തിരുവനന്തപുരം: വമ്പന്‍ മേക്കോവറിന് ഒരുങ്ങുകയാണ് തലസ്ഥാന നഗരത്തിലെ അന്താരാഷ്ട്ര വിമാനത്താവളം. ലോകോത്തര സംവിധാനങ്ങള്‍ ഉള്‍ക്കൊള്ളിച്ച് പുതിയ ടെര്‍മിനലിന്റെ നിര്‍മാണം 2028ല്‍ പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്.
അനന്ത എന്നാണ് പുതിയ ടെര്‍മിനലിന് പേരിട്ടിരിക്കുന്നത്. പ്രതിവര്‍ഷം 1.20 കോടി യാത്രക്കാരെ ഉള്‍ക്കൊള്ളിക്കുകയെന്നതാണ് ലക്ഷ്യം. 1300 കോടി രൂപ ചെലവിട്ടുള്ള നിര്‍മാണ പ്രവര്‍ത്തനത്തിലൂടെ ലക്ഷ്യമിടുന്നത് 2070 വരെയുള്ള ആവശ്യങ്ങള്‍ തടസ്സമില്ലാതെ നടക്കുകയെന്നതാണ്.
ഇപ്പോഴത്തെ അന്താരാഷ്ട്ര ടെര്‍മിനലില്‍ 32 ലക്ഷം യാത്രക്കാരെയാണ് ഉള്‍ക്കൊള്ളാന്‍ കഴിയുക. അഞ്ച് ലക്ഷം ചതുരശ്രഅടിയാണ് നിലവിലെ ടെര്‍മിനലിന്റെ വിസ്തീര്‍ണം. യാത്ര പുറപ്പെടുന്നതും വരുന്നതുമായ ടെര്‍മിനലുകള്‍ വ്യത്യസ്ത നിലകളിലാവും (മള്‍ട്ടി ലെവല്‍ ഇന്റഗ്രേറ്റഡ് ടെര്‍മിനല്‍). ചെക്ക് ഇന്‍ കൗണ്ടറുകള്‍, ഇമിഗ്രേഷന്‍, കസ്റ്റംസ്, ഷോപ്പിംഗ് ഏരിയ എന്നിവ വിസ്തൃതമാവും. ലോഞ്ചുകള്‍ വലുതാക്കും. യാത്രക്കാര്‍ക്ക് കസ്റ്റംസ്, ഇമിഗ്രേഷന്‍ ക്ലിയറന്‍സിനായി കാത്തുനില്‍ക്കേണ്ട സ്ഥിതിയൊഴിവാകും.
18 ലക്ഷം ചതുരശ്രഅടിയിലാണ് പുതിയ ടെര്‍മിനല്‍ നിര്‍മിക്കുന്നത്. കൂടാതെ ഹോട്ടല്‍, ഫുഡ് കോര്‍ട്ട് എന്നിവ അടങ്ങുന്ന സിറ്റി ഫെസിലിറ്റി, പുതിയ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ സിസ്റ്റം എന്നിവയും നിലവില്‍ വരും. 2028ല്‍ നിലവിലെ ഡോമസ്റ്റിക് ടെര്‍മിനല്‍ ഇരിക്കുന്നിടത്ത് പുതിയ ടെര്‍മിനലും നിലവില്‍ വരും.2028 ല്‍ തന്നെ വിഴിഞ്ഞം തുറമുഖത്തിന്റെ എല്ലാ ഘട്ടങ്ങളും പൂര്‍ത്തീകരിക്കപ്പെടും. റെയില്‍ റോഡ് കണക്ടിവിറ്റി ഉള്‍പ്പെടെ പ്രത്യേക സാമ്പത്തിക മേഖലയുടെ നിര്‍മ്മാണവും ആവിഷ്‌കാര ഘട്ടത്തില്‍ എത്തും എന്നാണ് കണക്കുകൂട്ടല്‍.
പഞ്ചനക്ഷത്ര ഹോട്ടല്‍
അന്താരാഷ്ട്ര ടെര്‍മിനലിന് മുന്നിലായി 240 മുറികളുള്ള, 660പേര്‍ക്ക് ഭക്ഷണം കഴിക്കാന്‍ സൗകര്യമുള്ള പഞ്ചനക്ഷത്ര ഹോട്ടലും നിര്‍മ്മിക്കും. വിമാനസര്‍വീസുകള്‍ തടസപ്പെടുകയോ വൈകുകയോ ചെയ്യുമ്പോഴടക്കം യാത്രക്കാരെ ഉള്‍പ്പെടെ ഇവിടെ താമസിപ്പിക്കാം. ശംഖുംമുഖത്തെ ആഭ്യന്തര സര്‍വീസുകളും പുതിയ ടെര്‍മിനലിലേക്ക് മാറ്റും. 2028ഓടെ ആഭ്യന്തര ടെര്‍മിനല്‍ പൊളിച്ചേക്കും.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group