പേരാമ്പ്ര: പേരാമ്പ്ര ടൗണിലെ ബൈപ്പാസ് റോഡ് സ്ഥിരം വാഹനാപകട മേഖലയായി മാറുന്നു. പൈതോത്ത് റോഡ് കവലയിലാണ് അടുത്തകാലത്തായി ഏറ്റവും കൂടുതൽ അപകടങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഒരാഴ്ചയ്ക്കുള്ളിൽ മാത്രം ഇവിടെ രണ്ട് വലിയ അപകടങ്ങളാണ് ഉണ്ടായത്. കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ ബസും കാറും കൂട്ടിയിടിച്ചായിരുന്നു ആദ്യത്തെ അപകടം. പേരാമ്പ്ര പൈതോത്ത് റോഡിലൂടെ പോവുകയായിരുന്ന ബസും കല്ലോട് ഭാഗത്തുനിന്നും വന്ന കാറുമാണ് ഇവിടെയിടിച്ചത്. പിന്നാലെ വെള്ളിയാഴ്ച രാവിലെ പിക്കപ്പ് വാനും സ്കൂട്ടറും കൂട്ടിയിടിച്ച് നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ചിരുതകുന്നിൽ നിന്നുള്ള കടുത്ത ഇറക്കമിറങ്ങി വരുന്ന ഭാഗത്താണ് പൈതോത്ത് റോഡ് കവല സ്ഥിതി ചെയ്യുന്നത്. അതിവേഗത്തിൽ ഇറക്കം ഇറങ്ങിവരുന്ന വാഹനങ്ങൾ പലപ്പോഴും നിയന്ത്രണം വിട്ട് അപകടത്തിൽപ്പെടുകയാണ് പതിവ്. പല വാഹനങ്ങളും നിയന്ത്രണം തെറ്റി ബൈപ്പാസിന്റെ വശങ്ങളിലെ പറമ്പുകളിലേക്ക് മറിഞ്ഞ സംഭവങ്ങളും ഒട്ടേറെയുണ്ട്. ചിരുതകുന്ന് ഭാഗത്തുനിന്ന് കല്ലോട് ഭാഗത്തേക്ക് ഇറക്കവും വളവുമുള്ള മേഖലയായതിനാൽ, പുറത്തുനിന്നും വരുന്ന യാത്രക്കാർക്ക് റോഡിന്റെ കിടപ്പ് കൃത്യമായി മനസ്സിലാക്കാൻ സാധിക്കാത്തതാണ് അമിതവേഗതയ്ക്കും അപകടങ്ങൾക്കും കാരണമാകുന്നത്.
ബൈപ്പാസിലെ മറ്റു കവലകളും സമാനമായ രീതിയിൽ അപകടഭീഷണി ഉയർത്തുന്നുണ്ട്. പേരാമ്പ്ര ചെമ്പ്ര റോഡിൽ ഇ.എം.എസ്. ആശുപത്രിക്കു സമീപത്തെ കവലയാണ് ഇതിലൊന്ന്. 2023-ൽ ബൈപ്പാസ് തുറന്നതുമുതൽ ഇവിടെ നിരവധി അപകടങ്ങളാണ് ഉണ്ടായത്. പേരാമ്പ്ര-കുറ്റ്യാടി റോഡിൽ ബൈപ്പാസിലേക്ക് പ്രവേശിക്കുന്ന കക്കാട്, കല്ലോട് കവലകളിൽ ഒരിടത്തും നിലവിൽ സിഗ്നൽ സംവിധാനങ്ങളില്ല. കക്കാട് ഭാഗത്ത് ബൈപ്പാസിൽ നിന്നുവരുന്ന വാഹനങ്ങൾ കവലയിൽ പൂർണ്ണമായും നിർത്തി നോക്കിയാൽ മാത്രമേ സംസ്ഥാനപാതയിലൂടെ വരുന്ന വലിയ വാഹനങ്ങൾ കാണാൻ സാധിക്കൂ. ഈ കവലയുടെ വീതി കൂട്ടുമെന്ന് അധികൃതർ മുൻപ് പ്രഖ്യാപിച്ചിരുന്നെങ്കിലും ഇതുവരെ തുടർനടപടികളൊന്നും ഉണ്ടായിട്ടില്ല.
ബൈപ്പാസിലെ വളവുകളിൽ വലിയ ലോറികൾ നിയമവിരുദ്ധമായി പാർക്ക് ചെയ്യുന്നതും അപകടസാധ്യത ഇരട്ടിയാക്കുന്നു. നിർത്തിയിട്ടിരിക്കുന്ന വലിയ വാഹനങ്ങൾ കാരണം കാൽനടയാത്രക്കാർക്കും മറ്റ് വാഹനങ്ങൾക്കും എതിർദിശയിൽ നിന്ന് വരുന്നവയെ കൃത്യമായി കാണാൻ കഴിയുന്നില്ല. ഇത്തരത്തിൽ കാഴ്ച മറയ്ക്കുന്ന രീതിയിൽ വാഹനങ്ങൾ പാർക്ക് ചെയ്യരുതെന്ന് പഞ്ചായത്ത് കർശന നിർദേശം നൽകിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി കഴിഞ്ഞദിവസം കവലകൾക്ക് സമീപം പാർക്കിങ് നിരോധന ബോർഡുകളും സ്ഥാപിച്ചു കഴിഞ്ഞു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group













































