കൊച്ചി: രാഷ്ട്രീയമായി ഏറെ വിവാദം സൃഷ്ടിച്ച പാലത്തായി പോക്‌സോ കേസിൽ പ്രതി പത്മരാജന്റെ ശിക്ഷാവിധി ഹൈക്കോടതി മരവിപ്പിച്ചു. ഇരയായ കുട്ടിയുടെ മൊഴികളിൽ വൈരുദ്ധ്യമുണ്ടെന്ന നിരീക്ഷണത്തോടെ പ്രതിക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. തലശ്ശേരി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി പത്മരാജന് ജീവപര്യന്തം തടവുശിക്ഷ വിധിച്ചിരുന്നു. ഇതിനെതിരെ പ്രതി നൽകിയ അപ്പീലിൽ ജസ്റ്റിസ് രാജാ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. വിചാരണക്കോടതിയുടെ ശിക്ഷാവിധിയിൽ പ്രഥമദൃഷ്ട്യാ പിഴവുണ്ടെന്നും അപ്പീലിൽ വാദിക്കാൻ പ്രതിക്ക് വ്യക്തമായ കാരണങ്ങളുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.
കുട്ടിയുടെ മൊഴികളിലെ വൈരുദ്ധ്യങ്ങൾക്ക് പുറമേ പ്രതിഭാഗം ഉന്നയിച്ച പ്രധാന വാദങ്ങളും കോടതി പരിഗണിച്ചു. സ്‌കൂളിലെ ക്ലാസ് മുറികൾക്ക് സമീപമുള്ള ഇടുങ്ങിയ ശുചിമുറിയിൽ വെച്ച് മറ്റുള്ളവർ അറിയാതെ പലതവണ പീഡനം നടന്നു എന്നത് സംശയമുണർത്തുന്നതാണെന്ന് കോടതി വിലയിരുത്തി. കുട്ടിയെ ആദ്യം പരിശോധിച്ച ഡോക്ടർ പീഡനം നടന്നതായി രേഖപ്പെടുത്തിയിരുന്നില്ലെന്നും, പിന്നീട് കണ്ടെത്തിയ പരിക്കുകൾ ഫംഗൽ ഇൻഫെക്ഷൻ മൂലമാകാം എന്ന് ഡോക്ടർ മൊഴി നൽകിയതും കോടതി നിരീക്ഷിച്ചു. മൂന്ന് അന്വേഷണ സംഘങ്ങൾ നടത്തിയ അന്വേഷണങ്ങളിൽ പരസ്പരവിരുദ്ധമായ നിഗമനങ്ങളിലാണ് എത്തിച്ചേർന്നതെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
ഒരു ലക്ഷം രൂപയുടെ ബോണ്ടും തുല്യ തുകയ്ക്കുള്ള രണ്ട് ആൾജാമ്യവും ഉൾപ്പെടെ കർശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിട്ടുള്ളത്. കുട്ടി താമസിക്കുന്ന റവന്യൂ ജില്ലയിൽ പ്രവേശിക്കരുതെന്നും, സാക്ഷികളെയോ കുട്ടിയെയോ കുടുംബത്തെയോ സ്വാധീനിക്കാൻ ശ്രമിക്കരുതെന്നും കോടതി നിർദേശിച്ചു. കേസിനെക്കുറിച്ച് മാധ്യമങ്ങളിലോ സോഷ്യൽ മീഡിയയിലോ പ്രതികരണങ്ങൾ നടത്തരുതെന്നും, കോടതിയുടെ മുൻകൂർ അനുമതിയില്ലാതെ രാജ്യം വിട്ടുപോകരുതെന്നും ജാമ്യവ്യവസ്ഥയിലുണ്ട്. ബി.ജെ.പി. നേതാവായ പത്മരാജൻ 10 വയസ്സുകാരിയായ വിദ്യാർഥിനിയെ പീഡിപ്പിച്ചെന്ന കേസ് സംസ്ഥാനത്തുടനീളം വലിയ പ്രതിഷേധങ്ങൾക്ക് വഴിവെച്ചിരുന്നു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group























































