
കല്പറ്റ: പുനരധിവാസത്തിനുള്ള സമ്മതപത്രത്തിൽ ഗുണഭോക്താക്കളുടെ വീടും ഭൂമിയും മറ്റുസ്ഥാപനങ്ങളും ഏറ്റെടുക്കുമെന്നത് മാറ്റി വീടുമാത്രം ഏറ്റെടുക്കുമെന്ന് തിരുത്തിയതായി റവന്യു മന്ത്രി കെ. രാജൻ, ഫോറം ഒന്നിൽ അഞ്ചാമത്തെ നിബന്ധനയിൽ വന്ന സാങ്കേതികപ്രശ്‌നമായിരുന്നു ഇത്.
പുനരധിവാസവുമായി ബന്ധപ്പെട്ട് കളക്‌ടറേറ്റിൽ നടത്തിയ അവലോകനയോഗത്തിലാണ് 'വീട് മാത്രം' എന്ന് തിരുത്തിയത്. സമ്മതപത്രം ലഭിക്കുന്ന മുറയ്ക്ക് നടപടികൾ മുന്നോട്ടുപോകുമെന്നും അദ്ദേഹം പത്രസമ്മേളനത്തിൽ പറഞ്ഞു.
മുണ്ടക്കൈ-പൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക് ബെനിഫിഷറി സ്‌മാർട്ട് കാർഡ് റവന്യു മന്ത്രി വിതരണംചെയ്‌തു.
കളക്ടറേറ്റിൽ നടന്ന പരിപാടിയിൽ ടി. സിദ്ദിഖ് എംഎൽഎ, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ, കളക്‌ടർ ഡി.ആർ. മേഘശ്രീ, എഡിഎം കെ. ദേവകി, ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി, മേപ്പാടി ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻ്റ് കെ. ബാബു തുടങ്ങിയവർ പങ്കെടുത്തു.
പ്രത്യേക പാക്കേജ് അവതരിപ്പിക്കും
ദുരന്തപ്രദേശത്തെ കാർഷികമേഖലയിലും മൃഗസംരക്ഷണമേഖലയിലും പ്രത്യേക പാക്കേജ് അവതരിപ്പിക്കുമെന്ന് മന്ത്രി പറഞ്ഞു. മാതാപിതാക്കൾ നഷ്‌ടപ്പെട്ട ഏഴ് കുട്ടികൾക്ക് 10 ലക്ഷം രൂപയും ഒരു രക്ഷകർത്താവ് മാത്രമുള്ള 14 കുട്ടികൾക്ക് അഞ്ചുലക്ഷം രൂപയും പ്രത്യേകസഹായം നൽകും. മൂന്ന് അതിഥിത്തൊഴിലാളികളുടെ മക്കൾക്കും ഈ സഹായം ലഭ്യമാക്കും. ഒരുമാസം 1000 രൂപയുടെ നിത്യോപയോഗസാധനങ്ങൾ വാങ്ങുന്നതിനുള്ള കൂപ്പൺ ആറുമാസം വിതരണംചെയ്യും. ദുരന്തമേഖലയിൽ പോകാൻസാധിക്കാത്ത സ്ഥലങ്ങളിൽ (നോ ഗോ സോൺ) വന്യമൃഗശല്യം വർധിച്ചതിനാൽ അവിടെ തെരുവുവിളക്കുകൾ സ്ഥാപിക്കുന്നതിന് അഞ്ചുകോടി രൂപയുടെ പദ്ധതി തയ്യാറാക്കും -അദ്ദേഹം പറഞ്ഞു.
ഒറ്റപ്പെട്ടുപോയവർക്ക് ജോലി പരിഗണനയിൽ
ദുരന്തത്തിൽ ഗുരുതരമായി പരിക്കേറ്റവരുടെ തുടർചികിത്സച്ചെലവ് സർക്കാർ വഹിക്കുമെന്ന് മന്ത്രി കെ. രാജൻ. വയനാട് (പ്രസ് ക്‌ളബ് നടത്തിയ മീറ്റ് ദ മിനിസ്റ്റർ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉറ്റവരെയെല്ലാം നഷ്ടമായി ഒറ്റപ്പെട്ടുപോയവർക്ക് ജോലി നൽകുന്നതിനെക്കുറിച്ചും ആലോചിക്കും. ദുരന്തബാധിത കുടുംബങ്ങളിലെ രണ്ടുപേർക്ക് ദൈനംദിന ചെലവിന് 300 രൂപവീതം മൂന്നുമാസത്തേക്ക് അനുവദിച്ചത് തുടരുമെന്ന് മന്ത്രി പറഞ്ഞു.സിപിഐ ജില്ലാ സെക്രട്ടറി ഇ.ജെ. ബാബു മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു. പ്രസ്‌ക്ലബ് പ്രസിഡന്റ് കെ.എസ്. മുസ്‌തഫ അധ്യക്ഷതവഹിച്ചു. സെക്രട്ടറി ജോമോൻ ജോസഫ് സംസാരിച്ചു.
പുനരധിവാസത്തിലെ പരാതികൾ പരിഹരിക്കും - മന്ത്രിദുരന്തബാധിതർ കളക്ടറേറ്റ് ഉപരോധിച്ചു
കല്പറ്റ മുണ്ടക്കൈ ചൂരൽമല ദുരന്തബാധിതരുടെ പുനരധിവാസത്തിനായുള്ള ഗുണഭോക്തൃപട്ടികയിൽ മാനദണ്ഡങ്ങൾ പ്രകാരമുള്ളവരെ ഒഴിവാക്കില്ലെന്നും അനുഭാവപൂർവം പരാതികൾ പരിഗണിക്കുമെന്നും റവന്യൂമന്ത്രി കെ. രാജൻ.
