പയ്യോളി: വടകര എം.ഡി.എം.എ. കേസിൽ കസ്റ്റഡിയിൽവിട്ട മരുതോങ്കര സ്വദേശി കീർത്തനയെ ചോദ്യംചെയ്യുന്നത് പുരോഗമിക്കുന്നു. ലഹരി ഇടപാടുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ പോലീസിന് ലഭിച്ചതായാണ് വിവരം. മറ്റ് അധ്യാപികമാരെ ലഹരിക്കച്ചവടത്തിലേക്കെത്തിച്ചത് കീർത്തനയാണെന്നും സൂചനയുണ്ട്. ഇവർ വിദ്യാർഥികളെ ലഹരി ഇടപാടിന് ഉപയോഗിച്ചിട്ടുണ്ടോ എന്നത് സംബന്ധിച്ചും അന്വേഷിക്കുന്നുണ്ട്.
വെള്ളിയാഴ്ച വൈകിട്ട് അഞ്ചുമണി വരേയാണ് കോടതി കീർത്തനയെ കസ്റ്റഡിയിൽ വിട്ടത്. സൈബർ സെല്ലിൽനിന്ന് ലഭിച്ച തെളിവുകളുൾപ്പെടെ വെച്ചാണ് ചോദ്യംചെയ്യൽ തുടരുന്നത്. ഇടപാടിൽ കീർത്തനയ്ക്ക് വ്യക്തമായ പങ്കുണ്ട് എന്നാണ് പോലീസ് വൃത്തങ്ങൾ വ്യക്തമാക്കുന്നത്.
ഇതിനിടെ, വടകര എം.ഡി.എം.എ. കേസുമായി ബന്ധപ്പെട്ട് റിമാൻഡിൽ കഴിയുന്ന ഇരിട്ടി സ്വദേശി ജിജിൽ കുര്യാക്കോസ് മറ്റൊരു ലഹരി കേസിലും റിമാൻഡിലായി. പയ്യോളി പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ഇയാളെ റിമാൻഡ് ചെയ്തത്.
മേയ് 20-ന് മണിയൂർ തുറശ്ശേരിക്കടവ് സ്വദേശിയായ തെക്കേ നെല്ലിക്കുന്നുമ്മൽ മുഹമ്മദ് ഇർഫാനെ (26) 13.56 ഗ്രാം എം.ഡി.എം.എ.യുമായി പയ്യോളി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ ചോദ്യംചെയ്തതിൽനിന്ന് എം.ഡി.എം.എ. ഇടപാടിനായി ജിജിൽ കുര്യാക്കോസിനാണ് പണം അയച്ചുകൊടുത്തതെന്ന് പോലീസ് കണ്ടെത്തിയിരുന്നു.
വടകര എൻ.ഡി.പി.എസ്. കോടതിയിൽ പോലീസ് നൽകിയ അപേക്ഷയെത്തുടർന്ന് കോടതി അനുമതിയോടെയാണ് പ്രതിയുടെ മുൻകൂർ അറസ്റ്റ് രേഖപ്പെടുത്തിയത്. തുടർന്ന് പ്രതിക്കെതിരേ വാറണ്ട് പുറപ്പെടുവിച്ചിരുന്നു. വെള്ളിയാഴ്ച കോടതിയിൽ ഹാജരാക്കിയ ജിജിലിനെ റിമാൻഡ് ചെയ്തു. ഈ കേസിലും പ്രതിയെ കസ്റ്റഡിയിൽ വാങ്ങി പോലീസ് ചോദ്യംചെയ്യും.
മേയ് 19-ന് രാത്രി ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഇർഫാന്റെ വീട്ടിൽ പരിശോധന നടത്തിയപ്പോഴാണ് കട്ടിലിനടിയിലെ പേഴ്‌സിൽ സൂക്ഷിച്ച എം.ഡി.എം.എ. കണ്ടെത്തിയത്. 20-ന് പുലർച്ചെ 12.15-നാണ് ഇർഫാൻ പിടിയിലായത്. ഈ കേസിലാണ് ജിജിലിനെ കൂട്ടുപ്രതിയാക്കിയത്. ജിജിലിന് പണമയച്ചതിന്റെ തെളിവുകൾ പോലീസിന് ലഭിച്ചിട്ടുണ്ട്.
