
കാഞ്ഞങ്ങാട് അമ്മാനൂർ മീൻപിടിത്ത തുറമുഖ നിർമാണവുമായി ബന്ധപ്പെട്ട് കേന്ദ്രസംഘം സ്ഥലത്തെത്തി പരിശോധന നടത്തി. കേന്ദ്ര ഫിഷറീസ് ഡിവലപ്പ്മെന്റ് ബോർഡിലെയും (എൻ.എഫ്.ഡി.ബി.) സെൻട്രൽ ഇൻസ്റ്റിറ്റ് ഓഫ് കോസ്റ്റൽ എൻജിനിയറിങ് ഫോർ ഫിഷറിയിലെയും (സിസെഫ്) ഉയർന്ന ഉദ്യോഗസ്ഥരടങ്ങിയ സംഘമാണ് അജാനൂർ കടപ്പുറം സന്ദർശിച്ചത്. തുറമുഖ നിർമാണവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ തയ്യാറാക്കി കേന്ദ്രസർക്കാരിലേക്ക് സമർപ്പിച്ച 200 കോടി രൂപയുടെ വിശദപദ്ധതിരേഖയുമായി ബന്ധപ്പെട്ട പരിശോധനയാണ് സംഘം നടത്തിയത്.
കേന്ദ്ര ഫിഷറീസ് ഡിവലപ്പ്മെൻ്റ് ബോർഡ് എക്‌സിക്യൂട്ടീവ് ഡയറക്ടർ പൊതുരി നെഹ്രു, സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോസ്റ്റൽ എൻജിനിയറിങ് ഡെപ്യൂട്ടി ഡയറക്ടർ രവിശങ്കർ, സീനിയർ ഇക്കണോമിക്‌സ് ഇൻവെസ്റ്റർ ദിനേശ്‌കുമാർ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. ജനപ്രതിനിധികളുമായും ഹാർബർ എൻജിനിയറിങ് വകുപ്പ് ഉദ്യോഗസ്ഥരുമായും നാട്ടുകാരുമായും സംഘം ആശയവിനിമയം നടത്തി.
സംസ്ഥാനസർക്കാർ പദ്ധതിക്ക് അനുമതി നൽകിയെങ്കിലും തുറമുഖ നിർമാണത്തിന് കേന്ദ്രസർക്കാരിൻ്റെ അനുമതികൂടി ആവശ്യമാണ്. കേന്ദ്രസംഘത്തിൻ്റെ പഠനറിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാകും തുടർനടപടികൾ. അജാനൂർ പഞ്ചായത്ത് പ്രസിഡൻ്റ് ടി. ശോഭ, വൈസ് പ്രസിഡൻ്റ് കെ. സബീഷ്, വാർഡ് അംഗം കെ. രവീന്ദ്രൻ, ഫിഷറീസ് ഡി.ഡി. ലത്തീബ്, ഹാർബർ എൻജിനിയറിങ് വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ കേന്ദ്രസംഘത്തെ സ്വീകരിച്ചു.
സഹായിക്കണം സാറന്മാരെ... പ്രതീക്ഷ കൈവിടാതെ കടലോരം
സഹായിക്കണം സാറന്മാരേ... കേന്ദ്രസംഘത്തിനുമുന്നിൽ ആചാരവേഷത്തോടെയെത്തിയ കുറുംബക്ഷേത്രസ്ഥാനികരുടെ അഭ്യർഥനയിൽ കടലോരജനതയുടെ മുഴുവൻ പ്രതീക്ഷയുമുണ്ടായിരുന്നു. ജോലിയും തിരക്കുകളും ഒഴിവാക്കിയാണ് അജാനൂർ കടപ്പുറത്തെ മത്സ്യത്തൊഴിലാളികളടക്കമുള്ള നാട്ടുകാർ കേന്ദ്രസംഘത്തിൻ്റെ വരവിനായി കാത്തിരുന്നത്.
നാട്ടുകാർക്കൊപ്പം കൂറുംബ ഭഗവതിക്ഷേത്ര ആചാരസ്ഥാനികരും ഭാരവാഹികളും ഇളനീർ നൽകിയാണ് സംഘത്തെ സ്വീകരിച്ചത്. ക്ഷേത്രഹാളിൽ സംഘം ഉദ്യോഗസ്ഥർ ജനപ്രതിനിധികളുമായും ഹാർബർ എൻജിനിയറിങ് ഉദ്യോഗസ്ഥരുമായും ഒരുമണിക്കുറോളം ആശയവിനിമയം നടത്തി.
ചിത്താരി കടപ്പുറം മുതൽ കാഞ്ഞങ്ങാട് കടപ്പുറം വരെയുള്ള മീൻപിടിത്ത തൊഴിലാളികൾക്ക് സുരക്ഷിതമായി മീൻപിടിത്തം നടത്താനുള്ള സംവിധാനമെന്നത് തൊഴിലാളി കുടുംബങ്ങളുടെ കാലങ്ങളായുള്ള സ്വപ്‌നമാണ്. കാഞ്ഞങ്ങാട്, അജാനൂർ, പള്ളിക്കര തീരദേശമേഖലകളിലായി മീൻപിടിത്തം ഉപജീവനമാർഗമാക്കിയ ആയിരത്തിലധികം കുടുബങ്ങളാണുള്ളത്.
അജാനൂർ തുറമുഖ നിർമാണവുമായി ബന്ധപ്പെട്ടുള്ള ആലോചനകളും പാനങ്ങളും തുടങ്ങിയിട്ട് രണ്ട് പതിറ്റാണ്ടു പിന്നിട്ടു. 2006-ലാണ് സംസ്ഥാന സർക്കാർ അജാനൂർ തുറമുഖ നിർമാണത്തിന് പച്ചക്കൊടി കാണിച്ചത്. ഇ. ചന്ദ്രശേഖരൻ എം.എൽ.എ. അടക്കമുള്ള ജനപ്രതിനിധികളുടെയും കർമസമിതിയുടെയും കൃത്യമായ ഇടപെടലുകളിലൂടെയാണ് ഇപ്പോൾ തുറമുഖ നിർമാണം ഡി.പി.ആറിൽ എത്തിനിൽക്കുന്നത്.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group