തിരുവനന്തപുരം: മൾട്ടിപ്ലക്സ് തിയേറ്ററുകളിൽ ഭക്ഷ്യവസ്തുക്കൾക്കും കുടിവെള്ളത്തിനും അമിതവില ഈടാക്കുന്നെന്ന പരാതിയെ തുടർന്ന് സംസ്ഥാന വ്യാപകമായി പരിശോധന കർശനമാക്കി. ലീഗൽ മെട്രോളജി, ഉപഭോക്തൃകാര്യ, ഭക്ഷ്യസുരക്ഷാ വകുപ്പുകൾ സംയുക്തമായി നടത്തിയ തെരച്ചിലിൽ ഗുരുതരമായ ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്ന് നിരവധി കേസുകൾ രജിസ്റ്റർ ചെയ്തു. സംസ്ഥാനത്തെ 35 കേന്ദ്രങ്ങളിൽ നടത്തിയ പരിശോധനയിൽ 25 കേസുകളാണ് ഇതുവരെ എടുത്തത്. ഇതിൽ ലീഗൽ മെട്രോളജി വകുപ്പ് മാത്രം പിഴയിനത്തിൽ 62,000 രൂപ ഈടാക്കിയിട്ടുണ്ട്. നിയമലംഘനങ്ങൾക്കെതിരെ വരുംദിവസങ്ങളിലും ശക്തമായ തുടർപരിശോധനകൾ ഉറപ്പാക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ് വ്യക്തമാക്കി.
കൊല്ലം ആർ.പി. മാളിലെ തിയേറ്ററിൽ ലൈസൻസില്ലാതെ പ്രവർത്തിച്ച കട ഭക്ഷ്യസുരക്ഷാ വകുപ്പ് പൂട്ടിപ്പിച്ചു. പോപ്പ്കോൺ ബില്ലിൽ തൂക്കം രേഖപ്പെടുത്താത്തതിനും കഫെറ്റീരിയയിലെ വൃത്തിഹീനമായ സാഹചര്യങ്ങൾക്കും ഇവിടെ നോട്ടീസ് നൽകി. കാലാവധി കഴിഞ്ഞ പാലും ശുചിത്വമില്ലാത്ത രീതിയിൽ സൂക്ഷിച്ച ഐസ്ക്രീമുകളും ഇവിടെനിന്നും പിടിച്ചെടുത്തു. കൊല്ലം, കൊട്ടിയം, കോട്ടയം, തിരുവനന്തപുരം, കൊച്ചി തുടങ്ങിയ പ്രദേശങ്ങളിലെ ലുലു മാൾ അടക്കമുള്ള പ്രധാന മൾട്ടിപ്ലക്സുകളിൽ സിവില്‍ സപ്ലൈസ് അടക്കമുള്ള പ്രത്യേക സംഘം കഴിഞ്ഞ ദിവസങ്ങളിൽ പരിശോധന നടത്തി.
പാക്ക് ചെയ്ത ഭക്ഷ്യസാധനങ്ങൾക്ക് എം.ആർ.പി.യെക്കാൾ കൂടുതൽ തുക ഈടാക്കുകയോ സ്റ്റാൻഡേർഡ് യൂണിറ്റിൽ വ്യത്യാസം വരുത്തുകയോ ചെയ്യുന്നതിനെതിരെയാണ് ലീഗൽ മെട്രോളജി പ്രധാനമായും നടപടിയെടുക്കുന്നത്. കടകളിൽ വിലവിവരപ്പട്ടിക പ്രദർശിപ്പിച്ചിട്ടുണ്ടോ എന്നും അധികതുക ഈടാക്കുന്നുണ്ടോ എന്നും പരിശോധനയിൽ ഉറപ്പുവരുത്തുന്നുണ്ട്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group























































