കോഴിക്കോട്: രാമനാട്ടുകര മുതൽ വെങ്ങളം വരെയുള്ള ആറുവരി ദേശീയപാതയിൽ നിരോധനം അവഗണിച്ച് ഇരുചക്രവാഹനങ്ങളും ഓട്ടോറിക്ഷകളും പായുന്നത് വലിയ അപകടഭീഷണിയുയർത്തുന്നു. നൂറു കിലോമീറ്റർ വരെ വേഗതയിൽ കാറുകളും മറ്റ് വലിയ വാഹനങ്ങളും കടന്നുപോകുന്ന ഓവർടേക്കിംഗ് ട്രാക്കിലൂടെ കൊച്ചുകുട്ടികളുമായി സ്കൂട്ടറുകൾ സഞ്ചരിക്കുന്നതും, എക്സിറ്റുകളിൽ നിന്ന് തെറ്റായ ദിശയിലും റിവേഴ്സിലും വാഹനങ്ങൾ ഓടിക്കുന്നതും പതിവായിരിക്കുകയാണ്. പുഴകൾ വരുന്ന ഭാഗങ്ങളിൽ സർവീസ് റോഡില്ലാത്തതിനാൽ അവിടെ മാത്രമാണ് ഇവയ്ക്ക് പ്രവേശനാനുമതിയുള്ളതെങ്കിലും പാതയിലുടനീളം നിയന്ത്രണങ്ങൾ കാറ്റിൽപ്പറത്തുകയാണ്. പോലീസും മോട്ടോർ വാഹനവകുപ്പും ചേര്‍ന്ന് പരിശോധന കർശനമാക്കിയിട്ടും നിയമലംഘനങ്ങൾക്ക് കുറവില്ല.
ടോൾപ്ലാസയിലെ നിരീക്ഷണ ക്യാമറകളിൽ പ്രതിദിനം നൂറുകണക്കിന് നിയമലംഘന ദൃശ്യങ്ങളാണ് പതിയുന്നത്. ഓവർടേക്കിംഗ് ട്രാക്കിൽ പെട്ടെന്ന് ബ്രേക്കിടുന്നതും മുന്നൂറു മീറ്ററോളം റിവേഴ്സ് പോകുന്നതും വലിയ കൂട്ടിയിടികൾക്ക് കാരണമാകുന്നു. കഴിഞ്ഞ ദിവസം കോരപ്പുഴയ്ക്ക് സമീപം കാറിടിച്ച് വിദ്യാർഥി മരിച്ച സംഭവം ഇത്തരത്തിലുള്ള അപകടങ്ങളുടെ തീവ്രത വ്യക്തമാക്കുന്നു. സുരക്ഷിത വേഗപരിധി ലംഘിച്ചും അതിവേഗ വാഹനങ്ങളുടെ കാറ്റടിച്ച് നിയന്ത്രണം വിട്ടും ഉണ്ടാകുന്ന അപകടങ്ങൾ തടയാൻ കർശന നടപടി അനിവാര്യമായിരിക്കുകയാണ്.
അതേസമയം, കോഴിക്കോട് ബൈപ്പാസിൽ ഉണ്ടാകുന്ന അപകടങ്ങളിൽ അടിയന്തര സഹായത്തിന് 1033 എന്ന ദേശീയ ടോൾഫ്രീ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. പന്തീരാങ്കാവ് ടോൾപ്ലാസ കേന്ദ്രീകരിച്ച് 24 മണിക്കൂറും നഴ്സിംഗ് ജീവനക്കാരും ഡോക്ടർമാരുമടങ്ങുന്ന രണ്ട് ആംബുലൻസുകളും, വാഹനം കേടുവന്നാൽ സഹായിക്കാൻ അറ്റകുറ്റപ്പണി സംഘവും സജ്ജമാണ്. റോഡിലെ ചെയിനേജ് നമ്പറോ അപകട സ്ഥലമോ വ്യക്തമാക്കിയാൽ കൺട്രോൾ റൂം വഴി ഉടനടി സഹായം ലഭ്യമാക്കും.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group

















































