പന്തീരാങ്കാവ്: പന്തീരാങ്കാവ് ടോൾപ്ലാസയിൽ വാഹനയാത്രക്കാരും ജീവനക്കാരും തമ്മിലുള്ള തർക്കങ്ങൾക്ക് പരിഹാരമാകുന്നില്ല. പുതിയ ഏജൻസി ചുമതലയേറ്റിട്ടും ജീവനക്കാർ നെയിംകാർഡ് പോലും ധരിക്കാതെയാണ് ജോലി ചെയ്യുന്നത്. ആളുകൾക്ക് പരാതികൾ കൃത്യമായി അറിയിക്കാൻ സംവിധാനമില്ലാത്തതും പ്രാദേശിക ഭാഷയറിയുന്ന ജീവനക്കാരില്ലാത്തതും തർക്കങ്ങൾ രൂക്ഷമാക്കുന്നു. കഴിഞ്ഞദിവസം അഭിഭാഷകനായ ഹിബത്തുള്ള മാവൂർ പകർത്തിയ വീഡിയോയിൽ, തിരിച്ചറിയൽ കാർഡില്ലാത്ത ആളാണ് ടോൾപ്ലാസയുടെ ചുമതലക്കാരനാണെന്ന് അവകാശപ്പെട്ട് എത്തിയത്. ചോദ്യം ഉന്നയിച്ചപ്പോൾ മറുപടി നൽകുന്നതിന് പകരം മറ്റു ജീവനക്കാർ വീഡിയോ പകർത്തുകയാണ് ചെയ്തത്. പോലീസും ട്രാഫിക് വാർഡനും സ്ഥലത്തുണ്ടെങ്കിലും ക്രമസമാധാന പരിപാലനത്തിനപ്പുറം യാത്രക്കാരുടെ പരാതികളിൽ ഇടപെടാൻ അവർക്ക് സാധിക്കാറില്ല.
ബീഹാറിൽ നിന്നുള്ള പുതിയ കമ്പനി ഇരുപത് ദിവസം മുൻപാണ് ടോൾപ്ലാസയുടെ കരാർ ഏറ്റെടുത്തത്. പ്രശ്നങ്ങൾ ഭാഷാപരമായ ബുദ്ധിമുട്ടുകൾ കൊണ്ട് മാത്രമാണെന്നും ജീവനക്കാർ അപമര്യാദയായി പെരുമാറാറില്ലെന്നുമാണ് കമ്പനിയുടെ വിശദീകരണം. പ്രശ്നപരിഹാരത്തിനായി ഉടൻ തന്നെ മലയാളി ജീവനക്കാരെ നിയമിക്കുമെന്ന് കമ്പനി വ്യക്തമാക്കുമ്പോൾ, യാത്രക്കാരോട് പ്രകോപനപരമായി പെരുമാറരുതെന്ന് പോലീസും നിർദേശം നൽകിയിട്ടുണ്ട്. മുൻപ് ഉണ്ടായിരുന്ന രണ്ട് കരാർ കമ്പനികൾക്കെതിരെയും സമാനമായ രീതിയിൽ വ്യാപക പരാതികളും സംഘർഷങ്ങളും നിലനിന്നിരുന്നു.
ട്രാക്കുകളിൽ പത്ത് സെക്കൻഡിൽ കൂടുതൽ വാഹനങ്ങൾ നിർത്താൻ പാടില്ലെന്നും, നൂറ് മീറ്ററിലധികം ക്യൂ നീണ്ടാൽ സൗജന്യമായി വാഹനങ്ങൾ കടത്തിവിടണമെന്നുമാണ് ദേശീയപാതാ അതോറിറ്റിയുടെ നിയമം. എന്നാൽ ഫാസ്‌ടാഗ് ഇല്ലാത്ത വാഹനങ്ങൾ ടോളടക്കാൻ കൂടുതൽ സമയമെടുക്കുന്നതും, പണമായി സ്വീകരിക്കാതെ യു.പി.ഐ വഴി മാത്രം തുക ഈടാക്കുന്നതും വലിയ ഗതാഗതക്കുരുക്കിന് കാരണമാകുന്നു. എത്ര വലിയ ക്യൂ രൂപപ്പെട്ടാലും സൗജന്യമായി കടത്തിവിടണമെന്ന നിർദേശം ഇവിടെ പാലിക്കപ്പെടാറുമില്ല.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group

















































