തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത. 9 ജില്ലകളിൽ ഓറഞ്ച് അലേർട്ട് തുടരുകയാണ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്, ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. തിരുവനന്തപുരം, കൊല്ലം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ യെല്ലോ അലേർട്ട് നിലവിലുണ്ട്. വരും ദിവസങ്ങളിലും മഴ തുടരുമെന്നാണ് മുന്നറിയിപ്പ്.
പത്ത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധിയാണ്. വയനാട്, ആലപ്പുഴ, ഇടുക്കി, കാസർകോട്, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി.
കള്ളക്കടൽ പ്രതിഭാസത്തിന് സാധ്യതയുള്ളതിനാൽ മൂന്ന് ജില്ലകളിൽ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിലാണ് മുന്നറിയിപ്പ്. തിരുവനന്തപുരം കാപ്പിൽ മുതൽ പൊഴിയൂർ വരെയും, കൊല്ലം ആലപ്പാട് മുതൽ ഇടവ വരെയും, ആലപ്പുഴ ചെല്ലാനം മുതൽ അഴീക്കൽ വരെയുമാണ് മുന്നറിയിപ്പ്. നാളെ രാത്രി വരെ ഈ ജില്ലകളിൽ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികളും തീരദേശ വാസികളും ജാഗ്രത പാലിക്കണമെന്നാണ് നിർദേശം. കടൽക്ഷോഭം രൂക്ഷമായാൽ അപകട സാധ്യതാ മേഖലകളിൽ നിന്ന് മാറി താമസിക്കണം. ചെറിയ വള്ളങ്ങളും മത്സ്യബന്ധന യാനങ്ങളും കെട്ടി സൂക്ഷിക്കണം. ബീച്ചിലേക്കുള്ള യാത്രകളും വിനോദങ്ങളും പൂർണമായി ഒഴിവാക്കണം എന്നും നിർദേശമുണ്ട്.
അതേസമയം മഴയുടെ ശക്തി കുറഞ്ഞതോടെ മധ്യകേരളത്തിൽ ആശങ്ക ഒഴിയുകയാണ്. ആറന്മുളയിലും റാന്നിയിലും വെള്ളമിറങ്ങിത്തുടങ്ങി തുടങ്ങി. എങ്കിലും വെള്ളം പൂർണമായും കുറയാൻ രണ്ട് ദിവസമെങ്കിലും വേണ്ടിവരുമെന്നാണ് വിലയിരുത്തൽ. വീടുകൾ വൃത്തിയാക്കുന്ന ജോലികൾ തുടരുകയാണ്. ആലപ്പുഴയിൽ താഴ്ന്ന പ്രദേശങ്ങൾ ഇപ്പോഴും വെള്ളത്തിലാണ്. ഇടുക്കിയിൽ രാത്രികാല യാത്രകൾക്കും ഖനനത്തിനും നിരോധനം തുടരുന്നുണ്ട്.
ഇന്ന് ചേരുന്ന മന്ത്രിസഭായോഗത്തിൽ മഴക്കെടുതിയും സ്വീകരിക്കേണ്ട മുൻകരുതലുകളും ചർച്ചയായേക്കും. ആറന്മുള ഉൾപ്പടെയുള്ള ദുരന്ത ബാധിത മേഖലകളെ സഹായിക്കാൻ പ്രത്യേക പാക്കേജും പ്രഖ്യാപിച്ചേക്കും.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group
















































