ദിവ്യക്കെതിരേ വേണ്ടത്
ഫലപ്രദ അന്വേഷണം
കണ്ണൂർ അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് (എ.ഡി.എം.) കെ. നവീൻബാബുവിന്റെ ആത്മഹത്യ സൃഷ്ടിച്ച ജനരോഷത്തിന്റെ കനലുകൾ ഉടനെയെങ്ങും കെട്ടടങ്ങുമെന്നുതോന്നുന്നില്ല.
സ്വദേശമായ പത്തനംതിട്ടയിലേക്കു സ്ഥലംമാറ്റംലഭിച്ചതിനെത്തുടർന്നുള്ള യാത്രയയപ്പുചടങ്ങിൽ ജില്ലാപഞ്ചായത്ത് പ്രസിഡന്റും സി.പി.എം. നേതാവുമായ പി.പി. ദിവ്യ നടത്തിയ വ്യക്ത്യധിക്ഷേപത്തിനു
പിന്നാലെയാണ് നവീൻബാബുവിനെ ഔദ്യോഗികവസതിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടത്.
ദിവ്യയുടെപേരിൽ വ്യാഴാഴ്ച പോലീസ് ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തി കേസെടുത്തു. ജനവികാരത്തിന്റെ ആഴം മനസ്സിലാക്കിയുള്ള നടപടിയാണ് ഭരണകൂടത്തിന്റെഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നത്.
ദിവ്യക്കെതിരേ നേരത്തേ നവീൻബാബുവിന്റെ സഹോദരൻ സിറ്റി പോലീസ് കമ്മിഷണർക്കു പരാതിനൽകിയിട്ടും നടപടിയെടുത്തിരുന്നില്ല. മരണവുമായിബന്ധപ്പെട്ട് രജിസ്റ്റർചെയ്തപ്രഥമവിവരറിപ്പോർട്ടി(എഫ്.ഐ.ആർ.)ലാകട്ടെ അസ്വാഭാവികമരണമെന്നുമാത്രമാണു രേഖപ്പെടുത്തിയത് ‘ഏതോ മാനസികവിഷമത്തിൽ’ ആത്മഹത്യചെയ്തെന്നും മരണത്തിൽ മറ്റു സംശയങ്ങളില്ലെന്നുമാണ് എഫ്.ഐ.ആറിലുള്ളത്.
ദിവ്യയെ സംരക്ഷിക്കാൻ ശ്രമിക്കുന്നത് ഈ ഘട്ടത്തിൽ പ്രതിച്ഛായാനഷ്ടത്തിനിടയാക്കുമെന്ന സി.പി.എമ്മിന്റെയും സർക്കാരിന്റെയും വിലയിരുത്തലാണ് ഇപ്പോഴത്തെ നീക്കത്തിനുപിന്നിലെന്നുകാണാൻ പ്രയാസമില്ല.
ദിവ്യയുടെ പരാമർശം ഒഴിവാക്കേണ്ടതായിരുന്നെന്ന സി.പി.എം. സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദന്റെ പ്രസ്താവനയ്ക്കുപിന്നാലെയാണ് പോലീസിന്റെ നടപടിയുണ്ടായത്.
ദിവ്യക്കെതിരേ നടപടിവേണമെന്ന് പത്തനംതിട്ടയിലെ പാർട്ടിനേതൃത്വം നിലപാടെടുത്തിരുന്നു. സി.പി.എം. അനുകൂല സർവീസ് സംഘടനകൾ ബുധനാഴ്ചയോടെ പ്രതിഷേധം ശക്തമാക്കിയതും പാർട്ടിയെയും സർക്കാരിനെയും സമ്മർദത്തിലാക്കി.
പെട്രോൾപമ്പിന് എതിർപ്പില്ലാരേഖ നൽകുന്നതിന് നവീൻബാബു കൈക്കൂലിവാങ്ങിയെന്നു ധ്വനിപ്പിച്ചുകൊണ്ടാണ് ക്ഷണിക്കാതെവന്ന ദിവ്യ യാത്രയയപ്പുചടങ്ങിൽ സംസാരിച്ചത്.
