![എം.സി.റോഡിൽ അമിതവേഗം തടയാൻ റഡാർ ഡിസ്‌പ്ലേ ബോർഡുകൾ വരും](public/uploads/2025-02-10/save_20250210_053429.jpg)
കൊട്ടാരക്കര:എം.സി.റോഡിനെ സുരക്ഷാ ഇടനാഴിയാക്കാൻ അവസാനശ്രമം. തിരുവനന്തപുരം വെട്ടുറോഡ്‌മുതൽ അടൂർവരെയുള്ള സ്ഥലത്തെ അപകടമേഖലകളിൽ സ്‌പീഡ് ക്യാമറ റഡാർ ഡിസ്പ്ലേ യൂണിറ്റുകൾ സ്ഥാപിക്കുന്നു.
130 കോടിയുടെ കെ.എസ്.ടി.പി.സുരക്ഷിത ഇടനാഴി പദ്ധതിയുടെ അവസാനഘട്ടത്തിൽ ഉൾപ്പെടുത്തിയാണ് യൂണിറ്റുകൾ സ്ഥാപിക്കുന്നത്. ദൂരെനിന്നുതന്നെ വാഹനത്തിൻ്റെ വേഗത്തെപ്പറ്റി മുന്നറിയിപ്പു നൽകുന്നതാണ് സ്പീഡ് ക്യാമറ റഡാർ ഡിസ്പ്ലേ യൂണിറ്റുകൾ. സ്ക്രീനിൽ തെളിയുന്ന വേഗനിരക്ക് മനസ്സിലാക്കി വേഗം കുറയ്ക്കാൻ ഇതു സഹായകമാകുമെന്നാണ് കരുതുന്നത്.
നിലവിൽ ദേശീയപാതയിൽ മാത്രമാണ് ഡിസ്‌പ്ലേ യൂണിറ്റുകൾ സ്ഥാപിച്ചിട്ടുള്ളത്. എം.സി.റോഡിൽ യൂണിറ്റുകൾ സ്ഥാപിക്കുന്നത് വിജയമായിരിക്കുമെന്നാണ് നാറ്റ്പാക്കിന്റെ പ്രാഥമിക സർവേ തെളിയിച്ചത്.
കുളക്കട, കരിക്കം, മുരുക്കമൺ, കിളിമാനൂർ, പനവേലി എന്നിവിടങ്ങളിൽ കഴിഞ്ഞദിവസങ്ങളിൽ സർവേ നടന്നു. ഇരുചക്രവാഹനങ്ങളും കാറുകളുമാണ് അമിതവേഗത്തിൽ പായുന്നതിൽ ഏറെയെന്നും കണ്ടെത്തി. ടാക്‌സികളും ലോറികളും ഡിസ്പ്ലേ ബോർഡ് കണ്ടു വേഗംകുറച്ചു പോകുന്നതായും കണ്ടെത്തി.
യൂണിറ്റൊന്നിന് അഞ്ചുലക്ഷം രൂപയിലധികം ചെലവു വരും. നിലവിൽ മുന്നറിയിപ്പു നൽകുകമാത്രമാണ് ലക്ഷ്യമെങ്കിലും പിന്നീട് വേണമെങ്കിൽ എ.ഐ.ക്യാമറപോലെ പിഴ ഈടാക്കാനുള്ള സംവിധാനവും യൂണിറ്റിലുണ്ട്. സുരക്ഷാസംവിധാനങ്ങളുടെ ഭാഗമായി സീബ്രാ മാർക്കിങ്ങുകൾ ഉൾപ്പെടെയുള്ള അടയാളവരകൾ പുതുക്കുകയും തകരാറിലായ തെരുവുവിളക്കുകൾക്കു പകരം ഹൈബ്രിഡ് മോഡൽ വിളക്കുകൾ സ്ഥാപിക്കുകയും ചെയ്യും.
സ്ഥിരം അപകടമേഖലകളായ ബ്ലാക്ക് സ്പോട്ടുകളിൽ കൂടുതൽ സുരക്ഷാക്രമീകരണങ്ങൾ ഒരുക്കും.
ഹൈബ്രിഡ് വിളക്കുകൾ
നിലവിൽ എം.സി.റോഡിലെ തെരുവുവിളക്കുകളിൽ എൺപതു ശതമാനവും തകരാറിലാണ്. സൗരോർജ എൽ.ഇ.ഡി.വിളക്കുകളിലെ ബാറ്ററികൾ വ്യാപകമായി മോഷണംപോയിരുന്നു. ഇതു തടയാൻ പത്തുമീറ്ററിലധികം ഉയരത്തിലാകും പുതിയ വിളക്കുകളിൽ ബാറ്ററികൾ സ്ഥാപിക്കുക.
ബാറ്ററി നഷ്ടമായാലും വൈദ്യുതിയിൽ പ്രവർത്തിക്കുന്ന വിളക്കുകളാകും സ്ഥാപിക്കുക. പാതയിലെ വെളിച്ചമില്ലായ്‌മാണ് അപകടങ്ങൾക്കു പ്രധാന കാരണമായി നാറ്റ്‌പാക് പഠനങ്ങളിൽ കണ്ടെത്തിയിരുന്നത്.
![](public/images/mediaface-ml.jpg)
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group