കോഴിക്കോട്-ബെംഗളൂരു റൂട്ടിൽ നവകേരള ബസ്
തിരുവനന്തപുരം :മുഖ്യമന്ത്രിയും മന്ത്രിമാരും കേരളപര്യടനത്തിന് ഉപയോഗിച്ച നവകേരള ബസ് ഉടന്‍ പൊതുജനങ്ങളുടെ യാത്രയ്ക്കായി നിരത്തുകളില്‍ ഇറങ്ങും. കോഴിക്കോട്-ബെംഗളൂരു പാതയില്‍ സര്‍വീസ് നടത്താനാണ് സാധ്യതയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത് സംബന്ധിച്ച് അന്തിമ തീരുമാനം രണ്ട് ദിവസത്തിനുള്ളില്‍ സ്വീകരിക്കുമെന്നാണ് വിവരം. ബസ് മാസങ്ങളായി വെറുതെ കിടക്കുന്നുവെന്ന വാര്‍ത്ത വന്നതിന് പിന്നാലെയാണ് ബസ് ഉപയോഗിക്കുന്ന കാര്യത്തില്‍ തീരുമാനം ആകുന്നത്.
നവകേരള യാത്രയ്ക്ക് ശേഷം ഈ ബസ് കെ.എസ്.ആര്‍.ടി.സിയുടെ ബജറ്റ് ടൂറിസം പദ്ധതിക്കായി നല്‍കുമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാല്‍, കഴിഞ്ഞ ദിവസമാണ് ബസിന്റെ പെര്‍മിറ്റില്‍ മാറ്റം വരുത്തിയത്. കോണ്‍ട്രാക്ട് ക്യാരേജ് ആയിരുന്ന പെര്‍മിറ്റ് സ്റ്റേജ് ക്യാരേജ് ആക്കി മാറ്റം വരുത്തുകയായിരുന്നു. ടിക്കറ്റ് കൊടുത്ത് ആളുകള്‍ക്ക് യാത്ര ചെയ്യാന്‍ സാധിക്കുന്ന രീതിയില്‍ സര്‍വീസ് നടത്തുന്ന ബസുകള്‍ക്ക് നല്‍കുന്ന പെര്‍മിറ്റാണ് ഇത്.
അന്തര്‍സംസ്ഥാന യാത്രയ്ക്കുള്ള പെര്‍മിറ്റ് ഈ വാഹനത്തിന് എടുക്കുന്നതായിരിക്കും അടുത്ത നടപടി. പൊതുമേഖല സ്ഥാപനമായതിനാല്‍ തന്നെ കെ.എസ്.ആര്‍.ടി.സിയെ സംബന്ധിച്ച് ഇതില്‍ കാലത്താമസമുണ്ടാകാനിടയില്ലെന്നാണ് കരുതുന്നത്. 1.15 കോടി രൂപ മുതല്‍ മുടക്കിലാണ് ഭാരത് ബെന്‍സിന്റെ ഒ.എഫ്. 1624 ഷാസിയില്‍ പ്രകാശ് ബോഡിയുമായി ഈ വാഹനം ഒരുങ്ങിയിരിക്കുന്നത്. രണ്ടാമത് ബസില്‍ വരുത്തിയ മാറ്റത്തിനും ഒന്നരലക്ഷം രൂപയോളം ചെലവായിരുന്നു.
