താമരശ്ശേരി: താമരശ്ശേരി ചുരത്തിൽ പന്ത്രണ്ടുചക്ര കണ്ടെയ്നർ ലോറി യന്ത്രത്തകരാറിനെ തുടർന്ന് കുടുങ്ങിയതിനെത്തുടർന്ന് നാലുമണിക്കൂറോളം ചുരംപാതയിൽ പൂർണ്ണ ഗതാഗതത്തടസ്സം നേരിട്ടു. ഞായറാഴ്‌ച പുലർച്ചെ നാലുമണിയോടെ വയനാട് ഭാഗത്തേക്ക് പോവുകയായിരുന്ന ലോറി ആറാം വളവിന് മുകൾഭാഗത്തായാണ് വഴിയിൽ പെട്ടുപോയത്. ഹെയർപിൻ വളവ് വീതികൂട്ടുന്ന പ്രവൃത്തികളുടെ ഭാഗമായി പാറക്കെട്ട് ഇടിച്ച് മണ്ണും കല്ലും കൂട്ടിയിട്ടിരുന്ന, റോഡിന് വീതി വളരെക്കുറഞ്ഞ ഭാഗത്തായിരുന്നു ഈ തടസ്സം രൂപപ്പെട്ടത്.
മൾട്ടി ആക്സിൽ ഭാരവാഹനം റോഡിന് കുറുകെ കുടുങ്ങിയതോടെ വലിയ വാഹനങ്ങൾക്ക് കടന്നുപോകാൻ സാധിക്കാത്ത സ്ഥിതിയായി. കാറുകളും ഇരുചക്രവാഹനങ്ങളും ഉൾപ്പെടെയുള്ള ചെറിയ വാഹനങ്ങൾക്ക് മാത്രമാണ് വശങ്ങളിലൂടെ ഒറ്റവരിയായി കഷ്ടിച്ച് കടന്നുപോകാനായത്. ഇതോടെ യാത്രാബസുകളും മറ്റ് വലിയ ചരക്കുലോറികളും ആറാം വളവിന് ഇരുവശത്തുമായി മണിക്കൂറുകളോളം കുടുങ്ങിക്കിടന്നു. ഒന്നാം വളവിന് താഴെമുതൽ വയനാട് ലക്കിടി വരെ കിലോമീറ്ററുകളോളമാണ് വാഹനങ്ങളുടെ നീണ്ട നിര ദൃശ്യമായത്. ഇത് നൂറുകണക്കിന് ബസ് യാത്രക്കാരെ കടുത്ത ദുരിതത്തിലാഴ്ത്തി.
എസ്.ഐ. ബോബി മാത്യുവിൻ്റെ നേത്യത്വത്തിലുള്ള താമരശ്ശേരി ഹൈവേ പോലീസും, എ.എസ്.ഐ. സൂരജിന്റെ നേതൃത്വത്തിലുള്ള അടിവാരം ഔട്ട്പോസ്റ്റ് പോലീസും, ചുരം ഗ്രീൻബ്രിഗേഡ് പ്രവർത്തകരും സംയുക്തമായാണ് ചുരത്തിലെ ഗതാഗതം നിയന്ത്രിച്ചത്. രാവിലെ എട്ടുമണിയോടെ തകരാറിലായ ലോറി റോഡിൽ നിന്നും മാറ്റിയെങ്കിലും, മണിക്കൂറുകളോളം നീണ്ട അതിരൂക്ഷമായ ഗതാഗതക്കുരുക്കാണ് പിന്നീട് ചുരത്തിൽ അനുഭവപ്പെട്ടത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group



































