ചെറുവത്തൂർ: സ്വകാര്യ ബാർ മുതലാളിക്കുവേണ്ടി സർക്കാർസംരംഭമായ കൺസ്യൂമർഫെഡിന്റെ മദ്യവില്പനശാല ഒറ്റനാൾകൊണ്ട് അടപ്പിച്ചതെന്തിനെന്നും ഇതിന്റെ പിന്നിൽ ആരായിരുന്നുവെന്നും വ്യക്തമാക്കണമെന്ന ആവശ്യം ഉന്നയിച്ചാണ് സി.പി.എം. കേന്ദ്രകമ്മിറ്റി അംഗം ഇ.പി. ജയരാജൻ തിരുവനന്തപുരത്തുനിന്ന് നാട്ടിലേക്ക് മടങ്ങിയത്. പാർട്ടി സംസ്ഥാന സെക്രട്ടറിയെ ലക്ഷ്യംവെച്ചാണ് ഇ.പി.യുടെ ചോദ്യം.
പാർട്ടി സമ്മേളനങ്ങൾക്ക് തുടക്കംകുറിക്കുന്ന വേളയിൽ ഇ.പി.യുടെ ചോദ്യം എരിതീയിലൊഴിച്ച എണ്ണയായി മാറുമെന്നതിൽ തർക്കമില്ല. 2023 നവംബർ 23-നാണ് ചെറുവത്തൂരിൽ കൺസ്യൂമർഫെഡ് ഔട്ട്‌ലെറ്റ് തുറന്നത്. ആദ്യദിവസം 9,42,380 രൂപ വിറ്റുവരവുണ്ടായി. അന്നേദിവസം താഴ്ത്തിയ ഷട്ടർ പിറ്റേദിവസംമുതൽ തുറന്നില്ല. ചെറുവത്തൂരിലെ സ്വകാര്യ ബാർ ഉടമയ്ക്കുവേണ്ടി പാർട്ടി സെക്രട്ടറി ഇടപെട്ടാണ് സ്ഥാപനം അടപ്പിച്ചതെന്ന് പ്രവർത്തകർ ഉൾപ്പെടെ ആരോപണമുന്നയിച്ചു.
സർക്കാർസ്ഥാപനം തുറക്കണമെന്ന് ആവശ്യപ്പെട്ട് ചുമട്ടുതൊഴിലാളികളും, ഒാട്ടോതൊഴിലാളികളും, പാർട്ടിപ്രവർത്തകരുമെല്ലാം പരസ്യമായി രംഗത്തിറങ്ങി.പാർട്ടി ഗ്രാമങ്ങളിൽനിന്നും സംഘമായെത്തി ദിവസങ്ങളോളം സ്ഥാപനത്തിലും ടൗണിലും ബാനറുകൾ സ്ഥാപിച്ചു. നൂറുകണക്കിനാളുകൾ പങ്കെടുത്ത പ്രതിഷേധ പ്രകടനവും ചെറുവത്തൂരിലുണ്ടായി.
കരിവെള്ളൂരിൽ പാർട്ടി പരിപാടിക്കെത്തിയ എം.വി. ഗോവിന്ദനെ കാണാനെത്തിയ ചുമട്ടുതൊഴിലാളി യുണിയൻ (സി.ഐ.ടി.യു.) നേതാക്കളോടും തൊഴിലാളികളോടും മയമില്ലാത്ത സമീപനം സ്വീകരിച്ചതും തൊഴിലാളികൾക്കിടയിൽ വലിയ പ്രതിഷേധത്തിനിടയാക്കി. ഒടുവിൽ പിടിവിട്ടുപോകുമെന്ന ഘട്ടത്തിൽ സി.പി.എമ്മിന് ചെറുവത്തൂർ ഏരിയാ കമ്മിറ്റിക്ക് വിശദീകരണയോഗം നടത്തേണ്ടിവന്നു.
ലോക്‌സഭ തിരഞ്ഞെടുപ്പിൽ പാർട്ടികോട്ടകളായ ചെറുവത്തൂരിലേയും പരിസര പ്രദേശങ്ങളിലേയും വോട്ടുചോർച്ചയ്ക്ക് ചെറുവത്തൂരിലെ മദ്യശാലയും വിഷയമായി. ഇതിനിടയിൽ ബെവറജസ് കോർപ്പറേഷൻ ചെറുവത്തൂരിൽ തുറക്കാനിരുന്ന ഔട്‌ലെറ്റിന് തുറക്കും മുൻപേ താഴുവീണതും വിവാദമായി. News: Mathrubhumi
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group