സ്റ്റേജ് ക്യാരേജ് പെര്‍മിറ്റില്‍ സര്‍വീസ് നടത്തുന്നതിനാവശ്യമായ മാറ്റങ്ങള്‍ ബസിനുള്ളിലും വരുത്തിയിട്ടുണ്ട്. സീറ്റുകളില്‍ ഉള്‍പ്പെടെയാണ് ഈ മാറ്റങ്ങള്‍. മുഖ്യമന്ത്രിക്ക് ഇരിക്കുന്നതിനായി നല്‍കിയിരുന്ന സീറ്റ് അഴിച്ചുമാറ്റിയിരുന്നു. നവകേരള സദസിന് ശേഷം ബസിനുള്ളില്‍ സര്‍വീസ് നടത്തുന്നതിന് ആവശ്യമായ മാറ്റങ്ങള്‍ വരുത്തുന്നതിനായി ഈ ബസിന്റെ ബോഡി നിര്‍മിച്ച ബെംഗളൂരുവിലുള്ള പ്രകാശ് ബസ് ബോഡി ബില്‍ഡിങ്ങ് കമ്പനിയിലേക്ക് മാറ്റിയിരുന്നു.
നവകേരള സദസ് കഴിഞ്ഞ് നാല് മാസത്തിന് ശേഷമാണ് ബസ് പുറത്തിറങ്ങുന്നത്. ബസിനുള്ളില്‍ മാറ്റങ്ങള്‍ വരുത്തുന്നതിനും മറ്റുമായി ജനുവരിയില്‍ ഈ വാഹനം ബെംഗളൂരുവിലേക്ക് കൊണ്ടുപോയിരുന്നു. മൂന്ന് മാസത്തോളമാണ് ബസ് അവിടെ കിടന്നത്. ഒരാഴ്ചയ്ക്കുള്ളില്‍ തീര്‍ക്കാവുന്ന പണികള്‍ മാത്രമുള്ള ബസ് മാസങ്ങളോളം അവിടെ കിടന്നത് അനാസ്ഥകൊണ്ടാണെന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു. ഒരു മാസം മുമ്പ് ബസ് പാപ്പനംകോട് സെന്‍ട്രല്‍ വര്‍ക്‌സില്‍ എത്തിക്കുകയായിരുന്നു.
ചെലവുകുറഞ്ഞ വിനോദസഞ്ചാര യാത്രകളിലൂടെ ശ്രദ്ധേയമായ കെ.എസ്.ആര്‍.ടി.സി.യുടെ ബജറ്റ് ടൂറിസം വിഭാഗത്തിന് ബസ് കൈമാറാനാണ് നേരത്തേ തീരുമാനിച്ചിരുന്നത്. വേനല്‍ക്കാലമായതിനാല്‍ ബജറ്റ് ടൂറിസത്തിന് യാത്രക്കാര്‍ ഏറെയുണ്ട്. ആവശ്യത്തിന് ബസില്ലാത്തതാണ് പ്രധാന തടസ്സം. എ.സി.യുള്ള നവകേരള ബസിന് ഏറെ ആവശ്യക്കാരുണ്ടാകുമെന്നായിരുന്നു വിലയിരുത്തലുകള്‍. ബസ് വര്‍ക്ക്ഷോപ്പില്‍ ഒതുക്കിയിട്ടിരിക്കുന്ന വാര്‍ത്ത കഴിഞ്ഞ ദിവസം 'മാതൃഭൂമി' പ്രസിദ്ധീകരിച്ചിരുന്നു.
നവകേരള ബസ് മ്യൂസിയത്തിൽ വയ്ക്കാനില്ല, വാടകയ്ക്ക് കൊടുക്കാനുമില്ല. ബസ് വാങ്ങാൻ ചെലവായ പണം കുറച്ചെങ്കിലും തിരിച്ചുപിടിക്കാൻ സംസ്ഥാനാന്തര സർവീസിന് അയയ്ക്കാൻ തീരുമാനിച്ചു. കോഴിക്കോട്– ബെംഗളൂരു റൂട്ടിൽ സർവീസ് നടത്തുമെന്ന് മന്ത്രി കെ.ബി. ഗണേഷ്കുമാർ പറഞ്ഞു. ഇതിനായി ഇൗ ബസ് കോൺട്രാക്ട് കാര്യേജിൽ നിന്നു മാറ്റി സർവീസ് നടത്തുന്നതിനുള്ള സ്റ്റേജ് കാര്യേജ് ലൈസൻസ് എടുക്കണം. ഇതിനായി ബസ് ബെംഗളൂരുവിൽ നിന്നു മൂന്നാഴ്ച മുൻപ് തിരുവനന്തപുരത്ത് എത്തിച്ചെങ്കിലും നടപടിക്രമങ്ങൾ പൂർത്തിയായിട്ടില്ല.
