പേരാമ്പ്ര: കൂത്താളി, ചക്കിട്ടപാറ, കായണ്ണ പഞ്ചായത്തുകളിൽ തിങ്കളാഴ്ച വൈകുന്നേരമുണ്ടായ ശക്തമായ ചുഴലിക്കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം. നിരവധി വീടുകൾക്ക് മുകളിൽ മരങ്ങൾ വീണും ഏക്കർകണക്കിന് സ്ഥലത്തെ കൃഷികൾ നശിച്ചും വലിയ നഷ്ടമാണ് പ്രദേശവാസികൾക്കുണ്ടായത്.
കൂത്താളി പഞ്ചായത്തിലെ ആറാം വാർഡിൽ ആറോളം വീടുകൾക്ക് മുകളിലാണ് മരങ്ങൾ മുറിഞ്ഞുവീണത്. കണ്ണോത്ത് ഉമ്മറിന്റെ വീടിനുമുകളിൽ മരംവീണ് ഭിത്തികൾക്ക് പൊട്ടലുണ്ടാവുകയും പേരാമ്പ്രകുന്ന് ഉണ്ണിയുടെ വീടിന് മുകളിൽ മരംവീണ് വലിയ നാശനഷ്ടം സംഭവിക്കുകയും ചെയ്തു. കൂടാതെ ഈ പ്രദേശത്ത് രണ്ട് ഏക്കറോളം സ്ഥലത്തെ നേന്ത്രവാഴകൾ കാറ്റിൽ ഒടിഞ്ഞുവീണു. നാശനഷ്ടം സംഭവിച്ച വീടുകൾക്കും കൃഷികൾക്കും അടിയന്തരമായി നഷ്ടപരിഹാരം നൽകണമെന്ന് വാർഡ് മെമ്പർ രവീന്ദ്രൻ കേളോത്ത് ആവശ്യപ്പെട്ടു.
ചക്കിട്ടപാറ പഞ്ചായത്തിലെ 15-ാം വാർഡിലും കാറ്റിലും മഴയിലും വ്യാപക നാശമുണ്ടായി. കോട്ടോൽ മീത്തൽ കണാരൻകുട്ടിയുടെ വീടിനുമുകളിൽ തെങ്ങും, പുത്തൻപുരയ്ക്കൽ രാജുവിന്റെ വീടിനു മുകളിൽ കവുങ്ങും, വലിയ പറമ്പിൽ പത്മനാഭന്റെ വീടിന് മുകളിൽ പ്ലാവും പൊട്ടിവീണു. ഒട്ടേറെ മരങ്ങൾ കടപുഴകിയതിനൊപ്പം പലയിടങ്ങളിലും തെങ്ങ്, കവുങ്ങ് തുടങ്ങിയവ വീണ് ഇലക്ട്രിക് പോസ്റ്റുകൾ തകരുകയും കൃഷി വ്യാപകമായി നശിക്കുകയും ചെയ്തിട്ടുണ്ട്.
കായണ്ണബസാറിലും മഴയോടൊപ്പം വീശിയടിച്ച കാറ്റിൽ വൈദ്യുതപോസ്റ്റുകൾക്ക് മുകളിൽ മരങ്ങൾ വീണതിനെ തുടർന്ന് പലയിടത്തും മണിക്കൂറുകളോളം വൈദ്യുതി തടസ്സപ്പെട്ടു. പിന്നീട് കെ.എസ്.ഇ.ബി. അധികൃതരെത്തി മരച്ചില്ലകൾ വെട്ടിമാറ്റി രാത്രി ഏറെ വൈകിയാണ് വൈദ്യുതി പുനഃസ്ഥാപിച്ചത്. അതേസമയം, സ്വകാര്യ വ്യക്തികളുടെ സ്ഥലത്തെ പല മരങ്ങളും ഇപ്പോഴും അപകടകരമായ രീതിയിൽ വൈദ്യുതി ലൈനിലേക്ക് ചാഞ്ഞുനിൽക്കുകയാണെന്നും, ഇവ വെട്ടിമാറ്റാൻ ഉടമകൾ തയ്യാറാകുന്നില്ലെന്നും നാട്ടുകാർ പരാതിപ്പെട്ടു. അപകടകരമായ മരങ്ങൾ സ്വന്തം ചെലവിൽ മുറിച്ചുമാറ്റണമെന്ന പഞ്ചായത്ത് അധികൃതരുടെ മുന്നറിയിപ്പുകൾ പലരും അവഗണിക്കുകയാണെന്നും ഇതിൽ അധികൃതർ അടിയന്തരമായി ഇടപെടണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group



















