
ചോമ്പാല :ചോമ്പാലയിൽ മീത്തലെ മുക്കാളിയിലെ അവധൂത മാതാ സമാധി മണ്ഡപം പുനഃസ്ഥാപനവും അറുപത്തിരണ്ടാം വാർഷികവും നാട്ടുകൂട്ടായ്‌മയിൽ ആഘോഷപൂർവ്വം നടന്നു .
സമാധി മണ്ഡപം പുനഃസ്ഥാപനത്തോടനുബന്ധിച്ച് പാലക്കാട് മങ്കരസ്വാമികളുടെ മുഖ്യകാർമ്മികത്വത്തിൽ
സുദർശന ഹോമം ,വാസ്‌തുപൂജ .മംഗല്യ പൂജ തുടങ്ങിയ വിശേഷാൽ ചടങ്ങുകളും നടക്കുകയുണ്ടായി;
ഫിബ്രവരി 6 മുതൽ 12 വരെ നീണ്ടുനിന്ന ആഘോഷച്ചടങ്ങിൽ എണ്ണമറ്റ ഭക്തജനങ്ങൾ പങ്കാളികളായി .
പതിവുമുടങ്ങാതെ അറുപത്തിരണ്ടാം വർഷവും നടന്ന അന്നദാനച്ചടങ്ങിനോടനുബന്ധിച്ചു നടന്ന വിഭവസമൃദ്ധമായ സദ്യയിൽ ജാതിമതഭേധമില്ലാതെ ആയിരങ്ങൾ പങ്കാളികളായി.
ചെണ്ടമേളത്തിൻറെയും ഫ്യുഷൻറെയും അകമ്പടിയോടെ ചോമ്പാൽ ശ്രീനാരായണ ഗുരുപഠനകേന്ദ്രം അങ്കണത്തിൽ നിന്നും പുറപ്പെട്ട താലപ്പൊലിയിയിൽ പതിവിലേറെ തരുണികളും അമ്മമാരും ബാലികമാരും നിരനിരയായ നിലയിൽ പങ്കാളികളായി .
സതീശൻ വടകരയുടെ നേതൃത്വത്തിൽ വടകര തെരു ഗണപതി ക്ഷേത്രം വാദ്യസംഘം , കോഴിക്കോട് കേന്ദ്രമായി പ്രവർത്തിക്കുന്ന '' ത്രിശംഖ് '
എന്നിവർ ഒരുക്കിയ ഫ്യുഷൻ ശിങ്കാരി മേളത്തിന്റെ വർണ്ണക്കാഴ്ച്ചകൾ നാട്ടുകാരിൽ കൗതുകക്കാഴ്ച്ചയായി.വിസ്‌മയക്കാഴ്ച്ചയായി !
താലപ്പൊലിക്കാഴ്ച്ചയ്ക്ക് വഴിനീളെ സ്വീകരണവും തിണ്ട് തകർക്കുന്ന നിലയിൽ വെടിക്കെട്ടുമുണ്ടായി.
ചോമ്പാലയിലെ ചില ഓർമ്മക്കാഴ്ചകൾ
: ദിവാകരൻ ചോമ്പാല
ചോമ്പാലയിൽ ഹാർബ്ബർ റോഡ് തുടങ്ങുന്നതിനും വളരെ തൊട്ടടുത്ത് ദേശീയപാതയോട് ചേർന്ന റോഡരികിലെ പറമ്പിൽ ചെറുതെങ്കിലും ശ്രദ്ധിക്കപ്പെടുന്നതോതിൽ ഉയർന്നുനിൽക്കുന്ന മനോഹരമായ ആരാധനാലയം
''അവധൂത മാതാ സമാധിമണ്ഡപം''
ക്ഷേത്ര വാസ്‌തുഘടനയെ ഓർമ്മിപ്പിക്കുന്ന തോതിലുള്ള നിർമ്മാണരീതി .ഇങ്ങിനെയൊരു സമാധി മണ്ഡപം ഇവിടെ പണിതുയർന്നിട്ട് അരനൂറ്റാണ്ടിലേറെക്കാലമായി .
കൃത്യമായി പറഞ്ഞാൽ 62 വർഷങ്ങൾക്ക് മുൻപ് .
ദേശീയ പാതയുടെ വികസനവും ബന്ധപ്പെട്ട നിർമ്മാണപ്രവർത്തനങ്ങളും ത്വരിതഗതിയിൽ നടന്നുകൊണ്ടിരുന്നു.
ദേശീയപാതയോട് ചേർന്ന സ്ഥലത്തായതുകൊണ്ടുതന്നെ ഈ സ്‌മൃതിമണ്ഡപം പൊളിച്ചുമാറ്റേണ്ടതായും വന്നു .
