കോഴിക്കോട്: കുണ്ടായിത്തോട് പ്രവർത്തിക്കുന്ന ശിശുമന്ദിരത്തിന്റെ കാലഹരണപ്പെട്ട പഴയകെട്ടിടം പൊളിച്ചുമാറ്റാനോ പകരം പുതിയത് നിർമിക്കാനോ കോർപ്പറേഷൻ അധികൃതർ തയ്യാറാകാത്തതിൽ നാട്ടുകാരുടെ പ്രതിഷേധം ശക്തമാകുന്നു. നാലുവർഷമായി തുടരുന്ന ഈ അനാസ്ഥ കാരണം നിലവിൽ പാമ്പുകളും പഴുതാരകളും ഉൾപ്പെടെയുള്ള ഇഴജന്തുക്കളുടെയും തെരുവുനായകളുടെയും താവളമായി ഈ കെട്ടിടം മാറിയിരിക്കുകയാണ്. പുതിയ കെട്ടിടം ഉടൻ നിർമിക്കുമെന്ന അധികൃതരുടെ ഉറപ്പ് നാല് വർഷമായിട്ടും പാലിക്കപ്പെട്ടിട്ടില്ല. ഇതിന്റെ ഫലമായി 2022-ൽ ഇരുപത്തിയഞ്ചിലധികം കുട്ടികൾ പഠിച്ചിരുന്ന ഈ സ്ഥാപനത്തിൽ ഇപ്പോൾ വിദ്യാർഥികളുടെ എണ്ണം പത്തിൽ താഴെയായി ചുരുങ്ങി.
കുണ്ടായിത്തോട് സാമൂഹിക ആരോഗ്യകേന്ദ്രത്തിന് സമീപം സ്ഥിതിചെയ്യുന്ന ഈ ശിശുമന്ദിരം പൂർണ്ണമായും കാടുകയറി നശിച്ച അവസ്ഥയിലാണ്. വെള്ളില വയൽ, കൊല്ലേരിത്താഴം തുടങ്ങിയ പ്രദേശങ്ങളിലേക്ക് പ്രദേശവാസികൾ യാത്ര ചെയ്യുന്നത് ഇതുവഴിയായതിനാൽ വഴിപോക്കരും വലിയ ഭീതിയിലാണ്. കൂടാതെ തൊട്ടടുത്തുള്ള പഴയ സാമൂഹിക ആരോഗ്യകേന്ദ്രത്തിലെ കെട്ടിടത്തിലാണ് നിലവിൽ ആശുപത്രിയിലേക്കുള്ള മരുന്നുകൾ സൂക്ഷിച്ചിരിക്കുന്നത്. ഇവിടെ ഇഴജന്തുക്കൾ കയറിക്കൂടുമോയെന്ന ഭയത്തിലാണ് ആരോഗ്യപ്രവർത്തകരുള്ളത്.
സമീപത്തെ സാമൂഹിക ആരോഗ്യകേന്ദ്രത്തിന്റെ പഴയകെട്ടിടം പൊളിച്ചുമാറ്റാൻ കോർപ്പറേഷൻ അടിയന്തര ടെൻഡർ നടപടികൾ സ്വീകരിച്ചതുപോലെ ശിശുമന്ദിരത്തിന്റെ കാര്യത്തിലും തീരുമാനമുണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം. 2018-ൽ പുതിയ സാമൂഹിക ആരോഗ്യകേന്ദ്രം ഉദ്ഘാടനം ചെയ്തെങ്കിലും 2021-ലാണ് പഴയകെട്ടിടം കാലഹരണപ്പെട്ടതായി പ്രഖ്യാപിച്ചത്. തുടർന്ന് വാർത്തകൾ പുറത്തുവന്നതോടെ മുപ്പത്തിയഞ്ചായിരം രൂപ അടിസ്ഥാനവില നിശ്ചയിച്ച് കെട്ടിടം പൊളിക്കാൻ കോർപ്പറേഷൻ ടെൻഡർ ക്ഷണിക്കുകയായിരുന്നു. ഇതേ മാതൃക പിന്തുടർന്ന് കുണ്ടായിത്തോട് ശിശുമന്ദിരത്തിന്റെ അപകടനിലയിലുള്ള പഴയകെട്ടിടവും അടിയന്തരമായി പൊളിച്ചുമാറ്റി പുതിയത് നിർമിക്കാൻ കോർപ്പറേഷൻ തയാറാകണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെടുന്നു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group























































.jpg)
