
കാസർകോട് കടുത്ത വേനലിലേക്ക് കടക്കുകയാണ് നാട്. ചുട്ടുപൊള്ളുന്ന വെയിലിൽ വാടാതിരിക്കാൻ ജാഗ്രതപാലിക്കണം. വേനലിന്റെ വരവറിയിച്ച് കേരളത്തിൽ ഫെബ്രുവരിയിൽ തന്നെ കടുത്ത ചൂട് തുടങ്ങി. ഇത്തവണ അന്തരീക്ഷ താപനില കുറയ്ക്കുന്ന ലാനിനാ പ്രതിഭാസമുണ്ടാകുമെങ്കിലും അതിനും ചൂട് കുറയ്ക്കാൻ സാധിക്കുന്നില്ല.
വടക്കൻ കേരളത്തിലാണ് ചൂട് ക്രമാതീതമായി വർധിച്ചിരിക്കുന്നത്. രാജ്യത്തെ ഏറ്റവും ഉയർന്ന ചൂട് രേഖപ്പെടുത്തുന്നത് പലപ്പോഴും കണ്ണൂർ ജില്ലയിലാണ്. തിങ്കളാഴ്ച്‌ച കണ്ണൂർ വിമാനത്താവളത്തിൽ രേഖപ്പെടുത്തിയ 37.6 ഡിഗ്രി സെൽഷ്യസായിരുന്നു രാജ്യത്തെ ഉയർന്ന താപനില,
സാധരാണനിലയിൽ മാർച്ച് പകുതിയാവുമ്പോഴാണ് സംസ്ഥാനത്ത് പൊതുവേ 37 ഡിഗ്രിക്ക് മുകളിൽ താപനില രേഖപ്പെടുത്താറുള്ളത്. എന്നാൽ ഇത്തവണ ജനുവരിയിൽത്തന്നെ രേഖപ്പെടുത്തിയത് വരാനിരിക്കുന്ന കടുത്ത വേനലിന്റെ സൂചനയാണ്.
വരുംദിവസങ്ങളിലും സാധാരണയെക്കാൾ രണ്ട് ഡിഗ്രി മുതൽ മൂന്ന് ഡിഗ്രി വരെ താപനില ഉയരാൻ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വേനൽ കടുക്കുന്നതിനൊപ്പം അപകടങ്ങളും തീപ്പിടിത്തങ്ങളും ഒഴിവാക്കാൻ മുൻകരുതലുകളും ജാഗ്രതയും ഏറെ വേണ്ടതുണ്ട്.
ആളുകൾക്ക് നിർജലീകരണവും സൂര്യാതപമേൽക്കാനുമുള്ള സാധ്യതകളും മുൻപിൽ കാണണം. ഇത്തവണ ഉഷ്‌ണം ഉച്ചസ്ഥായിയിലെത്തുന്ന നാളുകളിലായിരിക്കും എസ്.എസ്.എൽ.സി., ഹയർ സെക്കൻഡറി പരീക്ഷകളുണ്ടാവുക. ഈ സമയത്ത് വിദ്യാർഥികളുടെ ആരോഗ്യം കാക്കാനും അധികൃതർ നടപടികൾ സ്വീകരിക്കണം. ചൂടേറുന്നതോടെ വാഹനങ്ങളിലുണ്ടാവുന്ന തീപ്പിടിത്തങ്ങളും വർധിച്ചേക്കും. ഇതൊഴിവാക്കുന്നിനും നടപടികൾ സ്വീകരിക്കണം.
ശ്രദ്ധിക്കാം ഈ കാര്യങ്ങൾ
വേനൽച്ചൂട് വർധിക്കുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. രാവിലെ 11 മുതൽ വൈകിട്ട് മൂന്നുവരെയുള്ള സമയങ്ങളിൽ നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം എൽക്കുന്നത് ഒഴിവാക്കുക.
നിർജലീകരണം തടയാൻ എപ്പോഴും ചെറിയ കുപ്പിയിൽ കുടിവെള്ളം കരുതുക.
പരമാവധി ശുദ്ധജലം കുടിക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക. മദ്യം, കാപ്പി, ചായ എന്നീ പാനിയങ്ങൾ പകൽ ഒഴിവാക്കുക.
അയഞ്ഞ, ഇളംനിറത്തിലുള്ള പരുത്തിവസ്ത്രങ്ങൾ ധരിക്കുക.
പുറത്തിറങ്ങുമ്പോൾ ചെരിപ്പ് ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുക.
വിദ്യാർഥികൾക്ക് വെയിലേൽക്കാതിരിക്കാൻ അസംബ്ലികളും മറ്റു പരിപാടികളും ഒഴിവാക്കുകയോ സമയക്രമീകരണം വരുത്തുകയോ ചെയ്യുക.
കുട്ടികളെ വിനോദസഞ്ചാരത്തിന് കൊണ്ടുപോകുന്ന സ്‌കൂളുകൾ രാവിലെ 11 മണി മുതൽ മൂന്നുമണിവരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നില്ലെന്ന് ഉറപ്പാക്കണം.
അങ്കണവാടി കുട്ടികൾക്ക് ചൂട് ഏൽക്കാത്ത തരത്തിലുള്ള സംവിധാനം നടപ്പാക്കണം.
കാഠിന്യമുള്ള ജോലികളിൽ ഏർപ്പെടുന്നവർ ജോലിസമയം ക്രമീകരിക്കുക. ജോലിയിൽ ആവശ്യമായ വിശ്രമം ഉറപ്പാക്കണം.
മൃഗങ്ങൾക്കും പക്ഷികൾക്കും ജലലഭ്യത ഉറപ്പാക്കുക.
പച്ചക്കറികളും ധാന്യങ്ങളും ഉൾപ്പെട്ട ഭക്ഷണ ക്രമം ശീലമാക്കുക.
നിർത്തിയിട്ട വാഹനങ്ങളിൽ കുട്ടികളെയോ വളർത്തുമൃഗങ്ങളെയോ ഇരുത്തി പോകാതിരിക്കുക.
അസ്വസ്ഥത അനുഭവപ്പെട്ടാൽ വിശ്രമിച്ച് വൈദ്യസഹായം തേടണം.
കരുതണം കാട്ടുതി
വേനൽ ചൂട് കൂടുന്ന സാഹചര്യത്തിൽ കാട്ടുതീ വ്യാപിക്കാനുള്ള സാധ്യതയുണ്ട്. വനമേഖലയോട് ചേർന്ന് താമസിക്കുന്നവരും വിനോദസഞ്ചാരികളും ജാഗ്രതപാലിക്കണം.
കാട്ടുതീ ഉണ്ടാകാനുള്ള സാഹചര്യങ്ങൾ ഒഴിവാക്കണം. വനംവകുപ്പിന്റെ നിർദേശങ്ങൾ പാലിക്കണം. പകൽ പുറത്തിറങ്ങുന്നവർക്ക് സൂര്യാതപമേൽക്കാനുള്ള സാധ്യതകൾ ഏറെയാണ്.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group