പുല്പള്ളി: മാസങ്ങളായി അടച്ചിട്ടിരുന്ന കുറുവാ ദ്വീപിലേക്ക് ചൊവ്വാഴ്ച മുതൽ സഞ്ചാരികൾക്ക് പ്രവേശനം. ഹൈക്കോടതിയുടെ നിർദേശപ്രകാരം വനംവകുപ്പിന്റെ പൂർണ നിയന്ത്രണത്തിലാണ് ദ്വീപിലേക്കുള്ള സഞ്ചാരികളുടെ പ്രവേശനം. മുൻപ് ഡി.ടി.പി.സി.യുടെ കീഴിലായിരുന്ന പാൽവെളിച്ചം ഭാഗത്തുകൂടിയുള്ള പ്രവേശനവും വനംവകുപ്പ് പൂർണമായി ഏറ്റെടുത്തിട്ടുണ്ട്. പാൽവെളിച്ചം ഭാഗത്തെ ടിക്കറ്റ് കൗണ്ടറിലും ചങ്ങാടക്കടത്തുമെല്ലാം വനംവകുപ്പ് നിയോഗിക്കുന്ന ജീവനക്കാരാവും ഇനിമുതൽ കൈകാര്യം ചെയ്യുക. മുൻപിവിടെ വനംവകുപ്പിന്റെയും ഡി.ടി.പി.സി.യുടെയും ജീവനക്കാരുണ്ടായിരുന്നു. പാൽവെളിച്ചം കവാടത്തിൽ മുൻപ് ചങ്ങാടക്കടത്തുകാരായി ഡി.ടി.പി.സി.ക്കു കീഴിൽ ജോലി ചെയ്യുന്നവരുടെ തൊഴിൽ നഷ്ടപ്പെടാതിരിക്കാൻ അവരെ ഏറ്റെടുക്കുന്നതിനെക്കുറിച്ചും ചങ്ങാടത്തിന്റെ വാടക ഡി.ടി.പി.സി.ക്ക് നൽകുന്നതും പരിഗണനയിലുണ്ടെന്ന് സൗത്ത് വയനാട് ഡി.എഫ്.ഒ. അജിത് കെ. രാമൻ മാതൃഭൂമിയോട് പറഞ്ഞു.
ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിന്റെ അടിസ്ഥാനത്തിൽ സൗത്ത് വയനാട് വനംഡിവിഷൻ പരിധിയിലുള്ള ഇക്കോ ടൂറിസം കേന്ദ്രങ്ങൾ തുറക്കുന്നതിന്റെ ഭാഗമായാണ് കുറുവാ ദ്വീപ് തുറക്കുന്നത്. കോടതി നിർദേശപ്രകാരം സഞ്ചാരികളുടെ പ്രവേശനനിരക്കിലും വർധനവ് വരുത്തിയിട്ടുണ്ട്. മുതിർന്നവർക്ക് 220 രൂപയും വിദ്യാർഥികൾക്ക് 150 രൂപയും വിദേശികൾക്ക് 440 രൂപയുമാണ് പ്രവേശന നിരക്ക്. ഒരു ദിവസം പരമാവധി 400 സന്ദർശകരെ മാത്രമേ ദ്വീപിലേക്ക് പ്രവേശിപ്പിക്കുകയുള്ളൂ. പാക്കം ചെറിയമല ഭാഗത്തുകൂടിയും പാൽവെളിച്ചും ഭാഗത്തുകൂടിയും 200 പേർക്ക് വീതമാണ് പ്രവേശനം ക്രമീകരിച്ചിരിക്കുന്നത്. ഇതിന് മുൻപ് ഇരുഭാഗത്തുനിന്നും 575 പേർക്ക് വീതമാണ് പ്രതിദിനം പ്രവേശനം നൽകിയിരുന്നത്.
ആക്രമണത്തിൽ പടമല ചാലിഗദ്ദയിലെ പനച്ചിയിൽ അജീഷ് മരിച്ചതോടെയാണ് ആദ്യം ദ്വീപ് അടച്ചത്. ഒരാഴ്ചയ്ക്കുള്ളിൽ പാക്കം കുറുവാ ദ്വീപിലെ ജീവനക്കാരനായ പോൾ ജോലിയ്ക്കിടെ കാട്ടാനയുടെ ആക്രമണത്തിൽ മരിച്ചു. ഇതേത്തുടർന്നുണ്ടായ വലിയ പ്രതിഷേധങ്ങളാണ് ദ്വീപ് അനിശ്ചിതകാലത്തേക്ക് അടച്ചിടാൻ കാരണമായത്. ആദ്യം വനംവകുപ്പാണ് ദ്വീപ് അടച്ചിടാൻ നിർദേശംനൽകിയത്. പിന്നീട് ചിലർ ഹൈക്കോടതിയെ സമീപിച്ചതോടെ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ വയനാട്ടിലെ ഇക്കോ ടൂറിസം കേന്ദ്രങ്ങൾ തുറക്കരുതെന്ന് ഹൈക്കോടതി ഉത്തരവിട്ടു. മാസങ്ങളായി ദ്വീപ് അടച്ചിട്ടതോടെ ഈ കേന്ദ്രങ്ങളെ ആശ്രയിച്ചുകഴിയുന്നവരുടെ ജീവിതവും ദുരിതത്തിലായിരുന്നു. സെപ്റ്റംബർ 25-ന് വന്ന ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിന്റെ അടിസ്ഥാനത്തിലാണിപ്പോൾ ഇക്കോ ടൂറിസം കേന്ദ്രങ്ങൾ തുറക്കുന്നത്.
കുറുവാദ്വീപിലേക്കുള്ള പ്രവേശനം പൂർണമായി വനംവകുപ്പിനോട് ഏറ്റെടുക്കാൻ ഹൈക്കോടതി നിർദേശിച്ചതോടെ ഡി.ടി.പി.സി.യുടെ കീഴിലായിരുന്ന പാൽവെളിച്ചം ഭാഗത്തുകൂടിയുള്ള പ്രവേശനം അനിശ്ചിതത്വത്തിലായിരുന്നു.
ദ്വീപിലേക്കുള്ള പ്രവേശനം വനംവകുപ്പിന്റെ കീഴിലുള്ള പാക്കം ചെറിയമല ഭാഗത്തുകൂടിമാത്രമായി പരിമിതിപ്പെടുത്താനുള്ള ശ്രമങ്ങൾക്കെതിരേ വലിയ പ്രതിഷേധമുയർന്നിരുന്നു. സർവകക്ഷിയുടെ നേതൃത്വത്തിൽ സൗത്ത് വയനാട് ഡി.എഫ്.ഒ. ഓഫീസിലേക്ക് നടത്തിയ സമരത്തിനൊടുവിലാണ് പാൽവെളിച്ചം കവാടം വഴിയുള്ള പ്രവേശനം പുനരാരംഭിക്കാൻ തീരുമാനമായത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group