കുറ്റ്യാടി: പ്രകൃതിസ്നേഹികളുടെ പ്രിയപ്പെട്ട കേന്ദ്രമായ ജാനകിക്കാട് ഇക്കോ ടൂറിസം മേഖലയിൽ വന്യമൃഗങ്ങളുടെ ഭീഷണി തടയാൻ അതിർത്തിയിൽ ഉടൻ വൈദ്യുതവേലി സ്ഥാപിക്കണമെന്ന് നാട്ടുകാരും സഞ്ചാരികളും ആവശ്യപ്പെടുന്നു. പ്രദേശത്ത് കാട്ടുപോത്ത് ഉൾപ്പെടെയുള്ള വന്യമൃഗങ്ങൾ കാടിറങ്ങി വരുന്നത് വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്. രണ്ടു വർഷം മുൻപ് ജാനകിക്കാടിനു ചുറ്റും ഏഴ് കിലോമീറ്റർ ദൂരത്തിൽ വൈദ്യുതവേലി നിർമിക്കാൻ വനംവകുപ്പ് സർക്കാരിലേക്ക് ശുപാർശ നൽകിയിരുന്നെങ്കിലും തുടർനടപടികളൊന്നും ഉണ്ടായിട്ടില്ല. രാത്രികാലങ്ങളിൽ ആവശ്യത്തിന് വെളിച്ചമില്ലാത്തതും പ്രദേശവാസികൾക്ക് വലിയ യാത്രബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നുണ്ട്.
കണ്ണൂർ, കോഴിക്കോട്, വയനാട്, മലപ്പുറം തുടങ്ങിയ ജില്ലകളിൽ നിന്നുള്ള നിരവധിയാളുകളാണ് വാരാന്ത്യങ്ങളിൽ കെ.എസ്.ആർ.ടി.സി. ടൂറിസം പദ്ധതിയുടെ ഭാഗമായി ഇവിടെയെത്തുന്നത്. വിദ്യാർഥികളും പ്രദേശവാസികളുമടക്കം ദിനംപ്രതി നൂറുകണക്കിന് ആളുകൾ സഞ്ചരിക്കുന്ന ഈ മേഖലയിൽ രാത്രികാലങ്ങളിൽ തെരുവുവിളക്കുകളില്ലാത്തത് കാട്ടുപോത്തുകളുടെ മുന്നിൽപ്പെടുന്ന അവസ്ഥ ഉണ്ടാക്കുന്നു. ഏതാനും മാസങ്ങൾക്ക് മുൻപ് രാത്രി യാത്രക്കാരൻ കാട്ടുപോത്തിന്റെ മുന്നിൽപ്പെട്ട് അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. കഴിഞ്ഞമാസം പകൽസമയത്ത് കാട്ടുപോത്തിൻകൂട്ടം ജാനകിക്കാട് പുഴ മുറിച്ചുകടന്നതും വലിയ ഭീതി പരത്തിയിരുന്നു. പെരുവണ്ണാമൂഴി ഭാഗത്തുനിന്നെത്തുന്ന ഇത്തരം കാട്ടുപോത്തുകളെ പടക്കം പൊട്ടിച്ച് തുരത്തുന്നത് അവ ജനവാസമേഖലയിലേക്ക് ഓടിക്കയറാൻ കാരണമാകുമെന്ന് വനംവകുപ്പും മുന്നറിയിപ്പ് നൽകുന്നു.
പ്രദേശത്ത് കെ.എസ്.ഇ.ബി. ലൈനുകൾ ഇല്ലാത്തതിനാൽ സോളാർ തെരുവുവിളക്കുകൾ സ്ഥാപിക്കണമെന്നാണ് പ്രധാന ആവശ്യം. കൂടാതെ, രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് ജാനകിക്കാട് ഇക്കോ ടൂറിസം കേന്ദ്രത്തിന്റെ നവീകരണത്തിനായി വനംവകുപ്പ് സമർപ്പിച്ച 30 ലക്ഷം രൂപയുടെ പദ്ധതിക്കും ഇതുവരെ ഭരണാനുമതി ലഭിച്ചിട്ടില്ല. മാക്കാച്ചിക്കാടയെ ഐക്കണാക്കി പ്രധാനകവാടം പണിയൽ, കുട്ടികളുടെ പാർക്ക്, വിശ്രമമുറി, വായനശാല, ശൗചാലയം, നടപ്പാത നവീകരണം, സഞ്ചാരികൾക്കായി ചങ്ങാടം തുടങ്ങി നിരവധി വികസന പ്രവർത്തനങ്ങൾ ഉൾക്കൊള്ളിച്ച പദ്ധതിക്കായാണ് വനപാലകരും പ്രദേശവാസികളും അനുമതിക്കായി കാത്തിരിക്കുന്നത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group























