മുഖ്യമന്ത്രിക്കസേര മാറ്റി
ഭാരത് ബെൻസിന്റെ ലക്‌ഷ്വറി ബസിൽ മുഖ്യമന്ത്രിയിരുന്ന റിവോൾവിങ് ചെയർ ഇളക്കി മാറ്റി, മന്ത്രിമാർ ഇരുന്ന കസേരകളും മാറ്റി. പകരം 25 പുഷ്ബാക് സീറ്റുകൾ ഘടിപ്പിച്ചു. കണ്ടക്ടർക്കായി മറ്റൊരു സീറ്റും ചേർത്തു. ശുചിമുറിയും ഹൈഡ്രോളിക് ലിഫ്റ്റും വാഷ് ബെയ്സിനും നിലനിർത്തി. സീറ്റുകൾ അടുപ്പിച്ചതോടെ ലഗേജ് വയ്ക്കുന്നതിനും സ്ഥലം കിട്ടി. ടിവിയും മ്യൂസിക് സിസ്റ്റവും ഉണ്ട്.
നവകേരള ബസിൽ പുതിയ സീറ്റുകൾ സജ്ജമാക്കിയപ്പോൾ.
വീണ്ടും ചെലവ് 2 ലക്ഷം
നവകേരള യാത്ര കഴിഞ്ഞയുടൻ ഈ ബസ് ആർക്കും വാടകയ്ക്കെടുത്ത് ടൂർ പോകാമെന്നായിരുന്നു അന്നു മന്ത്രിയായിരുന്ന ആന്റണി രാജുവും സിഎംഡിയായിരുന്ന ബിജു പ്രഭാകറും പറഞ്ഞത്. ബസിനെച്ചൊല്ലി വിവാദമുയർന്നപ്പോൾ, മുഖ്യമന്ത്രി സഞ്ചരിച്ച ബസ് മ്യൂസിയത്തിൽ വച്ചാൽ പോലും കാണാൻ ആളെത്തുമെന്നും സിപിഎം നേതാക്കൾ തന്നെ അഭിപ്രായപ്പെട്ടിരുന്നു.
1.15 കോടി ചെലവിട്ടാണ് ഇൗ ബസ് വാങ്ങിയത്. ഇപ്പോൾ ബെംഗളൂരുവിലെത്തിച്ച് സീറ്റു മാറ്റി പരിഷ്കരിച്ചതിന് 2 ലക്ഷത്തോളം രൂപ ചെലവായി.
നവകേരള യാത്രയ്ക്ക് ഉപയോഗിക്കുന്ന ബസിനു പുറമേ ബെൻസിന്റെ 2 ബസുകൾക്കു കൂടി കെഎസ്ആർടിസി കരാർ നൽകിയെന്നാണ് അന്ന് കെഎസ്ആർടിസി അറിയിച്ചത്. ബജറ്റ് ടൂറിസത്തിനും സ്വകാര്യ വ്യക്തികൾക്കുൾപ്പെടെ വാടകയ്ക്കു നൽകുന്നതിനാണ് ഇതെന്നായിരുന്നു എംഡി വിശദീകരിച്ചത്. ബെൻസിന്റെ സ്ലീപ്പറും സീറ്റർ ടൈപ്പുമാണ് വാങ്ങാൻ പോകുന്നതെന്നും പറഞ്ഞെങ്കിലും പുതിയ സാഹചര്യത്തിൽ അതിനു സാധ്യതയില്ല.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group