ഈ ആരാധനാലയത്തിൻറെ സംരക്ഷണസമിതിയിലെ പ്രമുഖ പ്രവർത്തകനും സ്ഥലത്തെ ജീവിച്ചിരിപ്പുള്ള ഏക സ്വാതന്ത്ര്യ സമര സേനാനിയുമായിരുന്ന വന്ദ്യവയോധികനുമായ കൊന്നപ്പാട്ട് കുന്നുമ്മൽ കുമാരേട്ടൻെറ അഭിപ്രായത്തിൽ തൊട്ടടുത്തുതന്നെ മണ്ഡപം മാറ്റിസ്ഥാപിക്കാൻ സ്ഥലം കണ്ടെത്തേണ്ടതായുണ്ട് എന്ന് രണ്ടുവർഷങ്ങൾക്ക് മുൻപ് പറഞ്ഞതോർക്കുന്നു .
അദ്ദേഹമിന്നില്ലെങ്കിലും അദ്ദേഹത്തിന്റെ സങ്കൽപം ഇന്ന് പൂർണ്ണതയിൽ !
വിശ്വാസികളും ഭക്തജനങ്ങളുമായ നാട്ടുകാരുടെ താൽപ്പര്യത്തിലും കൂട്ടായ്‌മയിലും സമീപത്തുതന്നെ പുതിയ ഇടം കണ്ടെത്തി പുനർനിർമ്മാണവും പുനഃപ്രതിഷ്ഠയും ആഘോഷവും നടക്കുകയുമുണ്ടായി .
62 വർഷങ്ങൾക്ക് മുൻപ് ഈ സ്‌മൃതിമണ്ഡപം നിർമ്മിച്ചത്
ഡോ .രാമമൂർത്തിയുടെ അഥവാ ഡോ .ആർ .മൂർത്തിയുടെ വീടിനോട് ചേർന്ന പറമ്പിലെ റോഡരികിൽ .
ഏതാനും വർഷങ്ങൾക്ക് മുമ്പും റോഡ് വികസനവുമായി ബന്ധപ്പെട്ടാണെന്നു തോന്നുന്നു ഈ മണ്ഡപം പൊളിച്ചുമാറ്റിയാണ് ഇപ്പോൾ നിൽക്കുന്നിടത്ത് പുനഃപ്രതിഷ്ഠനടത്തിയത് .
ചെങ്ങന്നൂരിലെ മങ്കട സ്വാമിയുടെ മുഖ്യ കാർമ്മികത്വത്തിലായിരുന്നു പുനഃപ്രതിഷ്ഠയും ചടങ്ങുകളും നടന്നതാണെന്ന് നാട്ടറിവ് .
തുടക്കം മുതലേ ഈ മണ്ഡപത്തിൻറെ പ്രവേശന കവാടത്തിനോടുചേർന്ന ചുമരിൽ സിമന്റിൽ കൊത്തിവെച്ച അക്ഷരങ്ങളും മറന്നിട്ടില്ല .
--''അവധൂത മാതാ സമാധിമണ്ഡപം''.
രാമമൂർത്തി ഡോക്‌ടറുടെ സ്വന്തം പറമ്പിൽ പണിതതുകൊണ്ടുതന്നെയാവാം ഈ സ്‌മൃതിമണ്ഡപത്തിന് നാട്ടുകാരിൽ പലരും 'മൂർത്തിക്കാവ് ' എന്നായിരുന്നു തുടക്കം മുതലേ വിളിപ്പേരിട്ട് വിളിച്ചത് .
പുറത്തുനിന്നും കേട്ടറിഞ്ഞെത്തുന്നവർ ഉഗ്രമൂർത്തിയായ ഏതെങ്കിലും പ്രതിഷ്ടയായിരിക്കാം അതുകൊണ്ടാവും മൂർത്തിക്കാവെന്ന് വിളിക്കുന്നതെന്നും, ഒരുപക്ഷെ വിശ്വസിച്ചുകൂടെന്നുമില്ല .
പൊതുവെ ക്ഷേത്രങ്ങളും പള്ളികളും കൃസ്ത്യൻ ദേവാലയവും ശ്രീനാരായണ മഠവും അയ്യപ്പക്ഷേത്രവും എല്ലാം കൂടി ഭക്തിയുടെ , ഭക്തരുടെ നല്ല കൂട്ടായ്‌മയുടെ വിളനിലമായിരുന്നു ഇവിടം ഈ ഗ്രാമപ്രദേശം .വാഗ്ഭടാനന്ദഗുരുവിന്റെ പേരിൽ ആത്മവിദ്യാ സംഘവും ഇവിടെ തഴച്ചുവളർന്നിരുന്നു .
