
തിരുവനന്തപുരം: മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ
കേരളത്തിൻ്റെ തൊഴിൽദിനങ്ങൾക്ക് കേന്ദ്രസർക്കാരിൻ്റെ വെട്ട്, അടുത്ത സാമ്പത്തികവർഷത്തേക്ക് കേരളം നൽകിയ 11 കോടി തൊഴിൽദിനങ്ങളുടെ ലേബർബജറ്റിൽ അംഗീകാരം നൽകിയത് അഞ്ചുകോടിക്കുമാത്രം. കഴിഞ്ഞ സാമ്പത്തികവർഷം ആറുകോടിക്കായിരുന്നു അംഗീകാരം. ഇത് 20.97 ലക്ഷം കുടുംബങ്ങളിലെ 25.05 ലക്ഷം സജീവ തൊഴിലാളികളുള്ള കേരളത്തിന് തിരിച്ചടിയാകും.
ലേബർ ബജറ്റ് വെട്ടിക്കുറയ്ക്കുന്നതിൽ കേരളം പ്രതിഷേധം അറിയിച്ചിട്ടുണ്ട്. 2021-22-ൽ 10 കോടിയായിരുന്നത് 2022-23ൽ 9.5 കോടിയായി കുറച്ചിരുന്നു. 2023-24ൽ പത്തരക്കോടിയാക്കിയെങ്കിലും 2024-25ൽ ഒറ്റയടിക്ക് ആറുകോടിയാക്കി ചുരുക്കി. കുറവുവരുത്തിയപ്പോഴെല്ലാം മന്ത്രിയടക്കമുള്ളവർ ഡൽഹിയിലെത്തി നേരിട്ടും കത്തുകളിലൂടെയും കേരളത്തിന്റെ പ്രതിഷേധം അറിയിച്ചിരുന്നു.
അഞ്ചുകോടിയാക്കി ലേബർബജറ്റ് ചുരുക്കിയതിനെത്തുടർന്ന് കഴിഞ്ഞദിവസം ഡൽഹിയിലെത്തിയ മന്ത്രി എം.ബി. രാജേഷ് സംസ്ഥാനത്തിന്റെ പ്രതിഷേധം അറിയിച്ചിരുന്നു. കേരളത്തിൻ്റെ ആവശ്യം അംഗീകരിക്കണം എന്നാവശ്യപ്പെട്ട് കേന്ദ്രസർക്കാരിന് കത്ത്‌നൽകുമെന്ന് അദ്ദേഹം പറഞ്ഞു.
ഓരോകുടുംബത്തിനും 100 തൊഴിൽദിനങ്ങൾ ഉറപ്പാക്കുന്നതിനുപുറമേ, പട്ടികവർഗമേഖലയിൽ അധികമായി 100 ദിനങ്ങൾകൂടി അധികമായി നൽകുന്ന ട്രൈബൽപ്ലസ് പദ്ധതിയും കേരളം നടപ്പാക്കിയിട്ടുണ്ട്. ലേബർബജറ്റ് പുതുക്കിയില്ലെങ്കിൽ ഇതൊക്കെ താളംതെറ്റും. ഇപ്പോൾത്തന്നെ തൊഴിലുറപ്പ് പദ്ധതിയിൽ 515 കോടിരൂപ കേരളത്തിനു കിട്ടാനുമുണ്ട്.
തൊഴിൽദിനങ്ങൾ വെട്ടിക്കുറയ്ക്കുന്ന കേന്ദ്രനിലപാട് തിരുത്തണമെന്ന് കേരള സ്റ്റേറ്റ് കർഷകത്തൊഴിലാളി യൂണിയൻ (കെ.എസ്കെടിയു) ആവശ്യപ്പെട്ടു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group