താമരശ്ശേരി: കനത്തുപെയ്ത മഴയെത്തുടർന്ന് കട്ടിപ്പാറ അമ്പായത്തോട് പ്രവർത്തിക്കുന്ന ഫ്രഷ് കട്ട് കോഴിയറവുമാലിന്യ സംസ്‌കരണ പ്ലാന്റിൽ അരയാൾ പൊക്കത്തിൽ വെള്ളം കയറി. ശനിയാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയാണ് പ്ലാന്റ് പരിസരത്ത് കടുത്ത വെള്ളക്കെട്ട് രൂപപ്പെട്ടത്. ഇതോടെ മാലിന്യ സംസ്കരണത്തിനുശേഷമുള്ള ഉപോത്പന്നങ്ങൾ സൂക്ഷിച്ച ചാക്കുകൾ വെള്ളത്തിലാവുകയും ലോഡിങ് കൺവെയർ സ്ഥിതിചെയ്യുന്ന ഭാഗത്തേക്ക് വെള്ളം ഇരച്ചുകയറുകയും ചെയ്തു. പ്രതിസന്ധിയെ തുടർന്ന് പ്ലാന്റിലെ ശനിയാഴ്ചത്തെ സംസ്കരണം താത്കാലികമായി നിർത്തിവെക്കുകയും ശേഖരിച്ച കോഴിയറവുമാലിന്യങ്ങൾ മലപ്പുറത്തെ പ്ലാന്റുകളിലേക്ക് മാറ്റുകയും ചെയ്തു. വൈകീട്ടോടെയാണ് പ്ലാന്റിലെ വെള്ളം ഇറങ്ങിത്തുടങ്ങിയത്.
പ്ലാന്റിനകത്തെ അറവുമാലിന്യങ്ങൾ മഴവെള്ളത്തിൽ കലർന്ന് ഇരുതുള്ളിപ്പുഴയിലേക്ക് ഒഴുകിപ്പോവുന്നതായി പ്രദേശവാസികൾ ആശങ്ക പ്രകടിപ്പിച്ചതോടെ ഉദ്യോഗസ്ഥസംഘം പ്ലാന്റിൽ അടിയന്തര പരിശോധന നടത്തി. താമരശ്ശേരി തഹസിൽദാരുടെ നിർദേശപ്രകാരം താലൂക്ക് ബി സെക്ഷൻ ജൂനിയർ സൂപ്രണ്ട് സി.കെ. ശിവദാസന്റെ നേതൃത്വത്തിലുള്ള സംഘവും, കട്ടിപ്പാറ പഞ്ചായത്ത് സെക്രട്ടറിയുടെ നിർദേശപ്രകാരം ഹെഡ്ക്ലാർക്ക് സി. ലൈല ഉൾപ്പെട്ട സംഘവുമാണ് പരിശോധനയ്ക്ക് എത്തിയത്. താമരശ്ശേരി പോലീസ് ഇൻസ്പെക്ടർ വി.എസ്. കിരണിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും ഈ സമയത്ത് സ്ഥലത്തുണ്ടായിരുന്നു.
തുടക്കത്തിൽ വെള്ളക്കെട്ട് കാരണം റവന്യൂ അധികൃതർക്ക് പ്ലാന്റിനകത്തേക്ക് കയറാൻ സാധിക്കാത്തതിനെ തുടർന്ന് പ്ലാന്റ് അധികൃതർ അകത്തെ വീഡിയോ ദൃശ്യങ്ങൾ ഉദ്യോഗസ്ഥരെ കാണിച്ചുകൊടുത്തു. എന്നാൽ അകത്തുപോയി നിജസ്ഥിതി ബോധ്യപ്പെടണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടതോടെ അധികൃതർ സമ്മതിക്കുകയും, തുടർന്ന് നാട്ടുകാർ ഉള്ളിൽക്കയറി വീഡിയോ ചിത്രീകരിക്കുകയും ചെയ്തു. ലോഡിങ് കൺവെയറിനകത്ത് കോഴിയറവുമാലിന്യമുള്ളതും ഏതാനും ചാക്കുകൾ വെള്ളത്തിൽ മുങ്ങിക്കിടക്കുന്നതും നാട്ടുകാർ ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെടുത്തി.
എന്നാൽ പ്ലാന്റിനകത്ത് വെള്ളം കയറത്തക്കവിധത്തിൽ മാലിന്യങ്ങൾ സംഭരിച്ചുവെച്ചിട്ടില്ലെന്നും, വെള്ളം കയറാത്ത രീതിയിൽ പോളിത്തീൻ കവറിലാക്കി സംസ്കരിച്ച ഉപോത്പന്നങ്ങളാണ് ചാക്കുകളിലുള്ളതെന്നും ഫ്രഷ്കട്ട് മാനേജിങ് ഡയറക്ടർ സുജീഷ് കൊളത്തൊടി ഉദ്യോഗസ്ഥസംഘത്തെ അറിയിച്ചു. ഇതിന് ശേഷമാണ് ഉദ്യോഗസ്ഥർ പരിശോധന പൂർത്തിയാക്കി മടങ്ങിയത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group














































