
കുന്നംകുളം: ഉന്നത വിദ്യാഭ്യാസമേഖലയിൽ കൂടുതൽ മികവുനേടുന്നതിന് സ്വകാര്യ സർവകലാശാലാബിൽ അവതരിപ്പിക്കുന്നതിനുള്ള നടപടികളുമായി മുന്നോട്ടുപോകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സി.പി.എം. ജില്ലാ സമ്മേളനത്തിൻ്റെ സമാപന പൊതുസമ്മേളനം കുന്നംകുളത്ത് ഉദ്ഘാടനം ചെയ്യുമ്പോഴാണ് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്.
രാജ്യത്തെ 26 സംസ്ഥാനങ്ങളിൽ സ്വകാര്യ സർവകലാശാലകൾ പ്രവർത്തിക്കുന്നുണ്ട്. സംസ്ഥാനത്ത് ഈ മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് പുതിയ തലത്തിൽ പ്രവർത്തിക്കണമെന്ന് ആഗ്രഹമുണ്ട്. അതിന് തടസ്സം നിൽക്കണോയെന്ന ചോദ്യമാണ് സർക്കാരിനുമുന്നിൽ വന്നത്. അത് അനുവദിക്കുന്നതാണ് നല്ലതെന്ന് തീരുമാനിച്ചു.
ഇതിലൂടെ വിദ്യാഭ്യാസക്കച്ചവടത്തിന് അവസരമൊരുക്കുകയല്ല. കേരളത്തിന്റെ സാമൂഹികനീതി ശരിയായ രീതിയിൽ പ്രതിഫലിക്കുന്ന ബില്ലാണ് അവതരിപ്പിക്കുക. കിട്ടിയ അവസരം ഇടതുപക്ഷത്തെ വിമർശിക്കാനാണ് ചിലർ ഉപയോഗിക്കുന്നത്.സർക്കാർ എന്തെങ്കിലും ചെയ്യുന്നുണ്ടെങ്കിൽ അത് സാമൂഹികനീതിയിൽ അധിഷ്‌ഠിതമായിരിക്കുമെന്ന് വിമർശകർ മനസ്സിലാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേന്ദ്ര സർക്കാർ സംസ്ഥാനത്തോട് ശത്രുതാപരമായ നിലപാടാണ് സ്വീകരിക്കുന്നത്. എന്ത് കുറ്റമാണ് സംസ്ഥാനം ചെയ്‌തത്. കേന്ദ്ര ബജറ്റ് വരുമ്പോൾ സംസ്ഥാനത്തിനൊന്നുമില്ല. സംസ്ഥാനത്തിൻറെ തനതുവരുമാനം വലിയ തോതിൽ വർധിക്കുന്നുണ്ട്. സംസ്ഥാനത്തിൻ്റെ വരുമാനം എന്നതിൽ കേന്ദ്രസർക്കാർ നൽകേണ്ട വിഹിതവും എടുക്കാവുന്ന വായ്‌പയുമുണ്ട്. ആ വരുമാനം വലിയ തോതിൽ കുറയ്ക്കുന്നുവെന്നതാണ് ഇപ്പോൾ അനുഭവിക്കുന്ന വിഷമം. എന്നിട്ടും ക്ഷേമപ്രവർത്തനങ്ങളിൽ ഒരു കുറവും വരുത്തുന്നില്ല. യു.ഡി.എഫ്. കാലത്തുണ്ടായിരുന്ന കുടിശ്ശിക ഉൾപ്പെടെ ക്ഷേമപെൻഷൻ കൊടുത്തു.
പശ്ചാത്തലമേഖലയിൽ വലിയ മാറ്റമാണ് ഉണ്ടാകുന്നത്. നടപ്പാകില്ലെന്ന് പറഞ്ഞിരുന്ന വികസനപ്രവർത്തനങ്ങൾ പൂർത്തിയാകുന്ന ഘട്ടത്തിലാണ്. ലോകശ്രദ്ധ ആകർഷിക്കുന്ന രീതിയിൽ നാട് മാറുകയാണ്. കിഫ്ബിയിലൂടെയാണ് ഏറ്റവും കൂടുതൽ മാറ്റങ്ങളുണ്ടാക്കാനായത്. അതിനെ അപകീർത്തിപ്പെടുത്താനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. വികസനം തടയുകയാണ് ഇതിനു പിന്നിലെ താത്‌പര്യം. അത് അനുവദിക്കുകയില്ലെന്നും കൂടുതൽ പുരോഗതിയിലേക്ക് പോകണമെന്നും മുഖ്യമന്ത്രി പറഞ്ഞു. സമ്മേളനത്തിൽ പുതിയ ജില്ലാ സെക്രട്ടറി കെ.വി. അബ്‌ദുൾ ഖാദർ അധ്യക്ഷനായി. പൊളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവൻ, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി.കെ. ബിജു, എ.സി. മൊയ്‌തീൻ, എൻ.ആർ. ബാലൻ, എം.കെ. കണ്ണൻ, എം.എം. വർഗീസ്, ടി.കെ. വാസു തുടങ്ങിയവർ പ്രസംഗിച്ചു.
കേരളത്തിന്റെ മദ്യനികുതി വരുമാനം നാമമാത്രം - മുഖ്യമന്ത്രി
തൃശ്ശൂർ കേരളത്തിൻ്റെ തനത് വരുമാനത്തിൻ്റെ സിംഹഭാഗവും മദ്യനികുതിയിൽനിന്നാണെന്ന പ്രചാരണം വാസ്‌തവ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തനത് വരുമാനത്തിൻ്റെ 3.7 ശതമാനം മാത്രമാണ് മദ്യനികുതിയിൽനിന്ന് കിട്ടുന്നത്. ഇത് നാമമാത്രമാണ്. എന്നാൽ, പ്രചരിപ്പിക്കുന്നത് തിരിച്ചാണ്.
മാധ്യമങ്ങളിലൂടെയെങ്കിലും സത്യം എല്ലാവരും അറിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു. സി.പി.എം. തൃശ്ശൂർ ജില്ലാ സമ്മേളനത്തിൻ്റെ സമാപന പൊതുയോഗത്തിൽ പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി, നമ്മുടെ അയൽസംസ്ഥാനമായ കർണാടകയിൽ ഇത് 29 ശതമാനമാണ്. ബി.ജെ.പി ഭരിക്കുന്ന ഉത്തർപ്രദേശിൽ ഇത് 22 ശതമാനവും മധ്യപ്രദേശിൽ 16 ശതമാനവുമാണ്.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group