വടകര: മടപ്പള്ളിയിൽ വിദ്യാർത്ഥികളെ ബസ് കയറാൻ സഹായിക്കുന്നതിനിടെ ഡി.വൈ.എഫ്.ഐ. നേതാവിനെ സ്വകാര്യ ബസ് കയറ്റി അപായപ്പെടുത്താൻ ശ്രമിച്ചതായി പരാതി. അക്രമത്തിൽ പരിക്കേറ്റ ഡി.വൈ.എഫ്.ഐ. ഒഞ്ചിയം ബ്ലോക്ക് കമ്മിറ്റി അംഗം മൃദുലിനെ വടകരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് വൈകീട്ട് നാലരയോടെ മടപ്പള്ളി സ്കൂളിന് സമീപമായിരുന്നു സംഭവം.
ദേശീയപാതയിലെ സർവീസ് റോഡിലൂടെ പോകാതെ മടപ്പള്ളി സ്കൂളിലെയും കോളേജിലെയും നൂറുകണക്കിന് വിദ്യാർത്ഥികളെ വഴിയിൽ ഉപേക്ഷിച്ച് പോകുന്ന സ്വകാര്യ ബസുകളുടെ നടപടിയെ മൃദുൽ ചോദ്യം ചെയ്തിരുന്നു. ഇതിൽ പ്രകോപിതരായ തലശ്ശേരി - കോഴിക്കോട് റൂട്ടിലോടുന്ന 'ഡി.ടി.എസ്. ക്ലാസിക്' ബസ് ജീവനക്കാർ മൃദുലിന്റെ ദേഹത്തേക്ക് ബസ് ഓടിച്ചു കയറ്റുകയായിരുന്നുവെന്ന് സഹപ്രവർത്തകർ പറഞ്ഞു. മൃദുലിനെ ഇടിച്ച ശേഷം ബസ് നിർത്തി ഡ്രൈവറും കണ്ടക്ടറും ഓടി രക്ഷപ്പെട്ടു.
സർവീസ് റോഡിലൂടെ പോകാതെ യാത്രക്കാരെയും വിദ്യാർത്ഥികളെയും ബുദ്ധിമുട്ടിക്കുന്ന ലിമിറ്റഡ് സ്റ്റോപ്പ് സ്വകാര്യ ബസുകളുടെ നിലപാടിനെതിരെ ഡി.വൈ.എഫ്.ഐ. ഒഞ്ചിയം ബ്ലോക്ക് കമ്മിറ്റി നേരത്തെയും പ്രതിഷേധിക്കുകയും ബസ് തടയുകയും ചെയ്തിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഇന്നത്തെ അക്രമം. ഡി.വൈ.എഫ്.ഐ. നേതാവിനെ വധിക്കാൻ ശ്രമിച്ച ബസ് ജീവനക്കാർക്കെതിരെ വധശ്രമത്തിന് കേസെടുത്ത് കർശന നടപടി സ്വീകരിക്കണമെന്ന് ഡി.വൈ.എഫ്.ഐ. ബ്ലോക്ക് കമ്മിറ്റി പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. സംഭവം അറിഞ്ഞ് ചോമ്പാല പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group
















