വടകര: പുതിയാപ്പ് ട്രഞ്ചിങ് ഗ്രൗണ്ടിലെ മാലിന്യപ്രശ്നത്തിന് ശാശ്വത പരിഹാരമായി ബയോമൈനിങ്ങിലൂടെ ഇതുവരെ 5954.70 മെട്രിക് ടൺ മാലിന്യം നീക്കം ചെയ്തു. കത്താൻ സാധ്യതയുള്ള പ്ലാസ്റ്റിക്, തുണിത്തരങ്ങൾ അടക്കമുള്ള മാലിന്യങ്ങൾ 173 ട്രക്കുകളിലായി തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയിലുള്ള സിമന്റ് ഫാക്ടറികളിലേക്ക് വ്യാവസായിക ആവശ്യങ്ങൾക്കായി കയറ്റി അയച്ചു കഴിഞ്ഞു. ഈ പ്രദേശത്ത് ആകെ കുന്നുകൂടിക്കിടന്നിരുന്ന 22,903 മീറ്റർ ക്യൂബ് മാലിന്യത്തിൽ 21,208 മീറ്റർ ക്യൂബ് മാലിന്യവും ഇതിനകം വിജയകരമായി സംസ്‌കരിച്ചുകഴിഞ്ഞു. നിലവിൽ, യന്ത്രസഹായത്തോടെ വേർതിരിച്ചെടുക്കുന്ന മണ്ണ് ഉപയോഗിച്ച് മാലിന്യം നീക്കിയ ഭാഗം നികത്തി നിരപ്പാക്കുന്ന പ്രവൃത്തികളുടെ ഒന്നാം ഘട്ടം പുരോഗമിക്കുകയാണ്. കെട്ടിക്കിടക്കുന്ന മാലിന്യങ്ങൾ ശാസ്ത്രീയമായി കുഴിച്ചെടുത്ത് തരംതിരിച്ച് ഭൂമി വീണ്ടെടുക്കുന്ന പ്രക്രിയയാണ് ഇവിടെ നടക്കുന്നത്.
മാലിന്യങ്ങൾ പ്രധാനമായും പ്ലാസ്റ്റിക്, ചെരിപ്പും ബാഗും അടങ്ങുന്നവ, മണ്ണ്, കരിയില പോലുള്ള ജൈവമാലിന്യങ്ങൾ എന്നിങ്ങനെ നാല് വിഭാഗങ്ങളായാണ് തരംതിരിക്കുന്നത്. ഇതിൽ മണ്ണൊഴികെയുള്ള മറ്റെല്ലാ മാലിന്യങ്ങളും ബയോമൈനിങ് നടത്തുന്ന എസ്.എം.എസ്. നാഗ്‌പുർ കമ്പനിയുമായി കരാറിലേർപ്പെട്ട ഏജൻസിയാണ് വ്യാവസായിക ആവശ്യങ്ങൾക്കായി കൊണ്ടുപോകുന്നത്. 2025 മേയ് മാസത്തോടെ പദ്ധതി പൂർത്തിയാക്കാൻ ലക്ഷ്യമിട്ടിരുന്നെങ്കിലും കനത്ത മഴയുൾപ്പെടെയുള്ള പ്രതികൂല കാലാവസ്ഥ കാരണം പ്രവൃത്തികൾ നീണ്ടുപോകുകയായിരുന്നു. ഇതേത്തുടർന്ന് നഗരസഭ കരാർ കാലാവധി നീട്ടിനൽകി. നിലവിൽ ആറുമീറ്റർ താഴ്ചയിൽ മാലിന്യമുള്ളതിനാൽ ഈ ഭാഗങ്ങളിൽ ഈർപ്പമുണ്ട്. ഈ നനവ് മാറി കിട്ടിയാൽ മാത്രമേ വേർതിരിക്കൽ പ്രക്രിയ വേഗത്തിലാക്കാൻ സാധിക്കൂ എന്നും, വരും ദിവസങ്ങളിൽ കാലാവസ്ഥ അനുകൂലമായാൽ ഒരു മാസത്തിനകം പ്രവൃത്തികൾ പൂർത്തിയാക്കാൻ കഴിയുമെന്നും കമ്പനി അസിസ്റ്റന്റ് മാനേജർ നദീം ഇസ്മായിൽ വ്യക്തമാക്കി.
വർഷങ്ങളായി നഗരസഭയിലെ മുഴുവൻ മാലിന്യങ്ങളും തള്ളിയിരുന്ന പുതിയാപ്പ് ട്രഞ്ചിങ് ഗ്രൗണ്ട് പ്രദേശം കടുത്ത ദുർഗന്ധം കാരണം ജനങ്ങൾക്ക് വലിയ ബുദ്ധിമുട്ടായിരുന്നു സൃഷ്ടിച്ചിരുന്നത്. പിന്നീട് 2016-ൽ വികേന്ദ്രീകൃത മാലിന്യസംസ്കരണ പദ്ധതി നിലവിൽ വന്നതോടെയാണ് ഇവിടേക്ക് പുതിയ മാലിന്യങ്ങൾ തള്ളുന്നത് അവസാനിപ്പിച്ചത്. എങ്കിലും വർഷങ്ങളായി കെട്ടിക്കിടക്കുന്ന ഈ മാലിന്യം പൂർണ്ണമായി നീക്കം ചെയ്യണമെന്നത് നാട്ടുകാരുടെ ദീർഘകാലത്തെ ആവശ്യമായിരുന്നു. കേരള സോളിഡ് വേസ്റ്റ് മാനേജ്‌മെന്റ് പദ്ധതിയുടെ ഭാഗമായി ലോകബാങ്ക് അനുവദിച്ച 5.62 കോടി രൂപ ചെലവഴിച്ചാണ് ഒന്നരയേക്കറോളം വരുന്ന ഈ സ്ഥലത്ത് ബയോമൈനിങ് നടത്തുന്നത്. മാലിന്യം മുഴുവനായും നീക്കം ചെയ്തുകഴിഞ്ഞാൽ ഈ പ്രദേശം മനോഹരമായ ഒരു ഹരിതപാർക്കാക്കി മാറ്റാനാണ് നഗരസഭ ലക്ഷ്യമിടുന്നത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group
















