ബാലുശ്ശേരി: കോഴിക്കോട് ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നായ തോരാട് മലയിൽ പുതിയ കരിങ്കൽ ക്വാറി ആരംഭിക്കാനുള്ള നീക്കത്തിനെതിരേ നാട്ടുകാരുടെ ഭാഗത്തുനിന്നും പ്രതിഷേധം ശക്തമാകുന്നു. പനങ്ങാട് പഞ്ചായത്തിലെ രണ്ടാം വാർഡിൽപ്പെട്ട തോരാട് പ്രദേശത്തെ സ്വകാര്യവ്യക്തിയുടെ സ്ഥലത്താണ് ഖനനത്തിനുള്ള ഒരുക്കങ്ങൾ നടക്കുന്നത്. ഇതിന്റെ പ്രാരംഭപ്രവർത്തനമെന്നോണം തോരാട് റോഡിൽ നിന്നും അങ്കണവാടിക്ക് സമീപത്തുകൂടി റബ്ബർ മരങ്ങൾ മുറിച്ചുമാറ്റി ഒരു കിലോമീറ്ററോളം ദൂരത്തിൽ പുതിയ റോഡ് നിർമാണം ആരംഭിച്ചുകഴിഞ്ഞു. എന്നാൽ ജനവാസമേഖലയ്ക്കും പരിസ്ഥിതിക്കും വലിയ ഭീഷണിയാകുന്ന ഈ പദ്ധതിയിൽ നിന്നും ബന്ധപ്പെട്ടവർ പിന്മാറണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. ക്വാറി സ്ഥാപിക്കുന്നതിനെതിരേ ശക്തമായ പ്രക്ഷോഭസമരങ്ങൾ ആരംഭിക്കാനാണ് നാട്ടുകാരുടെ തീരുമാനം.
തോരാട് മലയിൽ നിന്നും താഴോട്ട് കുറുമ്പൊയിൽ പ്രദേശത്തേക്ക് ഒഴുകുന്ന സ്വാഭാവിക അരുവികൾ ക്വാറി പ്രവർത്തനം മൂലം മലിനമാകുമെന്നും, ഇത് തങ്ങളുടെ സ്വൈര്യജീവിതം പൂർണമായി തകർക്കുമെന്നും ജനങ്ങൾ ആശങ്കപ്പെടുന്നു. മുൻപ് കനത്ത മഴയെത്തുടർന്ന് 2007-ൽ തോരാട് മലയിൽ വലിയ വിള്ളൽ പ്രത്യക്ഷപ്പെട്ടിരുന്നു. അന്ന് വിദഗ്ധസംഘം (എൻ.ഒ.ആർ.എസ്.) നടത്തിയ പരിശോധനയിൽ ഇവിടെ നേരിയ ഭൂചലനസാധ്യതയുണ്ടെന്ന് കണ്ടെത്തുകയും നൂറോളം കുടുംബങ്ങളെ താൽക്കാലികമായി മാറ്റിപ്പാർപ്പിക്കുകയും ചെയ്തിരുന്നു. ഈ അപകടമേഖലയ്ക്ക് തൊട്ടടുത്താണ് പുതിയ ക്വാറി വരുന്നത് എന്നതാണ് നാട്ടുകാരുടെ ഭീതി ഇരട്ടിയാക്കുന്നത്.
സമീപത്തെ പ്രമുഖ ഇക്കോ ടൂറിസം കേന്ദ്രമായ വയലട മലയിൽ വർഷങ്ങളായി നടന്ന കരിങ്കൽ ഖനനം കാരണം ഒട്ടനവധി കുടുംബങ്ങളാണ് ഇതിനകം ദുരിതത്തിലായത്. വയലടയിലെ ഖനനം മൂലം പ്രകൃതിദുരന്തം ഭയന്ന് നിരവധി പേർക്ക് വീടൊഴിഞ്ഞ് മറ്റു പ്രദേശങ്ങളിലേക്ക് മാറേണ്ടി വന്നിരുന്നു. ടൂറിസം വികസന പ്രവർത്തനങ്ങൾ പുരോഗമിക്കുന്ന വയലടയിലെ ഖനനം ഏതാണ്ട് അവസാനിക്കാറായ സാഹചര്യത്തിലാണ്, മുൻപ് എൽ.ഡി.എഫ്. സർക്കാരിന്റെ കാലത്ത് അനുമതി വാങ്ങിയെന്ന് പറയപ്പെടുന്ന തോരാട് മലയിലെ പുതിയ ഖനന നീക്കം. വയലടയിലെ ജനങ്ങൾക്ക് സംഭവിച്ചതുപോലെ തങ്ങൾക്കും സ്വന്തം മണ്ണിൽ നിന്നും പടിയിറങ്ങേണ്ടി വരുമോ എന്ന ആശങ്കയിലാണ് ഇപ്പോൾ തോരാട് നിവാസികൾ.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group



