എന്നാൽ, ഇദ്ദേഹം സത്യസന്ധനായ ഉദ്യോഗസ്ഥനായിരുന്നെന്ന് റവന്യുമന്ത്രി കെ. രാജൻതന്നെ പറയുകയുണ്ടായി.
സർവീസിന്റെ വിവിധഘട്ടങ്ങളിൽ നവീൻബാബുവിനൊപ്പമുണ്ടായിരുന്ന ഒട്ടേറെ സഹപ്രവർത്തകരും സമാനമായ വെളിപ്പെടുത്തലുമായി മുന്നോട്ടുവന്നു. റവന്യുവകുപ്പ് തയ്യാറാക്കിയ, അഴിമതിരഹിത ഉദ്യോഗസ്ഥരുടെ പട്ടികയിലെ ആദ്യസ്ഥാനക്കാരിലൊരാളായിരുന്നു നവീൻബാബുവെന്ന വിവരവും ഇപ്പോൾ പുറത്തുവന്നിരിക്കുന്നു.
ഇതോടെ പി.പി. ദിവ്യയുടെ വിവാദപ്രസംഗത്തിനുപിന്നിൽ എന്തോ നിഗൂഢതാത്പര്യമുണ്ടെന്ന സംശയം ബലപ്പെടുകയാണ്.
പെട്രോൾപമ്പിന് എതിർപ്പില്ലാരേഖയ്ക്കായി നവീൻബാബു കൈക്കൂലി കൈപ്പറ്റിയെന്ന് മുഖ്യമന്ത്രിക്കു പരാതിപോയിട്ടുണ്ടെന്നമട്ടിലുള്ള പ്രചാരണവും വസ്തുതാവിരുദ്ധമാണെന്ന് വ്യക്തമായിട്ടുണ്ട്.
മുഖ്യമന്ത്രിയുടെ ഓഫീസിലെ പരാതിപരിഹാരവിഭാഗംതന്നെ ഇക്കാര്യം സ്ഥിരീകരിച്ചതായാണ് റിപ്പോർട്ടുകൾ.
രണ്ടുദിവസത്തിനകം ചില കാര്യങ്ങൾ വ്യക്തമാകുമെന്നമട്ടിൽ ദിവ്യ യാത്രയയപ്പുപരിപാടിയിൽ നടത്തിയ മുനവെച്ച പരാമർശത്തിന്റെ പൊരുളെന്ത് എന്ന ചോദ്യമാണിപ്പോൾ ഉയരുന്നത്. പറഞ്ഞത് വെറും ദുസ്സൂചനയോ ഭീഷണിയോ അല്ലെന്നുണ്ടെങ്കിൽ ദിവ്യക്ക് അതെന്തെന്നു വെളിപ്പെടുത്തി സ്വപക്ഷം ന്യായീകരിക്കരുതോ?
ദിവ്യക്കെതിരായ നീക്കം ജനവികാരം തണുപ്പിക്കാനും ഉപതിരഞ്ഞെടുപ്പുകൾ മുന്നിൽക്കണ്ടുമുള്ള സർക്കാരിന്റെ മുഖംരക്ഷിക്കൽനടപടിയാകില്ല എന്നു പ്രത്യാശിക്കുന്നു.
അന്വേഷണം ഫലപ്രദമായി നടക്കണം. നവീൻബാബുവിന്റെ ആത്മഹത്യക്കു നിമിത്തമായത് ദിവ്യയുടെ വിവാദപ്രസംഗംതന്നെയെന്നു തെളിഞ്ഞാൽ കേസ് അതിന്റെ ഉചിതപരിണതികളിലേക്കു നീങ്ങണം. ദിവ്യയെ ജില്ലാപഞ്ചായത്തുപ്രസിഡന്റുസ്ഥാനത്തുനിന്നു നീക്കാൻ സി.പി.എം. ജില്ലാനേതൃത്വം തീരുമാനമെടുത്തിട്ടുണ്ട്.
തൽസ്ഥാനത്തുനിന്ന് രാജി അറിയിച്ച ദിവ്യ പോലീസ് അന്വേഷണവുമായി സഹകരിക്കുമെന്നും പറഞ്ഞിട്ടുണ്ട്. ഇനി വേണ്ടത് ഫലപ്രദമായ അന്വേഷണമാണ്.
(എഡിറ്റോറിയൽ : മാതൃഭൂമി )
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group