കോഴിക്കോട് മാറാട് വെസ്റ്റ് മാഹിയിൽ 26 വർഷം മുൻപ് ഒരു പത്താംക്ലാസുകാരൻ നട്ടുവളർത്തിയ വലിയൊരു സ്വപ്നമാണ് കഴിഞ്ഞദിവസം രാത്രിയിലുണ്ടായ വൻ തീപിടിത്തത്തിൽ കത്തിയെരിഞ്ഞത്. അരുൺകുമാറും അനിയൻ അജിത്തും ചേർന്ന് ഗുണനിലവാരവും കഠിനാധ്വാനവും കൊണ്ട് കെട്ടിപ്പടുത്ത 'രേണുക ഓയിൽ ആൻഡ് ഫ്ളോർമിൽ' എന്ന കോടികളുടെ സ്ഥാപനമാണ് ഒരൊറ്റ നിമിഷം കൊണ്ട് ഇല്ലാതായത്. സംരംഭകത്വത്തിന് ഇന്നത്തെപ്പോലെ വലിയ പ്രോത്സാഹനങ്ങളൊന്നും ഇല്ലാതിരുന്ന 2000-ത്തിലാണ് അരുൺകുമാർ ഈ സംരംഭത്തിന് തുടക്കമിട്ടത്. പിന്നീട് പഠനം കഴിഞ്ഞ് അനിയൻ അജിത്തും ഒപ്പം ചേർന്നതോടെ നാടിന് പ്രിയപ്പെട്ട സ്ഥാപനമായി ഇത് വളരുകയായിരുന്നു.
പഴയൊരു സ്കൂട്ടറിൽ കൊപ്ര ആട്ടിയ വെളിച്ചെണ്ണയുമായി ചുറ്റുവട്ടത്ത് കച്ചവടം നടത്തിയിരുന്ന സീറോയിൽ നിന്നുള്ള തുടക്കമായിരുന്നു ഇവരുടേത്. പിന്നീട് ആപേ ഓട്ടോയിലേക്കും, അവിടെനിന്ന് 26 വർഷങ്ങൾക്കിപ്പുറം ലോറികളടക്കം 22 വണ്ടികളുള്ള വലിയൊരു ശൃംഖലയിലേക്കും 50-ഓളം ജീവനക്കാരുള്ള സ്ഥാപനമായും കമ്പനി വളർന്നു. പ്രമുഖ ആയുർവേദ ഔഷധനിർമാണശാലകളിലേക്കും സൂപ്പർമാർക്കറ്റുകളിലേക്കും വിദേശത്തേക്കും വരെ ഇവിടെനിന്ന് വെളിച്ചെണ്ണ പോയിരുന്നു. ഇതിനുപുറമെയാണ് 'കേരളത്തനിമ' എന്ന പേരിൽ സ്വന്തം ബ്രാൻഡായും ഇവർ വിപണിയിലെത്തിച്ചിരുന്നത്.
കൊപ്രച്ചേവിൽനിന്ന് പടർന്ന തീയിൽ ഓണം പ്രമാണിച്ച് സൂക്ഷിച്ചിരുന്ന 150 ടൺ കൊപ്ര, 100 ടൺ വെളിച്ചെണ്ണ, ലക്ഷക്കണക്കിന് രൂപയുടെ പാക്കിംഗ് മെറ്റീരിയലുകൾ, വൻകിട മെഷീനുകൾ എന്നിവയെല്ലാം പൂർണ്ണമായും കത്തിനശിച്ചു. ആദ്യ സർവീസിനായി നിർത്തിയിട്ടിരുന്ന പുതിയ ലോറിയും ഇതോടൊപ്പം ചാരമായി മാറി. എല്ലാം പൂജ്യത്തിൽനിന്ന് വീണ്ടും തുടങ്ങേണ്ടി വരുന്നതിന്റെ സങ്കടത്തിൽ ഇനിയെന്ത് ചെയ്യണമെന്നറിയാതെ നിൽക്കുകയാണ് ചോരനീരാക്കി ഈ പ്രസ്ഥാനം വളർത്തിയെടുത്ത രണ്ട് സഹോദരങ്ങളും ജീവനക്കാരും.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group













































