തിരുവനന്തപുരം: കേരളത്തിലെ കമ്മ്യൂണിസ്റ്റ് നേതാക്കള്‍ക്കെതിരേ രൂക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. കരുവന്നൂര്‍ സര്‍വീസ് സഹകരണ ബാങ്ക് തട്ടിപ്പും സ്വര്‍ണക്കടത്തും പരാമര്‍ശിച്ചാണ് മോദി നേതാക്കള്‍ക്കെതിരേ ആഞ്ഞടിച്ചത്. സ്വര്‍ണക്കടത്തിലെ കണ്ണികള്‍ക്ക് ഒരു പ്രത്യേക ഓഫീസുമായി ബന്ധമുണ്ടെന്നും കരുവന്നൂര്‍ സര്‍വീസ് സഹകരണ ബാങ്ക് തട്ടിപ്പില്‍ ഉന്നത കമ്മ്യൂണിസ്റ്റ് നേതാക്കള്‍ക്ക് പങ്കുണ്ടെന്നും മോദി പറഞ്ഞു. കേരളത്തിലെ ബിജെപി ബൂത്ത് കാര്യകര്‍ത്താക്കളുമായുള്ള സംവാദത്തിലാണ് മോദി ഇക്കാര്യങ്ങള്‍ ഉന്നയിച്ചത്.
‘‘പരസ്പരം അഴിമതികള്‍ മറച്ചുവെക്കുന്നതിനായാണ് ഇന്ത്യ മുന്നണി രൂപീകരിച്ചിട്ടുള്ളത്. സ്വര്‍ണക്കടത്തിലെ കണ്ണികള്‍ക്ക് ഒരു പ്രത്യേക ഓഫീസുമായി ബന്ധമുണ്ടെന്ന് രാജ്യത്തിന് മുഴുവന്‍ ബോധ്യമുണ്ട്. അതുപോലെ കരുവന്നൂര്‍ സര്‍വീസ് സഹകരണ ബാങ്ക് തട്ടിപ്പില്‍ ഉന്നത കമ്യൂണിസ്റ്റ് നേതാക്കള്‍ക്കും പങ്കുണ്ട്. പാവപ്പെട്ടവരുടെ പണം കൊള്ളയടിക്കുന്നതിലേക്കാണ് ഈ തട്ടിപ്പ് കലാശിച്ചത്’’- മോദി പറഞ്ഞു.
‘‘ഇത്തരം കുറ്റകൃത്യങ്ങള്‍ നടത്തിയ പാവപ്പെട്ടവരുടെ പണം കൊള്ളയടിച്ച ക്രിമിനലുകള്‍ ശിക്ഷിക്കപ്പെടാതെ പോകാന്‍ അനുവദിക്കില്ലെന്ന് കേരളത്തിലെ ജനങ്ങള്‍ക്ക് ഉറപ്പ് നല്‍കുന്നു. ഇവര്‍ക്കെതിരേ കര്‍ശനനടപടിയെടുക്കും. നീതി നടപ്പിലാക്കിയെന്ന് ഉറപ്പുവരുത്തും’’- മോദി പറഞ്ഞു.
കേരളത്തില്‍ പോരടിക്കുന്ന ഇൻഡി സഖ്യത്തിലെ പാര്‍ട്ടികള്‍, ബിജെപിയെ തോല്‍പിക്കാന്‍ മറ്റ് സംസ്ഥാനങ്ങളില്‍ കൈകോര്‍ക്കുന്നത് തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ തുറന്ന് കാട്ടണമെന്നും പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കി. ഇത്തവണ കേരളത്തില്‍ ബിജെപി റെക്കോഡ് വിജയം സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷയെന്നും നരേന്ദ്ര മോദി പറഞ്ഞു. (Image :PTI )
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group