രാമനാട്ടുകര: നഗരസഭയിലെ 19-ാം ഡിവിഷനെയും ചേലേമ്പ്ര ഗ്രാമപ്പഞ്ചായത്തിലെ ഒന്ന്, രണ്ട് വാർഡുകളെയും ബന്ധിപ്പിക്കുന്ന പൂന്തോട്ടത്തിൽ പുതിയപാലത്തിനുവേണ്ടിയുള്ള കാത്തിരിപ്പ് അനിശ്ചിതമായി നീളുന്നു. കെയർവെൽ ആശുപത്രിഭാഗത്തുനിന്ന് ചേലേമ്പ്രയിലെ പൊയിൽതൊടി, കുറ്റിപറമ്പ്, പൂന്തോട്ടത്തിൽ എന്നീ പ്രദേശങ്ങളിലേക്ക് സ്കൂൾ കുട്ടികളടക്കം ഒട്ടേറെ യാത്രക്കാർ ആശ്രയിക്കുന്ന പ്രധാന വഴിയാണിത്. എന്നാൽ 2025 ഓഗസ്റ്റിൽ പാലത്തിന്റെ രൂപരേഖ തയ്യാറാക്കുന്നതിനുള്ള ഇൻവെസ്റ്റിഗേഷൻ എസ്റ്റിമേറ്റ് ചീഫ് എൻജിനിയറുടെ ഭരണാനുമതിക്കായി അയച്ചെങ്കിലും ഒരു വർഷത്തോടടുക്കുമ്പോഴും തുടർനടപടികൾ ഒന്നും തന്നെ ഉണ്ടായിട്ടില്ല.
പുതിയ പാലത്തിന്റെ നിർമാണം വൈകുമ്പോൾ നിലവിലുള്ള നടപ്പാലം തീർത്തും അപകടാവസ്ഥയിലാണ്. പുല്ലിപ്പുഴയ്ക്കു കുറുകെയുള്ള ഈ പാലം താങ്ങിനിർത്തുന്ന 12 ഇരുമ്പുതൂണുകളിൽ മൂന്നെണ്ണം പൂർണ്ണമായും ദ്രവിച്ച നിലയിലാണ്. മരപ്പലകകൾ പാകിയ പാലത്തിന്റെ ശോച്യാവസ്ഥ കണക്കിലെടുത്ത് 2021 ജൂലായിൽ സാധ്യതാപഠനം നടത്തിയിരുന്നെങ്കിലും, നാല് വർഷത്തിന് ശേഷമാണ് ഇൻവെസ്റ്റിഗേഷൻ എസ്റ്റിമേറ്റ് പോലും തയ്യാറാക്കിയത്.
സാധ്യതാപഠന റിപ്പോർട്ട് അനുസരിച്ച് ഇരുവശത്തുനിന്നും ഭൂമി ലഭ്യമായാൽ രണ്ട് കോടി രൂപ ചെലവിൽ വലിയ പാലം നിർമിക്കാമെന്നായിരുന്നു കണക്കുകൂട്ടൽ. എന്നാൽ വർഷങ്ങൾ പലതു കഴിഞ്ഞതിനാൽ ഈ തുകയ്ക്ക് ഇനി നിർമാണം സാധ്യമാകുമോ എന്ന ആശങ്ക നിലനിൽക്കുന്നുണ്ട്. പദ്ധതി യാഥാർത്ഥ്യമാക്കാൻ ചേലേമ്പ്ര പഞ്ചായത്തിലെ 15 പേരുടെയും രാമനാട്ടുകര നഗരസഭയിലെ മൂന്നുപേരുടെയും ഭൂമി സർക്കാർ ഏറ്റെടുക്കേണ്ടതുണ്ട്. ഈ സാഹചര്യത്തിൽ പ്രശ്നത്തിന് വേഗത്തിൽ പരിഹാരം കാണാൻ പുതിയ പൊതുമരാമത്ത് മന്ത്രിയെ നേരിൽ കാണാനുള്ള ഒരുക്കത്തിലാണ് പ്രദേശത്തെ ജനപ്രതിനിധികൾ.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group















