനാണ് ജിത്തു. സംസ്ഥാനത്തുതന്നെ ശ്രദ്ധേയമായ മലബാർ സ്പോർട്സ് അക്കാദമി പ്രവർത്തിക്കുന്നതും ഈ പഞ്ചായത്തിലെ പുല്ലൂരാംപാറയിലാണ്. ഇത്രയേറെ കായിക പാരമ്പര്യമുള്ള നാട്ടിലാണ് ഈ ദുരവസ്ഥ.
സ്‌കൂൾ ഗ്രൗണ്ട് സംരക്ഷിക്കണം
"തിരുവമ്പാടി ഹൈസ്കൂൾ ഗ്രൗണ്ട് കായികവിനോദത്തിനും പരിശീലനത്തിനുമായി ഒട്ടേറെ വിദ്യാർഥികൾ ഉപയോഗപ്പെടുത്തുന്നുണ്ട്. എന്നാൽ ഗ്രൗണ്ടിൻ്റെ വലിയഭാഗവും കാടുമൂടിക്കിടക്കുന്നത് കായികതാരങ്ങൾക്ക് വലിയ ഭീഷണിയാണ്. ഗ്രൗണ്ടിന്റെ ഫിറ്റ്‌നസ് ഉറപ്പുവരുത്തുന്ന കാര്യത്തിൽ വീഴ്ച വരുത്തുന്ന വിദ്യാഭ്യാസവകുപ്പ് ഉദ്യോഗസ്ഥർക്കുനേരേ കർശന നടപടി വേണം."
— കെ. കെ. ദിവാകരൻ (മുൻ വൈസ് പ്രസിഡന്റ്, തിരുവമ്പാടി പഞ്ചായത്ത്)
സ്ഥലം കണ്ടെത്തിയിട്ടുണ്ട്
"തിരുവമ്പാടി അങ്ങാടിയോട് ചേർന്നു കിടക്കുന്ന അമ്പലപ്പാറയിൽ ഇരുവഴിഞ്ഞിപ്പുഴയോരത്ത് പൊതുമൈതാനത്തിന് അനുയോജ്യമായ സ്ഥലം കണ്ടെത്തിയിട്ടുണ്ട്. പഞ്ചായത്ത് പുറമ്പോക്ക് ഭൂമിയിൽപ്പെട്ട രണ്ട് ഏക്കറിലധികം ഭൂമിയാണ് ഇവിടെയുള്ളത്. ഈ സ്ഥലം ലഭ്യമായാൽ സ്റ്റേഡിയം സ്ഥാപിക്കാനാവശ്യമായ സർക്കാർ ഫണ്ട് ലഭ്യമാക്കാൻ നടപടി കൈക്കൊള്ളുമെന്ന് ലിന്റോ ജോസഫ് എം.എൽ.എ. ഉറപ്പു നൽകിയിട്ടുണ്ട്."
— ജിതിൻ പല്ലാട്ട് (പ്രസിഡന്റ്, തിരുവമ്പാടി പഞ്ചായത്ത്)
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group






































