വടകര: വടകര പട്ടണത്തിൽ നഗരസഭയുടെ ഉടമസ്ഥതയിലുള്ള പഴയ കെട്ടിടങ്ങളെല്ലാം കൃത്യമായ അറ്റകുറ്റപ്പണിയില്ലാത്തതുമൂലം അതീവ അപകടാവസ്ഥയിലാണ്. ദിവസവും നൂറുകണക്കിനാളുകൾ എത്തുന്ന മത്സ്യമാർക്കറ്റ്, ദ്വാരക ബിൽഡിങ്, കോടതിക്ക് സമീപത്തെ ലൈബ്രറി കെട്ടിടം, പഴയ ബസ്സ്റ്റാൻഡ് എന്നിവയെല്ലാം ഏതുനിമിഷവും തകർന്നുവീഴാവുന്ന അവസ്ഥയിലാണ്.
ഏറ്റവും തിരക്കേറിയ വടകര മത്സ്യമാർക്കറ്റ് കെട്ടിടത്തിന്റെ പലഭാഗങ്ങളും ഇടിഞ്ഞുവീഴുന്നത് പതിവായിരിക്കുകയാണ്. കോൺക്രീറ്റ് ഇളകിവീണ് ഇരുമ്പുകമ്പികൾ പുറത്തായ നിലയിലാണ്. നടപ്പാതയിലൂടെ പോകുന്നവരുടെ തലയിൽ കോൺക്രീറ്റ് പാളി വീണ സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും താൽക്കാലികമായി ഷീറ്റുകൾ സ്ഥാപിക്കുക മാത്രമാണ് ചെയ്തത്. പുതിയ ആധുനിക മത്സ്യമാർക്കറ്റ് പദ്ധതി ടെൻഡറായതിനാൽ ഈ കെട്ടിടം വൈകാതെ പൊളിച്ചുനീക്കുമെന്നതാണ് ഏക ആശ്വാസം. പഴയ ബസ് സ്റ്റാൻഡിന് സമീപത്തെ ദ്വാരക ബിൽഡിങ്ങിന്റെ സ്ഥിതിയും സമാനമാണ്. കോട്ടപ്പറമ്പ് നവീകരണപദ്ധതിയുടെ ഭാഗമായി ഈ കെട്ടിടം പൊളിച്ചുമാറ്റേണ്ടതുണ്ടെങ്കിലും ഭീമമായ തുക ആവശ്യമായതിനാൽ പദ്ധതി നീണ്ടുപോവുകയാണ്. നിലവിൽ താൽക്കാലിക അറ്റകുറ്റപ്പണികൾക്കായി 50 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കി കെ.എസ്.ഡബ്ല്യു.എം.പി.ക്ക് നൽകിയിട്ടുണ്ട്.
നഗരത്തിലെ ബസ് സ്റ്റാൻഡുകളും വലിയ ഭീഷണിയിലാണ്. പഴയ ബസ് സ്റ്റാൻഡിന്റെ തൂണുകൾ ഉൾപ്പെടെ പൊട്ടിപ്പൊളിഞ്ഞ നിലയിലാണ്. മേൽക്കൂരയിൽ ഷീറ്റിട്ടതൊഴിച്ചാൽ മറ്റ് അറ്റകുറ്റപ്പണികളൊന്നും നടത്തിയിട്ടില്ല. പുതിയ ബസ്സ്റ്റാൻഡിന് വലിയ പഴക്കമില്ലെങ്കിലും ഒരുഭാഗം അപകടാവസ്ഥയിലായതിനെത്തുടർന്ന് മേൽക്കൂര പൊളിച്ചുമാറ്റിയിരുന്നു. ഇവിടെ കുടുംബശ്രീ ചന്ത നടത്തുമ്പോൾ ടാർപോളിൻ ഷീറ്റ് കെട്ടിയാണ് വെയിലിനെയും മഴയെയും പ്രതിരോധിക്കുന്നത്. ബങ്കുകൾ നിർമിക്കുന്നതിനായി 15 ലക്ഷം രൂപ അനുവദിച്ചെങ്കിലും കല്ലിറക്കിയതല്ലാതെ മറ്റ് പ്രവൃത്തികളൊന്നും നടന്നിട്ടില്ല.
നഗരസഭാ ടൗൺഹാളിന്റെ സീലിങ് അടർന്നുവീണ നിലയിലാണ്, ഫാനുകൾ ഉൾപ്പെടെയുള്ളവ ഇവിടെ പ്രവർത്തിക്കുന്നുമില്ല. ടൗൺഹാൾ നവീകരണത്തിന് പത്തുലക്ഷം രൂപ നഗരസഭ വകയിരുത്തിയിട്ടുണ്ടെങ്കിലും പ്രവൃത്തികൾ ഇതുവരെ ആരംഭിച്ചിട്ടില്ല. ഇതോടൊപ്പം കോടതിക്ക് സമീപമുള്ള പഴയ ലൈബ്രറി കെട്ടിടത്തിന്റെ റീഡിങ് റൂമിലെ കോൺക്രീറ്റും അടർന്നുവീഴുന്നത് വലിയ സുരക്ഷാഭീഷണിയാണ് ഉയർത്തുന്നത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group





































