തിരുവമ്പാടി: ഇടമുറിയാതെ തിമിർത്തുപെയ്യുന്ന കനത്ത മഴയിൽ മലയോര മേഖല പ്രളയക്കെടുതിയിലായി. ഇരുവഴിഞ്ഞിപ്പുഴയും കൈവഴികളും പൊയിലിങ്ങാപ്പുഴയും കരകവിഞ്ഞൊഴുകിയതോടെ താഴ്ന്ന പ്രദേശങ്ങൾ പൂർണമായും ഒറ്റപ്പെടുകയും പ്രധാന റോഡുകളും പാലങ്ങളും വെള്ളത്തിനടിയിലാവുകയും ചെയ്തു. പുഴയോരങ്ങളിലെ വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് ഒട്ടേറെ കുടുംബങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു. ഇരുവഴിഞ്ഞിപ്പുഴയിലും പൊയിലിങ്ങാപ്പുഴയിലും ശക്തമായ മലവെള്ളപ്പാച്ചിലാണ് അനുഭവപ്പെടുന്നത്.
മലയോര മേഖലയിലെ ഗതാഗത സംവിധാനങ്ങൾ പലയിടത്തും പൂർണമായി തടസ്സപ്പെട്ട നിലയിലാണ്. തിരുവമ്പാടി-മറിപ്പുഴ റോഡിലെ മുത്തപ്പൻപുഴ ചപ്പാത്ത് വെള്ളത്തിൽ മുങ്ങിയതോടെ വാഹനഗതാഗതം മുടങ്ങിയെങ്കിലും, സമീപത്ത് പുതുക്കിപ്പണിയുന്ന പാലത്തിലൂടെ ചെറിയ വാഹനങ്ങൾ കടത്തിവിടുന്നുണ്ട്. കക്കുണ്ട് തോട്ടിൽ ജലവിതാനം കുത്തനെ ഉയർന്നതിനെ തുടർന്ന് തിരുവമ്പാടി കറ്റിയാട് വെള്ളം കയറുകയും കോടഞ്ചേരി, പുല്ലൂരാംപാറ റൂട്ടുകളിലേക്കുള്ള ഗതാഗതം പൂർണമായി നിലയ്ക്കുകയും ചെയ്തു. താഴെ തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിലേക്കുള്ള റോഡും നിലവിൽ വെള്ളത്തിനടിയിലാണ്.
മണ്ണിടിച്ചിലും കിണർ ഇടിഞ്ഞുതാഴലും ഉൾപ്പെടെ വ്യാപകമായ നാശനഷ്ടങ്ങളാണ് വിവിധയിടങ്ങളിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കൂടരഞ്ഞി പഞ്ചായത്തിലെ കൽപ്പൂര്, കൂട്ടക്കര, കുളിരാമുട്ടി, പൂവാറൻതോട് എന്നിവിടങ്ങളിൽ റോഡുകളിൽ വെള്ളം കയറുകയും കുളിരാമുട്ടി പാലവും പൂവാറൻതോട് പള്ളിപ്പാലവും മുങ്ങുകയും ചെയ്തു. മഞ്ഞപ്പൊയിലിൽ മണ്ണിടിച്ചിലുണ്ടായതിനെ തുടർന്ന് വസന്ത രാജന്റെ വീട് ഭാഗികമായി തകർന്നു; അഷറഫിന്റെ വീടിനും കേടുപാടുകൾ പറ്റിയിട്ടുണ്ട്. കൂടാതെ പൂവാറൻതോട് ഒഴുകയിൽ ദാമോദരന്റെ വീടിന്റെ സംരക്ഷണഭിത്തി തകരുകയും, പുല്ലൂരാംപാറ പള്ളിപ്പടിയിൽ കുറ്റിയാനിക്കൽ പയസ്സ്, കൈതോട്ടുപറമ്പിൽ മുഹമ്മദ് എന്നിവരുടെയും കോലോത്തുംകടവ് തീരത്ത് ചായംപുറത്ത് മനോജിന്റെയും കിണറുകൾ ഇടിഞ്ഞുതാഴുകയും ചെയ്തു.
മഴ കനക്കുന്ന പശ്ചാത്തലത്തിൽ ദുരന്തനിവാരണ നടപടികളുടെ ഭാഗമായി കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. കൂടരഞ്ഞി പഞ്ചായത്തിലെ ഹോം സ്റ്റേകളും റിസോർട്ടുകളും അടിയന്തരമായി അടച്ചിടാനും എല്ലാവിധ നിർമാണ പ്രവൃത്തികളും നിർത്തിവെക്കാനും നിർദേശം നൽകിയതായി പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. അപകടസാധ്യത കണക്കിലെടുത്ത് മലയോര മേഖലയിലെത്തുന്ന വിനോദസഞ്ചാരികൾ അതീവ ജാഗ്രത പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group














































