തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. തിരുവനന്തപുരവും കൊല്ലവും ഒഴികെയുള്ള 12 ജില്ലകളിലാണ് നിലവിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. വടക്കൻ ജില്ലകളിലാണ് കൂടുതൽ മഴയ്ക്ക് സാധ്യതയെന്നും പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ അതീവ ജാഗ്രത പുലർത്തണമെന്നും അധികൃതർ വ്യക്തമാക്കി.
പത്തനംതിട്ടയിൽ ഒറ്റപ്പെട്ട ശക്തമായ മഴ തുടരുന്നുണ്ടെങ്കിലും ശബരിമല വനമേഖലയിൽ മഴ കുറഞ്ഞത് പമ്പാനദിയിലെ ജലനിരപ്പ് താഴാൻ സഹായിച്ചേക്കും. റാന്നിയിലും ആറന്മുളയിലും വെള്ളം ഇറങ്ങിത്തുടങ്ങിയെങ്കിലും വെള്ളപ്പൊക്ക ഭീതി പൂർണമായി ഒഴിഞ്ഞിട്ടില്ല. അച്ചൻകോവിലാർ, കക്കാട്, കല്ലാർ നദീതീരങ്ങളിൽ ഇപ്പോഴും ആശങ്ക നിലനിൽക്കുന്നുണ്ട്. പുനലൂർ-മൂവാറ്റുപുഴ സംസ്ഥാനപാതയിൽ കയറിയ വെള്ളം ഇറങ്ങിയതോടെ മാമുക്ക്, ചെത്തോങ്കര വഴി വാഹനങ്ങൾ കടത്തിവിട്ടു തുടങ്ങി. കൊല്ലത്ത് പെയ്ത കനത്ത മഴയിൽ വ്യാപകമായ കൃഷിനാശമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കോട്ടയത്ത് നിലവിൽ മഴയ്ക്ക് നേരിയ ശമനമുണ്ട്.
കണ്ണൂരിൽ മഴ ശമനമില്ലാതെ തുടരുകയാണ്, ഇവിടെ മലയോര മേഖലകളിൽ വ്യാപക നാശനഷ്ടമുണ്ടായി. വയനാട്ടിലേക്കുള്ള രണ്ട് ചുരങ്ങളിലും മണ്ണിടിഞ്ഞ് ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു. തേജ്വസ്വിനി, കാര്യങ്കോട് പുഴകൾ കരകവിഞ്ഞൊഴുകുന്ന സാഹചര്യത്തിൽ, ഒഴുക്കിൽപ്പെട്ട് കാണാതായവർക്കുള്ള തിരച്ചിൽ ഇന്നും തുടരും. വയനാട്ടിൽ മഴയ്ക്ക് നേരിയ ശമനമുണ്ടെങ്കിലും താമരശ്ശേരി ചുരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. കോഴിക്കോട് നഗരത്തിൽ മഴയ്ക്ക് നേരിയ കുറവുണ്ടെങ്കിലും പലയിടത്തും വെള്ളക്കെട്ട് തുടരുകയാണ്. കോഴിക്കോട് ജില്ലയിലെ 13 ദുരിതാശ്വാസ ക്യാമ്പുകളിലായി നിലവിൽ 364 പേർ കഴിയുന്നുണ്ട്.
ഇടുക്കിയിൽ ഇടവിട്ട് മഴ തുടരുന്നതിനാൽ മലയോര മേഖലകളിൽ മണ്ണിടിച്ചിൽ ഭീഷണി ശക്തമാണ്. കല്ലാർകുട്ടി, കല്ലാർ, പാംബ്ല, മലങ്കര ഡാമുകളിൽ നിന്ന് കൂടുതൽ വെള്ളം പുറത്തേക്ക് ഒഴുക്കുന്നുണ്ട്. ഇടുക്കി ജില്ലയിൽ രാത്രിയാത്രാ നിരോധനവും തുടരുകയാണ്. എറണാകുളത്ത് ചെല്ലാനം, കണ്ണമാലി മേഖലകളിൽ കടൽക്ഷോഭം രൂക്ഷമാണ്. മൂവാറ്റുപുഴയാറിലെയും തൊടുപുഴയാറിലെയും ജലനിരപ്പ് അപകടനില പിന്നിട്ടിട്ടുണ്ട്. തീരദേശ മേഖലകളിൽ അതിശക്തമായ കടൽക്ഷോഭം തുടരുന്ന സാഹചര്യത്തിൽ തിരുവനന്തപുരത്ത് ബീച്ചുകളിലേക്കുള്ള യാത്രയും വിനോദസഞ്ചാരവും പൂർണമായും ഒഴിവാക്കാൻ കർശന നിർദേശം നൽകിയിട്ടുണ്ട്. കടൽക്ഷോഭത്തിൽ കാണാതായ നാല് മത്സ്യത്തൊഴിലാളികൾക്കായി നാവികസേന, കോസ്റ്റ് ഗാർഡ്, കോസ്റ്റൽ പൊലീസ് എന്നിവരുടെ നേതൃത്വത്തിൽ സംയുക്ത തിരച്ചിൽ ഇന്ന് പുനരാരംഭിക്കും.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group














