ദുരന്തബാധിതരുടെ പുനരധിവാസത്തിനായി തയ്യാറാക്കിയ ലിസ്റ്റുമായി ബന്ധപ്പെട്ട പരാതികൾ പരിശോധിക്കും. പുനരധിവാസം സംബന്ധിച്ച പട്ടികയിൽ ആദ്യഘട്ടത്തിൽ ഇരട്ടിപ്പുണ്ടായത് കുറ്റകരമായ അനാസ്ഥയായിരുന്നു. അത് പരിഹരിച്ചു. പട്ടികകളിൽ പലരും ഉൾപ്പെട്ടില്ലെന്ന പരാതി ഗൗരവത്തോടെയാണ് കാണുന്നത്. മാനദണ്ഡങ്ങളിൽ ഉൾപ്പെടുന്ന ആരെയും ഒഴിവാക്കില്ല. മാനുഷിക പരിഗണനയോടെ പുനരധിവാസം നടത്തും. ഡിഡിഎംഎക്ക് മുന്നിലുള്ള പരാതികൾ സർക്കാരിന് മുന്നിലെത്തുമ്പോൾ അനുഭാവപൂർവം പരിഗണിക്കും. ഏഴുസെന്റ് ഭൂമിയും വീടും എന്നതാണ് നിലവിലെ തീരുമാനം. അഞ്ചുസെന്റെന്ന തീരുമാനത്തിൽനിന്നാണ് ഏഴുസെൻ്റാക്കിയത്. അതു ഏഴിൽത്തന്നെ തുടരുമെന്ന് പറയാനാകില്ലെന്നും മന്ത്രി വ്യക്തമാക്കി.
ജില്ലാ ദുരന്തനിവാരണ അതോറിറ്റിക്കാണ് ഭവനപദ്ധതി ഗുണഭോക്താക്കളെ തിരഞ്ഞെടുക്കാനുള്ള നിയമപരമായ അവകാശം. രണ്ട് എ, രണ്ട് ബി കരട് പട്ടികകളിൽ പരിശോധന പൂർത്തിയായി. അന്തിമപട്ടിക വൈകാതെ പ്രഖ്യാപിക്കും.
ദുരന്തപ്രദേശത്ത് 779 കുടുംബങ്ങളിലായി 1207 പേർക്ക് 30.6 കോടി രൂപ കടമുണ്ട്. ഇത് എഴുതിത്തള്ളുന്നതിലെ കാലതാമസത്തിന് കേന്ദ്രസർക്കാരിനാണ് ഉത്തരവാദിത്വം,
കേന്ദ്രം ഇപ്പോഴും കേരളത്തോട് ക്രൂരത കാണിക്കുകയാണ്. ഉരുൾപൊട്ടലിനെ അതിതീവ്രദുരന്തമായി വളരെ വൈകി പ്രഖ്യാപിച്ചതൊഴിച്ച് ദുരന്തനിവാരണവുമായി ബന്ധപ്പെട്ട് കേരളം ഉന്നയിച്ച ആവശ്യങ്ങളോട് കേന്ദ്രം മുഖംതിരിക്കുകയാണ് ചെയ്‌തതെന്നും മന്ത്രി പറഞ്ഞു.
അതേസമയം, ഗുണഭോക്തൃപട്ടികയിലെ അപാകം പരിഹരിക്കണമെന്നും. മാനദണ്ഡങ്ങൾക്കു വിധേയമായി ഒറ്റപ്പെട്ടുപോയ കുടുംബങ്ങളെയും ടൗൺഷിപ്പിലേക്ക് ഉൾപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് ദുരന്തബാധിതരുടെ കൂട്ടായ്‌മ ജനശബ്ദം ആക്‌ഷൻകമ്മിറ്റി കളക്‌ടറേറ്റ് ഉപരോധിച്ചു. ദുരന്തബാധിതരുടെ പ്രതിനിധികൾ മന്ത്രി കെ. രാജനുമായി ചർച്ച നടത്തി. പുനരധിവാസവുമായി ബന്ധപ്പെട്ട എല്ലാ ആശങ്കകളും പരിഹരിക്കുമെന്ന് മന്ത്രി ഉറപ്പുനൽകിയതായി ചെയർമാൻ നസീർ ആലക്കലും കൺവീനർ ഷാജിമോൻ ചൂരൽമലയും പറഞ്ഞു.
ഗുണഭോക്ത്യ പട്ടികയിലെ അപാകം പരിഹരിക്കുക, ദുരന്തബാധിതരുടെ ആശങ്ക നീക്കുക, കെട്ടിട ഉടമകൾക്ക് നഷ്‌ടപരിഹാരം നൽകുക, ദുരന്തബാധിതരുടെ മുഴുവൻ വായ്‌പയും എഴുതിത്തള്ളുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ദുരന്തബാധിതരുടെ കളക്‌ടറേറ്റ് ഉപരോധം. രാവിലെ പത്തിന് തുടങ്ങിയ ഉപരോധം വൈകിട്ട് മൂന്നുവരെ നീണ്ടു. ബുധനാഴ്‌ച ചൂരൽമലയിലെ പടവെട്ടിക്കുന്നിലുള്ളവരെയും ഗുണഭോക്തൃപട്ടികയിൽ ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ട് 27 കുടുംബങ്ങളും പ്രതിഷേധിച്ചിരുന്നു. പത്തുസെന്റും വീടും അല്ലെങ്കിൽ 40 ലക്ഷം രൂപ നഷ്ടപരിഹാരവും ആവശ്യപ്പെട്ട് ദുരന്തബാധിതർ സമ്മതപത്രം നൽകാനും വിസമ്മതിക്കുന്നുണ്ട്.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group