പരപ്പൻപൊയിൽ-പുന്നശ്ശേരി റോഡ് നവീകരണം ഇഴഞ്ഞുനീങ്ങുന്നത് പ്രദേശവാസികളെ കടുത്ത ദുരിതത്തിലാഴ്ത്തുന്നു. പത്ത് കിലോമീറ്റർ ദൈർഘ്യമുള്ള ഈ പാതയിൽ മാസങ്ങളായി തുടരുന്ന നിർമ്മാണപ്രവർത്തനങ്ങൾ കാര്യമായ പുരോഗതിയില്ലാതെ നീളുന്നതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. വേനൽ കടുത്തതോടെ റോഡിൽ നിന്നുള്ള പൊടിശല്യം അതിരൂക്ഷമായിരിക്കുകയാണ്. കരാറുകാരൻ റോഡിൽ വെള്ളം തളിക്കുന്നുണ്ടെങ്കിലും കടുത്ത ചൂടിൽ അത് പെട്ടെന്ന് ഉണങ്ങിപ്പോകുന്നത് ജനങ്ങൾക്ക് ആശ്വാസം നൽകുന്നില്ല.
റോഡിന് സമീപത്തെ വീടുകളിലും വ്യാപാരസ്ഥാപനങ്ങളിലും പൊടി നിറയുന്നത് ദൈനംദിന ജീവിതത്തെ ബാധിച്ചിട്ടുണ്ട്. ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ വർധിക്കുന്നത് കുട്ടികളെയും മുതിർന്നവരെയുമാണ് ഏറ്റവും കൂടുതൽ പ്രയാസത്തിലാക്കുന്നത്. റോഡ് വികസനത്തിനായി സ്വന്തം സ്ഥലം വിട്ടുനൽകിയവർ പോലും പൊടിശല്യം സഹിക്കവയ്യാതെ മാറിത്താമസിക്കേണ്ട അവസ്ഥയിലാണെന്ന് പരാതിപ്പെടുന്നു. മഴക്കാലമായാൽ ഈ പൊടി ചെളിയായി മാറുമെന്ന ആശങ്കയും നാട്ടുകാർ പങ്കുവെക്കുന്നുണ്ട്. നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങിയ ശേഷം ഈ റൂട്ടിൽ വാഹനാപകടങ്ങളും വർധിച്ചിട്ടുണ്ട്.
സ്ഥലം വിട്ടുനൽകിയവരോടുള്ള കരാറുകാരുടെ സമീപനവും വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. വീടിന്റെ മതിലുകൾ ഉൾപ്പെടെ പൊളിച്ചുമാറ്റാൻ അനുമതി നൽകിയവർക്ക് അവ കൃത്യമായി പുനർനിർമിച്ച് നൽകാൻ കരാറുകാർ തയ്യാറാകുന്നില്ല. ഇതിനിടെ നിർമ്മാണത്തിനാവശ്യമായ തുക ലഭിക്കാത്തതിനാൽ ഉപകരാറുകാർ പണി പാതിവഴിയിൽ നിർത്തിപ്പോയതായും ആക്ഷേപമുണ്ട്. കാക്കൂർ, കിഴക്കോത്ത്, നരിക്കുനി പഞ്ചായത്തുകളിലായി ഏതാനും പേർ ഇനിയും സ്ഥലം വിട്ടുനൽകാനുള്ളതും നിർമ്മാണത്തിന് തടസ്സമാകുന്നുണ്ട്.
കിഴക്കോത്ത് പഞ്ചായത്തിലെ പഴക്കമേറിയ കളരാന്തിരി പാലത്തിന്റെ പുനർനിർമ്മാണവും എങ്ങുമെത്തിയിട്ടില്ല. ഇടുങ്ങിയതും താഴ്ന്നതുമായ ഈ പാലം ഉയർത്തി വീതികൂട്ടി പണിയണമെന്നാണ് നാട്ടുകാരുടെ ആവശ്യം. മഴ പെയ്തുതുടങ്ങുന്നതോടെ തോട്ടിലെ വെള്ളം ഉയരുന്നത് പാലം പണിയെ കൂടുതൽ പ്രതിസന്ധിയിലാക്കും. നിർമ്മാണത്തിലെ അനാസ്ഥയ്ക്കെതിരെ പ്രതിഷേധം ശക്തമാക്കാനാണ് നാട്ടുകാരുടെ തീരുമാനം. റോഡ് പണി വേഗത്തിലാക്കണമെന്നും പൊടിശല്യം നിയന്ത്രിക്കാൻ അടിയന്തര നടപടി വേണമെന്നും ആവശ്യപ്പെട്ട് അധികൃതർക്ക് നിവേദനം നൽകാൻ ഒരുങ്ങുകയാണ് പ്രദേശവാസികൾ.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group














