ശ്രീകണ്ഠപുരം : നിടിയേങ്ങ കാക്കണ്ണൻപാറ തോപ്പിലായിയിലെ ചെങ്കൽഖനനത്തിനെതിരേ നാട്ടുകാർ നടത്തുന്ന പ്രതിഷേധങ്ങളുടെ ഭാഗമായി രണ്ട് വനിതകൾ അനിശ്ചിതകാല നിരാഹാരസമരം തുടങ്ങി. പി. ബിന്ദു, എ. ശ്യാമള എന്നിവരാണ് കഴിഞ്ഞദിവസം മുതൽ സമരം ആരംഭിച്ചത്. അഞ്ച് ദിവസമായി നിരാഹാരം അനുഷ്ഠിച്ച പി. ചന്ദ്രൻ, എം. രമേശൻ എന്നിവരുടെ ആരോഗ്യനില വഷളായതിനെ തുടർന്ന് പരിയാരത്തെ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയ സാഹചര്യത്തിലാണ് വനിതകൾ സമരം ഏറ്റെടുത്തത്. കഴിഞ്ഞാഴ്ച ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ നടത്തിയ ചർച്ച പരാജയപ്പെട്ടതോടെയാണ് ചെങ്കൽഖനനവും അതിനെതിരേയുള്ള നാട്ടുകാരുടെ നിരാഹാരസമരവും വീണ്ടും സജീവമായത്. 2023 മുതൽ ഈ പ്രദേശത്ത് ചെങ്കൽഖനനവുമായി ബന്ധപ്പെട്ട് തർക്കങ്ങൾ നിലനിൽക്കുന്നുണ്ട്.
സ്വകാര്യവ്യക്തിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് ഖനനം നടത്താൻ എല്ലാ വകുപ്പുകളിൽനിന്നുമുള്ള കൃത്യമായ അനുമതിയുമുണ്ടെന്നാണ് ഉടമകൾ പറയുന്നത്. നാട്ടുകാരുടെ പ്രതിഷേധം കാരണം രണ്ടുതവണ ശ്രമം ഉപേക്ഷിക്കേണ്ടിവന്നതോടെ ഇവർ ഹൈക്കോടതിയെ സമീപിച്ച് പോലീസ് സംരക്ഷണത്തിൽ ഖനനം നടത്താനുള്ള അനുമതി നേടിയെടുക്കുകയായിരുന്നു. ഈ ഉത്തരവിന്റെ അടിസ്ഥാനത്തിൽ പോലീസ് കാവലിൽ ഖനനപ്രവൃത്തികൾ തുടങ്ങിയതോടെയാണ് നാട്ടുകാർ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയത്. തുടർന്ന് സജീവ് ജോസഫ് എം.എൽ.എ. നടത്തിയ ഇടപെടലിലൂടെ കളക്ടറുമായി ചർച്ച നടത്തുന്നതുവരെ ഖനനം നിർത്തിവെക്കാൻ ധാരണയായിരുന്നുവെങ്കിലും ഈ ചർച്ച പരാജയപ്പെടുകയായിരുന്നു.
മിച്ചഭൂമിയായി പതിപ്പിച്ചു നൽകിയ ഈ സ്ഥലം പിന്നീട് സ്വകാര്യവ്യക്തി വിലയ്ക്ക് വാങ്ങി ഖനനം നടത്തുകയാണെന്നാണ് പ്രദേശവാസികൾ ആരോപിക്കുന്നത്. ഖനനം തുടർന്നാൽ സമീപത്തെ 50 ഓളം വീടുകൾക്ക് ഭീഷണിയാകുമെന്നും പ്രദേശത്തെ കുടിവെള്ളപദ്ധതിയെയും പൊതുശ്മശാനത്തെയും ഇത് ദോഷകരമായി ബാധിക്കുമെന്നും നാട്ടുകാർ ചൂണ്ടിക്കാണിക്കുന്നു. അതേസമയം, കോടതി ഏർപ്പെടുത്തിയ പോലീസ് കാവൽ ഒരു മാസത്തേക്ക് കൂടി ഉടമകൾക്ക് നീട്ടി നൽകിയിട്ടുണ്ട്. വിഷയത്തിൽ സജീവ് ജോസഫ് എം.എൽ.എ. ജില്ലാ വികസനസമിതി യോഗത്തിൽ ഉന്നയിച്ച ആവശ്യപ്രകാരം ചെങ്കൽഖനനത്തെക്കുറിച്ച് ഒരാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ കളക്ടർ നിർദ്ദേശം നൽകിയിരിക്കുകയാണ്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group













































