
കോട്ടയം: 'സേ നോ ടു റാഗിങ്..... കോട്ടയം ഗവ. നഴ്‌സിങ് കോളേജിലെ ആൺകുട്ടികളുടെ ഹോസ്റ്റലിലേക്ക് കയറിച്ചെല്ലുമ്പോൾ ഹൗസ് കീപ്പറുടെ മുറിക്ക് സമീപം ഭിത്തിയിൽ ഒട്ടിച്ചിരിക്കുന്ന പോസ്റ്ററാണിത്.
ഇതിന് തൊട്ടടുത്തുള്ള രണ്ട്, 13 നമ്പർ മുറികളിൽ മാസങ്ങളായി നടന്നത് മനസ്സാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരമായ റാഗിങ്ങും. ഒന്നാം വർഷ ജി.എൻ.എം. വിദ്യാർഥികളായ ആറ് പേരാണ് റാഗിങ്ങിനിരയായത്.
പ്രതികൾ മൂന്ന് പേർ മൂന്നാംവർഷ വിദ്യാർഥികളും രണ്ട് രണ്ടാംവർഷ വിദ്യാർഥികളുമാണ്.
ഹോസ്റ്റലിലുള്ളവർ ഉറങ്ങിയതിനുശേഷമാണ് പീഡനം തുടങ്ങുക. ഒന്നാംനിലയിലുള്ള ബിരുദാനന്തര ബിരുദ വിദ്യാർഥികളും സ്ഥിരം താമസിക്കുന്ന അധ്യാപകർപോലും പരാതിയുയർന്നപ്പോൾ മാത്രമാണ് തൊട്ടടുത്ത മുറിയിൽ നടന്ന കൊടിയ പീഡനങ്ങൾ അറിഞ്ഞത്. രാത്രി പത്തരയ്ക്ക് ശേഷം എല്ലാവരും ഉറങ്ങിക്കഴിയുമ്പോൾ പ്രതികൾ ഒന്നാംവർഷ വിദ്യാർഥികളെ ഫോണിൽ വിളിച്ച് മുറിയിലേക്ക് വരുത്തും.
മുറിക്കുള്ളിൽ കടക്കുന്ന വിദ്യാർഥികൾക്ക് പിന്നെ മണിക്കൂറുകളോളം കൊടിയ റാഗിങ്ങാണ് നേരിടേണ്ടി വരുന്നത്. 14 ജി.എൻ.എം. വിദ്യാർഥികളാണ് ഹോസ്റ്റലിലുള്ളത്, ആൺകുട്ടികളുടെ ഹോസ്റ്റലിലെ താഴത്തെ നിലയിലാണ് ഇവർക്കുള്ള താമസം.
ഹോസ്റ്റൽ ഹൗസ് കീപ്പറുടെ മുറിയോട് ചേർന്നാണ് ഇത്. 24 മണിക്കൂറും ജോലിയിലുള്ള ജീവനക്കാരനാണിത്. എന്നാൽ ആറ് വിദ്യാർഥികൾ മാസങ്ങളായി റാഗിങ്ങിനിരയായ വിവരം ജീവനക്കാരൻ അറിഞ്ഞില്ല. അസമയത്ത് ഭക്ഷണവും വെള്ളവും മറ്റും ഒന്നാംവർഷ വിദ്യാർഥികൾ എടുത്തുകൊണ്ട് മറ്റു മുറികളിലേക്ക് പോകുന്നത് ശ്രദ്ധയിൽപ്പെട്ടെന്നും ചോദിച്ചപ്പോൾ ഒഴിഞ്ഞുമാറിയെന്നുമാണ് ഇയാൾ പറഞ്ഞത്. എന്നാൽ, പരിശോധന നടത്താൻ ഹൗസ് കീപ്പർ ആദ്യംതന്നെ തയ്യാറായിരുന്നെങ്കിൽ ഇത് നേരത്തേ കണ്ടെത്താനായേനെ.
എല്ലാ ആഴ്ചയിലും 800 രൂപവീതം സീനിയർ വിദ്യാർഥികൾക്ക് നൽകണമെന്നായിരുന്നു ഭീഷണി. എന്നാൽ സാമ്പത്തികശേഷി കുറഞ്ഞ ചുറ്റുപാടുകളിൽനിന്നെത്തിയിരുന്ന ഒന്നാംവർഷ വിദ്യാർഥികൾക്ക് ഇത് താങ്ങാവുന്നതിനപ്പുറമായിരുന്നു. പീഡനം സഹിക്കുന്നതിന് പുറമേ പണം നഷ്ടപ്പെടുന്ന അവസ്ഥ വിദ്യാർഥികളെ കൂടുതൽ സമ്മർദത്തിലാക്കി. തിങ്കളാഴ്ച രണ്ടായിരം രൂപ ആവശ്യപ്പെട്ടത് നൽകാഞ്ഞതിനെ തുടർന്ന് ക്രൂരമായി മർദിക്കുകയുമായിരുന്നു. പണപ്പിരിവിൻ്റെ പേരിൽ തുടങ്ങിയ അന്വേഷണമാണ് മാസങ്ങളായി നടന്നുവന്ന ക്രൂരമായ റാഗിങ് പുറത്തെത്തിച്ചതും അഞ്ച് പ്രതികളുടെ അറസ്റ്റിലെത്തിയതും.
കഴിഞ്ഞ വർഷവും പിഡനശ്രമം
ഗാന്ധിനഗർ ഗാന്ധിനഗർ നഴ്‌സിങ് കോളേജിൽ നടക്കുന്നത് തുടർച്ചയായ പീഡനമെന്ന് വിവരം. കഴിഞ്ഞ അധ്യയന വർഷം പീഡനം നടന്നതായും ഇത് സംബന്ധിച്ച് ഗാന്ധിനഗർ പോലീസിൽ പരാതി നൽകിയിരുന്നതായും വിവരമുണ്ട്. എന്നാൽ ഇരയായ വിദ്യാർഥി പിന്നീട് പരാതിയിൽ ഉറച്ചു നിൽക്കാതെ വന്നതോടെ പോലീസിന് തുടർനടപടികൾ സ്വീകരിക്കാനായില്ല.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group