വാർഷികോത്സവത്തിൻറെ ഭാഗമായി മുടങ്ങാതെ എല്ലാ വർഷവും ഇവിടെ നടക്കാറുള്ള സമൂഹസദ്യ അഥവാ അന്നദാനച്ചടങ്ങിൽ ജാതിമത ഭേധമില്ലാതെ ആയിരങ്ങൾ പങ്കെടുക്കുന്നതും ആഘോഷനിറവിൽ നാട്ടുകൂട്ടായ്മയിൽ താലപ്പൊലിയും കലാപരിപാടികളും ചോമ്പാലിലെ മുടങ്ങാത്ത പതിവ് കാഴ്ച്ച . !
അവധൂത മാതാവിൻറെ ഒന്നാം വാർഷികാഘോഷച്ചടങ്ങിൻറെ അദ്ധ്യക്ഷ പദവിയലങ്കരിച്ചാവട്ടെ അഖിലേന്ത്യാ നെയ്ത്തു തൊഴിലാളിയൂണിയൻ പ്രസിഡണ്ടും അഴിയൂർ പഞ്ചായത്ത് പ്രസിഡണ്ടും പ്രമുഖ കമ്യുണിസ്റ്റ്കാരനുമായിരുന്ന മഹദ് വ്യക്തി ശ്രീ പി .ചാത്തു അവർകൾ .
അന്ന് പ്രസംഗമണ്ഡപത്തിലുണ്ടായിരുന്ന കിഴക്കേടത്ത് കുഞ്ഞിരാമൻ മാസ്റ്ററെപ്പോലുള്ള നിരവധിപ്രമുഖരിൽ പലരും ഇന്നില്ലെങ്കിലും ശ്രോതാക്കളായിരുന്നവരിൽ പലരും ഇന്നും ഇവിടെ ജീവിച്ചിരിപ്പുണ്ട് .
നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്മാർ മുൻനിരയിൽ .പഞ്ചാരിമേളം ,കരടിവേഷക്കാർ ,പാലക്കാടൻ ഭാഗത്തുനിന്നുമെത്തിയ കരകാട്ടം ,കുംഭനൃത്തം ,താലപ്പൊലിയെടുത്ത നൂറുക്കണക്കിന് ബാലികാബാലന്മാർ അവർക്കകമ്പടിയായായി യുവതികൾ ,അമ്മമാർ ,അമ്മൂമ്മാർ മറ്റു രക്ഷാകർത്താക്കൾ .
മൂർത്തിക്കാവിലെ ആഘോഷപ്പൊലിമയുള്ള താലപ്പൊലി കാണാൻ വഴിനീളെ ആൾക്കൂട്ടം .റോഡിൽ വാഹനഗതാഗതം നിലച്ചനിലയിൽ .
ആ കാലത്ത് ഇവിടെ പോലീസ് സ്റ്റേഷൻ ഇല്ലാത്തതിനാലാവാം എടച്ചേരി പോലീസ് സ്റ്റേഷനിൽ നിന്നാണ് പോലീസുകാർ എത്തിയത് .പൊലീസുകാരെ കണ്ടു ഭയന്ന് ചട്ടികളിക്കാർ ഓടിയതും ഞാൻ ഓർക്കുന്നു .
മുക്കാളി ടൗണിൽ നെടു ഓലക്കീറുകളും നീളത്തിൽ ആനപ്പനയുടെ കുരുത്തോലയിൽ കൊളുത്തിയ ചുകന്ന ചെമ്പരത്തിപ്പൂവും കവുങ്ങിൻ പൂക്കുലകളും കുലവാഴകളുംകൊണ്ട് തീർത്ത വലിയ വലിയ കമാനങ്ങൾ .
ആകാശത്തിൽ തലങ്ങും വിലങ്ങുമായി തീവാണങ്ങൾ ഇരച്ചു പായുന്നു . ചെവിടടപ്പിക്കുന്ന തരത്തിലുള്ള കതിനവെടികൾ .
വഴിയോരങ്ങളിൽ വർണ്ണപ്പൂക്കളം തീർക്കുന്ന മത്താപ്പൂ , ഇളന്നീർപൂ .സാമ്പ്രാണിയുടെയും കുന്തുരുക്കത്തിൻറെയും എരിഞ്ഞുയരുന്ന സുഗന്ധം വേറെയും
ഇവിടുത്തെ നാട്ടുമ്പുറം കണ്ടത്തിൽവെച്ചേറ്റവും വലിയ പ്രദക്ഷിണയയാത്ര !
