തൊട്ടിൽപ്പാലം: മരുതോങ്കര പഞ്ചായത്തിലെ നടുത്തോട് മുതൽ മുള്ളൻകുന്ന് വരെയുള്ള മലയോര ഹൈവേയുടെ നിർമാണപ്രവൃത്തികൾ അനിശ്ചിതമായി ഇഴഞ്ഞുനീങ്ങുന്നത് പ്രദേശവാസികളെയും യാത്രക്കാരെയും കടുത്ത ദുരിതത്തിലാക്കുന്നു. നിർമാണത്തിന്റെ ഭാഗമായി മാസങ്ങൾക്ക് മുൻപ് നടുത്തോടിന് സമീപം കലുങ്ക് പണിയാനായി റോഡിൽ എടുത്ത വലിയ കുഴി ഇപ്പോൾ കാടുമൂടിയ അവസ്ഥയിലാണ്. ഇത് ഇരുചക്ര വാഹനങ്ങളടക്കമുള്ളവ അപകടത്തിൽപ്പെടാൻ വലിയ സാധ്യതയാണ് സൃഷ്ടിക്കുന്നത്.
മഴക്കാലമായാൽ കടുത്ത വെള്ളക്കെട്ട് രൂപപ്പെടുന്ന ഹാജിയാർമുക്ക് മുതൽ അമ്പലക്കാവ് വരെയുള്ള ഭാഗത്ത് പ്രവൃത്തികൾ വൈകിയതും, തുടങ്ങിയ പണികൾ ഇഴയുന്നതും പ്രതിസന്ധി രൂക്ഷമാക്കിയിട്ടുണ്ട്. നിലവിൽ ഇവിടെ വെള്ളം ഒഴുകിപ്പോകാൻ വഴിയില്ലാത്ത അവസ്ഥയാണ്. വരുംദിവസങ്ങളിൽ മഴ ശക്തമായാൽ ഈ റൂട്ടിലെ ഗതാഗതം പൂർണ്ണമായി നിലയ്ക്കുമെന്ന ആശങ്കയിലാണ് നാട്ടുകാർ. ടാക്‌സി, ജനകീയം ജീപ്പുകളും ബസുകളും സർവീസ് നടത്തുന്ന ഈ പ്രധാന പാതയിലെ നിർമാണം പലയിടത്തും എങ്ങുമെത്താത്തതിനാൽ നേരിയ മഴയിൽപ്പോലും റോഡ് ചെളിക്കുളമായി മാറുകയാണ്. അപകടസാധ്യതയുള്ള ഭാഗങ്ങളിൽ മതിയായ അപായ സൂചനകൾ സ്ഥാപിക്കുന്നതിന് പകരം, കോൺക്രീറ്റ് കമ്പികളിൽ റിബൺ കെട്ടിവെച്ചിരിക്കുകയാണ്. വാഹനങ്ങൾ തെന്നിമറിഞ്ഞാൽ യാത്രക്കാർ ഈ കമ്പികളിലേക്ക് വീണ് വലിയ അപകടമുണ്ടാകാൻ ഇത് കാരണമാകും.
സ്‌കൂൾ തുറക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ കോതോട് സ്‌കൂളിന് മുൻവശത്തെ റോഡിന്റെ അവസ്ഥയും സമാനമാണ്. വിദ്യാർഥികളും അധ്യാപകരും എങ്ങനെ സ്‌കൂളിലെത്തുമെന്ന കാര്യത്തിൽ ആശങ്കയൊഴിഞ്ഞിട്ടില്ല. ഏതെങ്കിലും ഒരു ഭാഗത്തെ പണി തീർത്തതിന് ശേഷം ബാക്കി ഭാഗം പൊളിക്കുന്നതിന് പകരം, റോഡ് പൂർണ്ണമായി പൊളിച്ചിട്ടതാണ് ഈ ദുരവസ്ഥയ്ക്ക് കാരണം. നാട്ടിൽ പോയ ഇതരസംസ്ഥാന തൊഴിലാളികൾ തിരിച്ചെത്താത്തതിനാൽ നിലവിൽ സൈറ്റിൽ തൊഴിലാളികളുടെ എണ്ണവും വളരെ കുറവാണ്. വരാനിരിക്കുന്ന കടുത്ത മഴയ്ക്ക് മുൻപായി താൽക്കാലിക ആശ്വാസത്തിന് ക്വാറി വേസ്റ്റ് ഇട്ടെങ്കിലും, പാത പൂർണ്ണമായും ഗതാഗതയോഗ്യമാക്കാൻ അധികൃതർ അടിയന്തരമായി ഇടപെടണമെന്നാണ് നാട്ടുകാരും ടാക്സി തൊഴിലാളികളും ആവശ്യപ്പെടുന്നത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group



















