കാസർകോട്: ജില്ലാ പഞ്ചായത്ത് വളപ്പിൽ ശില്പി കാനായി കുഞ്ഞിരാമൻ നിർമിക്കുന്ന അമ്മയും കുഞ്ഞും ശില്പം പൂർണതയിലേക്ക്. 23-ന് രാവിലെ 11-ന് നടക്കുന്ന ജില്ലാ പഞ്ചായത്തിൻ്റെ പുതിയ കെട്ടിടം ഉദ്ഘാടനത്തിനൊപ്പം ശില്പവും മുഖ്യമന്ത്രി പിണറായി വിജയൻ അനാവരണം ചെയ്യും. രണ്ട് കുഞ്ഞുങ്ങളെയും അമ്മയെയും ചിത്രീകരിക്കുന്ന ആധുനികശൈലിയിലെ ശില്പമാണ് നാടിന് സമർപ്പിക്കുന്നത്. 40 അടി ഉയരത്തിൽ കോൺക്രീറ്റും ഇഷ്ടികക്കട്ടകളും കൊണ്ടുറപ്പിച്ച് സിമൻ്റ് പൂശിയ ശില്പത്തിൻ്റെ അവസാനഘട്ട മിനുക്ക് പണിയിലാണ് കാനായി കുഞ്ഞിരാമൻ.
എൻഡോസൾഫാൻ ദുരിതബാധിതരുടെ പ്രതീകമായി ഉയരുന്ന ശില്പത്തിന് ജില്ലാ ആസൂത്രണസമിതി 2006-ലാണ് അനുമതി നൽകിയത്. ആദ്യഘട്ടത്തിൽ 20 ലക്ഷം രൂപയായിരുന്നു പദ്ധതിക്കായി കണ്ടിരുന്നത്. പത്തുലക്ഷം രൂപ ജില്ലാ പഞ്ചായത്ത് വിഹിതവും ബാക്കി സംഭാവനയായി കണ്ടെത്താനുമായിരുന്നു തീരുമാനം. സംഭാവന കുറഞ്ഞതോടെ തദ്ദേശ സ്വയംഭരണവകുപ്പിന്റെ അനുമതിയോടെ ബാക്കി തുക ജില്ലാ പഞ്ചായത്തിന്റെ ഫണ്ടിൽനിന്ന് കണ്ടെത്താൻ തീരുമാനിച്ചു.
കാനായിയും ലിഫ്റ്റ് ബക്കറ്റും
യന്ത്രക്കൈയിലെ ലിഫ്റ്റ് ബക്കറ്റും കാനായി കുഞ്ഞിരാമനും തമ്മിലെന്ത് ബന്ധം. പ്രായാധിക്യവും ആരോഗ്യപ്രശ്‌നങ്ങളും വലയ്ക്കുമ്പോൾ 40 അടി ഉയരത്തിലുള്ള ശില്പത്തിൻ്റെ മുകൾഭാഗത്തെ പണി പൂർത്തീകരിക്കാനായി കാനായി ഉപയോഗപ്പെടുത്തിയതാണ് ലിഫ്റ്റ് ബക്കറ്റ്, അമ്മയും കുഞ്ഞും ശില്പത്തിന്റെ പണി പുനരാരംഭിച്ചപ്പോൾ 2023 ജനുവരി 24-ന് '40 അടി ഉയരത്തിൽ കയറാനാകാതെ കാനായി' എന്ന തലക്കെട്ടിൽ മാതൃഭൂമി വാർത്ത നൽകിയിരുന്നു. തുടർന്നാണ് ലിഫ്റ്റ് ബക്കറ്റ് സൗകര്യം ഒരുക്കിയത്.
വിപുലമായ സംഘാടകസമിതി
ജില്ലാ പഞ്ചായത്ത് കെട്ടിടോദ്ഘാടനത്തിന് വിപുലമായ സംഘാടകസമിതി രൂപവത്കരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ബേബി ബാലകൃഷ്ണൻ അധ്യക്ഷയായി. വൈസ് പ്രസിഡൻ്റ് ഷാനവാസ് പാദൂർ, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ എം. മനു എന്നിവർ സംസാരിച്ചു. എം.പി., എം.എൽ.എ.മാർ, കളക്ടർ എന്നിവർ സംഘാടകസമിതി രക്ഷാധികാരികളും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്‌ണൻ ചെയർമാനും ജില്ലാ പഞ്ചായത്ത് സെക്രട്ടറി ശ്യാമലക്ഷ്മി കൺവീനറുമായാണ് സംഘാടകസമിതി. വിവിധ സബ് കമ്മിറ്റികളും രൂപവത്കരിച്ചിട്ടുണ്ട്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group