കൊയിലാണ്ടി : നഗരസഭയിലെ വാർഡ് 38-ൽ പൊതുജനാരോഗ്യത്തിന് വലിയ ഭീഷണിയായ ഉപയോഗശൂന്യമായ പഴയ ഐസ് പ്ലാന്റിന്റെ ജലസംഭരണികൾ പൊളിച്ചുനീക്കാൻ നഗരസഭ നടപടി തുടങ്ങി. ചൊവ്വാഴ്ച വൈകീട്ട് നഗരസഭ ചെയർമാൻ യു.കെ. ചന്ദ്രൻ, ആരോഗ്യകാര്യ സ്ഥിരംസമിതി അധ്യക്ഷൻ എ.പി. സുധീഷ്, കൗൺസിലർമാർ, ഹെൽത്ത് ഇൻസ്പെക്ടർമാർ എന്നിവർ സ്ഥലത്തെത്തി മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് ടാങ്കുകൾ പൊളിക്കാൻ ശ്രമിച്ചെങ്കിലും ടാങ്കുകളുടെ അമിത ഉറപ്പുകാരണം ആദ്യഘട്ടത്തിൽ സാധിച്ചില്ല. സാങ്കേതിക കാരണങ്ങളാൽ തടസ്സപ്പെട്ട പ്രവൃത്തി ബുധനാഴ്ച രാവിലെ പുനരാരംഭിച്ച് പൂർത്തിയാക്കുമെന്ന് അധികൃതർ അറിയിച്ചു.
കോടതി വ്യവഹാരത്തിൽപ്പെട്ട സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ഈ സ്ഥലം കാടുപിടിച്ചുകിടക്കുകയാണ്. ഇടിഞ്ഞുപൊളിഞ്ഞ കെട്ടിടത്തിലെ ജലസംഭരണികളിൽ മലിനജലം കെട്ടിക്കിടന്ന് കടുത്ത രോഗഭീഷണിയാണ് ഉയർത്തുന്നത്. ടാങ്കിലെ വെള്ളത്തിൽ ഉടുമ്പുകൾ ഉൾപ്പെടെയുള്ള ജീവികൾ ചത്തുപൊങ്ങിക്കിടക്കുന്ന അവസ്ഥയിലാണ്. അസഹ്യമായ ദുർഗന്ധം കാരണം പരിസരവാസികൾക്ക് ഭക്ഷണം കഴിക്കാൻ പോലും ബുദ്ധിമുട്ടാണ്. പ്രദേശത്ത് കൊതുകും ഈച്ചകളും കടുത്ത രീതിയിൽ പെരുകുന്നത് കുട്ടികൾക്കും മുതിർന്നവർക്കും വലിയ തോതിൽ ശാരീരിക പ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ട്.
ഐസ് പ്ലാന്റിനോട് ചേർന്നുള്ള വാടകക്കെട്ടിടത്തിൽ താമസിക്കുന്ന കുടുംബങ്ങൾക്ക് ദുർഗന്ധവും കൊതുക് ശല്യവും കാരണം ജനലുകളോ വാതിലുകളോ തുറന്നിടാൻ പോലുമാകാത്ത അവസ്ഥയാണ്. കൂടാതെ പന്തലിച്ചുനിൽക്കുന്ന കുറ്റിക്കാട്ടിൽ നിന്ന് ഇഴജന്തുക്കളുടെ ശല്യവുമുണ്ട്. പല ദിവസങ്ങളിലും വീട്ടുപടിയ്ക്കൽ പാമ്പുകളെ കാണാറുണ്ടെന്ന് സമീപവാസി ജസീല സാക്ഷ്യപ്പെടുത്തുന്നു. കടുത്ത ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായ ഈ വിഷയം സമീപവാസികളും വാർഡ് കൗൺസിലർ നുസൈബയും മുൻ കൗൺസിലർ വി.പി. ഇബ്രാഹിം കുട്ടിയും നഗരസഭാ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയതിനെത്തുടർന്നാണ് ഇപ്പോൾ അടിയന്തര നടപടിയുണ്ടായിരിക്കുന്നത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group



