ആദ്ധ്യാത്മിക പ്രഭാഷണം ,ഭക്തിഗാനം ,നൃത്തനൃത്യങ്ങൾ വിപുലമായ കലാപരിപാടികൾ ,കഥാപ്രസംഗം . സമീപത്തെ നാട്ടിടവഴികളിൽ കിലുക്കിക്കുത്തുകാരും ചട്ടികളിക്കാരും .
അവർക്കുചുറ്റും നാണയമെറിയാൻ വളഞ്ഞുകൂടിയ ആൾക്കൂട്ടം വേറെയും .
കാർണിവൽ ഷോ നടക്കുന്ന മൈതാനം പോലെ എന്നുപറയുന്നതാവും കൂടുതൽ ശരി .
ഉന്തുവണ്ടിക്കച്ചവടക്കാരും നിലംകടല വറുക്കുന്നവരും താൽക്കാലിക തട്ടുകടകളും ബലൂൺ കച്ചവടക്കാരും എല്ലാംകൂടി മീത്തലെ മുക്കാളിയുടെ അന്തരീക്ഷമാകെ മാറി ,
ഉത്സവത്തിന് ആനപ്പുറത്തിരുന്നവരിൽ ചിലരെ ഞാനോർക്കുന്നു .
കാരായി നാണുവേട്ടൻ ,ശ്രീനാരായണ ഗുരുവിന്റേതാണെന്ന് തോന്നുന്നു ഫോട്ടോ പിടിച്ചുകൊണ്ട് ആനപ്പുറത്തിരുന്നിരുന്നു.
വശങ്ങളിൽ പെട്രോമാക്സുമായി കുറേപ്പേർ. ധേബാർ കണാരനാണെന്നു തോന്നുന്നു വെഞ്ചാമരം വീശിയത് .
തൊട്ടുതാഴെ മരംമുറിക്കുന്നതിലും തെങ്ങു മുറിച്ചുമാറ്റുന്നതിലും ഏറെ വിദഗ്ദ്ധനായ കേളപ്പൻ എന്ന വ്യക്തി .
ആഘോഷപരിപാടിയുടെ ഭാഗമായി ഒരു ദിവസം മുമ്പേ അന്നദാനം എന്നപേരിൽ സമൂഹ സദ്യ .
ജാതിമതഭേദമില്ലാതെ ആയിരങ്ങൾ പങ്കെടുക്കുന്ന ഈ സമൂഹസദ്യ ഈ നാടിൻറെ അഭിമാനമാണെന്നു പറയാതെ വയ്യ .
ഈ സമൂഹസദ്യക്ക് പായസ ദാനം നടത്താൻ സാമ്പത്തിക സഹായങ്ങൾ നേർച്ചയെന്നപോലെ മുടങ്ങാതെ നൽകുന്ന ഉദാരമതികളായ വിശ്വാസികളായ പ്രവാസികളും നാട്ടുകാരായി ഇവിടെയുണ്ട് .
കെടാമംഗലം സദാന്ദൻ മുതൽ വാസുദേവൻ കണ്ണൂക്കര വരെയുള്ള പ്രഗത്ഭ കാഥികന്മാർ കടന്നുപോയ 62 വർഷങ്ങളുടെ ഇടവേളകളിൽ ഇവിടെ വാർഷികോത്സവദിനങ്ങളിൽ അരങ്ങ് തകർത്തിയിട്ടുണ്ട്
അവധൂത മാതാ സമാധി മണ്ഡപം പുനഃസ്ഥാപനവും അറുപത്തിരണ്ടാം വാർഷികവും
വീഡിയോ കണ്ടാലും
https://www.youtube.com/watch?v=vdCU8c4LUoE
-(1).jpg)


-(1).jpg)
കൃഷിജാഗരൺ
ഇന്ത്യയിൽ നിന്നും പ്രസിദ്ധീകരിക്കുന്ന
ആദ്യത്തെ ബഹുഭാഷാകൃഷി മാഗസിൻ
പ്രസിദ്ധീകരണം ഡൽഹിയിൽ നിന്ന്
Krishi Jagran Kerala: Agriculture news from kerala, agriculture ...
https://malayalam.krishijagran.com
കല ,സാഹിത്യം ,ആത്മീയം .ബിസിനസ്സ് ,വിദ്യാഭ്യാസം ,സയൻസ് & ടെക്‌നോളജി ,ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി ....മുടങ്ങാതെ ഓൺലൈനിൽ
വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു.
താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .



വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group