നവവധുവിന് മർദനമേറ്റ സംഭവം: പന്തീരാങ്കാവ് SHO-യ്ക്ക് സസ്പെൻഷൻ; ​ഗുരുതര വീഴ്ചയെന്ന് കണ്ടെത്തൽ

നവവധുവിന് മർദനമേറ്റ സംഭവം: പന്തീരാങ്കാവ് SHO-യ്ക്ക് സസ്പെൻഷൻ; ​ഗുരുതര വീഴ്ചയെന്ന് കണ്ടെത്തൽ
നവവധുവിന് മർദനമേറ്റ സംഭവം: പന്തീരാങ്കാവ് SHO-യ്ക്ക് സസ്പെൻഷൻ; ​ഗുരുതര വീഴ്ചയെന്ന് കണ്ടെത്തൽ
Share  
2024 May 15, 07:04 PM
VASTHU
MANNAN

കോഴിക്കോട്: വിവാഹംകഴിഞ്ഞ് ഒരാഴ്ചയ്ക്കിടെ നവവധുവിന് മർദനമേറ്റ സംഭവത്തിൽ പരാതി സ്വീകരിക്കുന്നതിൽ വീഴ്ചവരുത്തിയ പോലീസ് ഉദ്യോ​ഗസ്ഥന് സസ്പെൻഷൻ. പന്തീരാങ്കാവ് പോലീസ് സ്റ്റേഷനിലെ എസ്.എച്ച്.ഒ എ.എസ്. സരിനെതിരെയാണ് നടപടി. കൃത്യനിർവഹണത്തിൽ ​ഗുരുതരമായ വീഴ്ചവരുത്തിയതിന് ഉത്തരമേഖലാ ഐ.ജിയുടേതാണ് നടപടി. പരാതിക്കാരി പറഞ്ഞ കാര്യങ്ങൾ ​ഗൗരവമായെടുത്തില്ലെന്നും കണ്ടെത്തിയിട്ടുണ്ട്.

വിവാഹം കഴിഞ്ഞ് ആറാം ദിവസം മകൾക്ക് ഭർത്താവിൽനിന്ന് ക്രൂരമായി മർദനമേറ്റെന്ന പരാതിയുമായെത്തിയ തനിക്ക് മോശം അനുഭവമാണുണ്ടായതെന്ന് യുവതിയുടെ പിതാവ് പറഞ്ഞിരുന്നു. മകൾ മർദനമേറ്റ് അവശനിലയിലായിട്ടും പോലീസ് ഗാർഹികപീഡനത്തിന് മാത്രമാണ് ആദ്യം കേസെടുത്തത്. പ്രതിയെ റിമാൻഡ് ചെയ്യുന്ന നടപടി ഒഴിവാക്കുകയും ചെയ്തെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

സംഭവത്തില്‍ പ്രതിക്കൊപ്പം നില്‍ക്കുന്ന നിലപാടാണ് പന്തീരാങ്കാവ് പോലീസ് സ്വീകരിച്ചതെന്ന് യുവതിയും കുടുംബവും വ്യക്തമാക്കി. വിവാഹജീവിതത്തില്‍ ഇതെല്ലാം സാധാരണയാണെന്ന് പറഞ്ഞ് സംഭവം ഒത്തുതീര്‍പ്പാക്കാനായിരുന്നു പോലീസ് ആദ്യം ശ്രമിച്ചത്. വധശ്രമം അടക്കം ചൂണ്ടിക്കാട്ടിയിട്ടും പ്രതിക്കെതിരേ ഗുരുതരവകുപ്പുകള്‍ ചുമത്തി കേസെടുക്കാന്‍ പോലീസ് തയ്യാറായില്ലെന്നും കുടുംബം ആരോപിച്ചിരുന്നു.

അതിനിടെ, സംഭവം വിവാദമായതോടെ രാഹുലിനെതിരേ കഴിഞ്ഞദിവസം വധശ്രമം അടക്കമുള്ള വകുപ്പുകള്‍കൂടി ചുമത്തിയിട്ടുണ്ട്. കേസിലെ അന്വേഷണച്ചുമതല ഫറോക്ക് എ.സി.പി.ക്ക് കൈമാറുകയുംചെയ്തു. ഇതിനുപിന്നാലെ പ്രതിയെ കണ്ടെത്താനായി അന്വേഷണസംഘം ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു.

മേയ് അഞ്ചിനാണ് പറവൂർ സ്വദേശിയായ യുവതിയും കോഴിക്കോട് പന്തീരാങ്കാവ് വള്ളിക്കുന്ന് ‘സ്നേഹതീര’ത്തിൽ രാഹുൽ പി. ഗോപാലും (29) ഗുരുവായൂർ ക്ഷേത്രത്തിൽ വിവാഹിതരായത്. രാഹുൽ ജർമനിയിൽ എൻജിനീയറും യുവതി തിരുവനന്തപുരത്തെ സ്വകാര്യസ്ഥാപനത്തിലെ ജീവനക്കാരിയുമാണ്.

വിവാഹാനന്തരച്ചടങ്ങായ അടുക്കള കാണലിന് ഞായറാഴ്ച യുവതിയുടെ മാതാപിതാക്കളും മറ്റു ബന്ധുക്കളും രാഹുലിന്റെ വീട്ടിലെത്തിയപ്പോഴാണ് യുവതിയുടെ മുഖത്തും കഴുത്തിലുമായി മർദിച്ച പാടുകൾ കണ്ടത്. അന്വേഷിച്ചപ്പോഴാണ് പീഡനവിവരം യുവതി ബന്ധുക്കളോട് പറഞ്ഞത്. ഞായറാഴ്ച തന്നെ യുവതിയെ ബന്ധുക്കൾ പറവൂരിലെ സ്വന്തം വീട്ടിലേക്ക് കൊണ്ടുപോയി.



വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

Thankachan Vaidyar 2