അമ്പലമേട് : 2023-ലെ അപകടശേഷം ബ്രഹ്മപുരത്തെ ഒരു പൂങ്കാവനമാക്കി മാറ്റുമെന്ന് കൊച്ചിക്ക് നൽകിയ ഉറപ്പു പാലിക്കുമെന്ന് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. ബ്രഹ്മപുരം മാലിന്യസംസ്‌കരണ കേന്ദ്രം സന്ദർശിച്ച ശേഷം പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബ്രഹ്മപുരത്ത് കംപ്രസ്‌ഡ് ബയോഗ്യാസ് പ്ലാൻ്റ് മാർച്ച് അവസാനത്തോടെ യാഥാർഥ്യമാകുമെന്നും മന്ത്രി പറഞ്ഞു.
പ്ലാന്റ് നിർമാണം റെക്കോഡ് വേഗത്തിൽ
റെക്കോഡ് വേഗത്തിലാണ് ബി.പി.സി.എല്ലിൻ്റെ നേതൃത്വത്തിൽ പ്ലാന്റിന്റെ നിർമാണം പുരോഗമിക്കുന്നത്. പ്രതിദിനം 150 ടൺ മാലിന്യം സംസ്‌കരിച്ച് 15 ടൺ ബയോഗ്യാസ് ഉത്പാദിപ്പിക്കാൻ ശേഷിയുള്ള പ്ലാൻ്റാണ് ഇത്. പ്ലാന്റിൽ ഉത്പാദിപ്പിക്കുന്ന ഗ്യാസ് പൈപ്പ്‌ലൈനിലൂടെ റിഫൈനറിയിൽ എത്തിച്ച് ഉപയോഗിക്കും.
തിരുവനന്തപുരത്തും കോഴിക്കോട്ടും പുതിയ പ്ലാൻ്റുകൾ വരും
കൊച്ചിയിലെ പ്ലാൻ്റിൻ്റെ നിർമാണം പൂർത്തിയാകുന്നതിനൊപ്പം തിരുവനന്തപുരത്തും കോഴിക്കോട്ടും പുതിയ പ്ലാൻ്റുകളുടെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കും. ബി.പി.സി.എൽ. തന്നെയാണ് നിർമാണത്തിന് നേതൃത്വം നൽകുക. കൂടാതെ കണ്ണൂർ, കൊല്ലം, ചങ്ങനാശ്ശേരി ഉൾപ്പെടെയുള്ള സ്ഥലങ്ങളിലും ചർച്ചകൾ പുരോഗമിക്കുകയാണ്.
ബ്രഹ്മപുരത്ത് ബയോമൈനിങ് 75 ശതമാനം പൂർത്തിയായി
ബ്രഹ്മപുരത്തെ മാലിന്യമലകൾ ഓരോന്നായി ഇല്ലാതാവുകയാണ്. ബ്രഹ്മപുരത്ത് ബയോമൈനിങ് 75 ശതമാനം പൂര്ത്തിയായി. ആകെ കണക്കാക്കിയ 8,43,000 മെട്രിക് ടൺ മാലിന്യത്തിൽ 6,08,325 ടൺ മാലിന്യം ബയോമൈനിങ്ങിലൂടെ നീക്കി. ഇങ്ങനെ 18 ഏക്കർ സ്ഥലം വീണ്ടെടുക്കാനായി. ആകെയുള്ള 39 ഏക്കർ സ്ഥലത്തിന്റെ 45 ശതമാനമാണിത്. മാലിന്യം നീക്കംചെയ്‌ത പ്രദേശത്താണ് സി.ബി.ജി. പ്ലാന്റ് ഒരുങ്ങുന്നതും. ബ്രഹ്മപുരം മാലിന്യസംസ്കരണ കേന്ദ്രത്തിലെ വിവിധ പോയിന്റുകൾ സന്ദർശിച്ച് മന്ത്രി സ്ഥിതിഗതികൾ വിലയിരുത്തി.
ബയോമൈനിങ്ങിലൂടെ വീണ്ടെടുത്ത സ്ഥലത്ത് ഒരുക്കിയ പിച്ചിൽ ക്രിക്കറ്റ് കളിക്കുകയും സമീപസ്ഥലത്ത് വൃക്ഷത്തൈ നടുകയും ചെയ്തു.
പി.വി ശ്രീനിജിൻ എം.എൽ.എ.. കൊച്ചി മേയർ അഡ്വ. എം. അനിൽകുമാർ, തദ്ദേശ സ്വയംഭരണ വകുപ്പ് സ്പെഷ്യൽ സെക്രട്ടറി ടി.വി. അനുപമ, ജില്ലാ കളക്‌ടർ എൻ.എസ്.കെ. ഉമേഷ്, ശുചിത്വമിഷൻ എക്‌സിക്യൂട്ടീവ് ഡയറക്ടർ യു.വി. ജോസ്, വടവുകോട്-പുത്തൻകുരിശ് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സോണിയ മുരുകേശൻ, കൊച്ചി കോർപ്പറേഷൻ സെക്രട്ടറി പി.എസ്. ഷിബു, മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group