ജിജിലിന്റെ ബാങ്ക് അക്കൗണ്ട് പരിശോധിച്ചപ്പോൾ ഒരു വർഷത്തിനിടെ ഏതാണ്ട് ഒരു കോടി രൂപയുടെ ഇടപാടുകൾ നടന്നതായി കണ്ടെത്തി. ഇതിൽ ഭൂരിഭാഗവും ലഹരിക്കച്ചവടതത്തിന്റേതാണെന്നാണ് പോലീസ് നിഗമനം. വടകരയിൽ അറസ്റ്റിലായ കീർത്തന, കാവ്യ, നീഷ്മ എന്നിവരുമായും ജിജിലിന് പണമിടപാടുണ്ടായിരുന്നു.
ഒട്ടേറെപ്പേർ ജിജിലുമായി ഇടപാട് നടത്തിയിട്ടുണ്ടെന്നും അതിലൊന്നു മാത്രമാണ് പയ്യോളിയിലേതെന്നുമാണ് പോലീസ് കരുതുന്നത്. അടുത്തിടെ എം.ഡി.എം.എ. പിടികൂടിയ കേസുകളിലെല്ലാം പോലീസ് തുടരന്വേഷണം നടത്തും. എവിടെനിന്ന് ലഹരിമരുന്ന് ലഭിച്ചു, ആർക്കൊക്കെ പണമയച്ചു എന്നീ കാര്യങ്ങളാണ് പ്രധാനമായും അന്വേഷിക്കുന്നത്. ഈ കേസുകൾക്ക് വടകര എം.ഡി.എം.എ. കേസിലെ പ്രതികളുമായി ബന്ധമുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്.
ജിജിലും കേസിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന വയനാട് സ്വദേശി ഷിന്റോയും മംഗളൂരുവിൽ പഠിക്കുന്ന കാലത്താണ് പരിചയപ്പെടുന്നത്. വെവ്വേറെ കോഴ്‌സുകളിലായിരുന്നുവെങ്കിലും ഇരുവരും സുഹൃത്തുക്കളായി. പഠനകാലത്താണ് എം.ഡി.എം.എ. ഇടപാടിലേക്ക് തിരിയുന്നത്. പഠനശേഷവും ഇത് തുടർന്നു. ഷിന്റോ ഇടയ്ക്കുവെച്ച് പഠനം ഉപേക്ഷിക്കാൻ കാരണം ലഹരിമരുന്നുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണെന്നാണ് പോലീസിന് ലഭിച്ച വിവരം.
ലഹരി കേസുമായി തനിക്ക് ബന്ധമില്ലെന്നും തന്റെ ബാങ്ക് അക്കൌണ്ടുകൾ പരിശോധിച്ചാൽ അത് മനസ്സിലാകുമെന്നുമായിരുന്നു കഴിഞ്ഞ ദിവസം കീർത്തന മാധ്യമങ്ങളോട് വിളിച്ചു പറഞ്ഞത്. കസ്റ്റഡി നടപടികൾക്കായി പോലീസ് കൊണ്ടുപോകും വഴിയായിരുന്നു പ്രതി ഇക്കാര്യം പറഞ്ഞത്. എന്നാൽ ലഹരി കേസുമായി നേരിട്ട് പങ്കുള്ളയാൾ തന്നെയാണ് കീർത്തന എന്നാണ് പോലീസ് വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. പ്രതികളായ മറ്റ് രണ്ട് അധ്യാപികമാരായ കാവ്യ, നിഷ്മ എന്നിവരേയും ലഹരിക്കെണിയിലെത്തിച്ചത് കീർത്തനയാണെന്നും സൂചനകളുണ്ട്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group


















































