വെള്ളറട : വായ്‌പ മുടങ്ങിയതിനെത്തുടർന്ന് സ്വകാര്യ ബാങ്ക്, നിർധന കുടുംബത്തിന്റെ നിർമാണം പൂർത്തിയാകാത്ത വീട് ജപ്തിചെയ്ത് സീൽ െവച്ച് പൂട്ടി. വീടിനുള്ളിൽ സൂക്ഷിച്ചിരുന്ന രേഖകളും മരുന്നുകളും എടുക്കാൻ കഴിയാതെ രോഗിയായ കുടുംബനാഥനും മക്കളും സമീപത്തെ ഷെഡ്ഡിനുള്ളിൽ ദുരിതാവസ്ഥയിലായി. മണലിവട്ടം റോഡരികത്ത് വീട്ടിൽ സുനിലും കുടുംബവുമാണ് പെരുവഴിയിലായത്. നാലുവർഷം മുമ്പാണ് ഡ്രൈവറായ സുനിൽ തിരുവനന്തപുരം കരമനയിലെ സ്വകാര്യ ബാങ്കിൽനിന്ന് 10.50 ലക്ഷം രൂപ വീട് നിർമാണത്തിനായി വായ്പയെടുത്തത്. 15 വർഷമാണ് വായ്പയുടെ കാലാവധി. ഇതിൽ രണ്ടു ലക്ഷത്തിലധികം രൂപ വായ്പ ഗഡു തുക അടച്ചുവെങ്കിലും കോവിഡ് എത്തിയതോടെ എല്ലാം തകിടംമറിഞ്ഞു. ഇതിനിടയിൽ സുനിലിന് ഹൃദ്രോഗവും ബാധിച്ചതോടെ കിടപ്പിലായി. ചികിത്സയ്ക്കും മറ്റുമായി തുക ചെലവഴിച്ചതോടെ വായ്പ അടയ്ക്കാൻ കഴിയാതെയായി. വീടുപണികൾ പൂർത്തിയാക്കാനും കഴിഞ്ഞില്ല.
നാലു ലക്ഷത്തോളം രൂപ വായ്പയിനത്തിൽ മുടക്കമുണ്ട്. ബാങ്ക് അധികൃതരെ രോഗവിവരം അറിയിക്കുകയും വായ്പ അടവിനു സാവകാശം അഭ്യർഥിച്ചെങ്കിലും ഫലമുണ്ടായില്ലെന്നും വീട്ടുകാർ പറഞ്ഞു. ശനിയാഴ്ച ആളില്ലാത്ത സമയത്തുവന്ന് വീട് സീൽ െവച്ച് പൂട്ടിയശേഷം വീട്ടുകാരെ വിളിച്ചുവരുത്തി അധികൃതർ രേഖകളിൽ ഒപ്പിട്ടുവാങ്ങി. അകത്തുണ്ടായിരുന്ന മരുന്നുകളും മറ്റ് അത്യാവശ്യ സാധനങ്ങളും എടുക്കണമെന്ന് അപേക്ഷിച്ചെങ്കിലും അനുവദിച്ചില്ലെന്നും ഇക്കാരണത്താൽ ഏറെ ദുരിതാവസ്ഥയിലാണെന്നും വീട്ടുകാർ പറഞ്ഞു.
ഷെഡ്ഡിനുള്ളിൽ കഴിയുന്ന സുനിലും കുടുംബവും
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group