വടകര : കടത്തനാട് ലേബർ സഹകരണ സൊസൈറ്റിയിലെ നിക്ഷേപ തട്ടിപ്പിനെ തുടർന്ന് വയോധികൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി കുടുംബം. കോൺഗ്രസ് നേതാക്കൾ ഉൾപ്പെടെയുള്ളവർക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റത്തിന് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് മരിച്ച ഇബ്രാഹിം ഹാജിയുടെ ഭാര്യ ഫൗസിയയാണ് പരാതി സമർപ്പിച്ചത്.
ഡി.സി.സി സെക്രട്ടറിയും സൊസൈറ്റി മുൻ പ്രസിഡന്റുമായ ടി.വി. സുധീർ കുമാറിന്റെ വീട്ടുമുറ്റത്താണ് കളിപ്പാട്ട വ്യാപാരിയായ ഇബ്രാഹിം ഹാജി ആത്മഹത്യ ചെയ്തത്. ഉയർന്ന ലാഭവിഹിതം വാഗ്ദാനം ചെയ്ത് ഭാര്യയുടെയും മക്കളുടെയും പേരിൽ 22 ലക്ഷത്തോളം രൂപ സൊസൈറ്റിയിൽ നിക്ഷേപിപ്പിച്ച് തട്ടിയെടുത്തെന്നാണ് പരാതിയിലെ പ്രധാന ആരോപണം.
ആത്മഹത്യക്ക് പ്രേരിപ്പിച്ച സൊസൈറ്റി മുൻ പ്രസിഡന്റ് ടി.വി. സുധീർ കുമാർ, സെക്രട്ടറി പി. പ്രീന, നിലവിലെ പ്രസിഡന്റ് ബഷീർ അഹമ്മദ്, ഡയറക്ടർമാരായ അബ്ദുൾ മജീദ്, ഇ.ടി. റിനീഷ് എന്നിവർക്കെതിരെ കേസെടുക്കണമെന്നാണ് ആവശ്യപ്പെട്ടിട്ടുള്ളത്. ഇതിൽ റിനീഷ് ഇബ്രാഹിം ഹാജിയിൽ നിന്ന് 10 ലക്ഷത്തിലധികം രൂപ വേറെയും കൈക്കലാക്കിയിട്ടുണ്ടെന്നും പരാതിയിൽ വ്യക്തമാക്കുന്നു.
പണം തിരികെ കിട്ടാത്തതിനാൽ ഭർത്താവ് വലിയ മാനസിക വിഷമത്തിലായിരുന്നുവെന്ന് ഫൗസിയ പറഞ്ഞു. പണം ലഭിച്ചില്ലെങ്കിൽ ആത്മഹത്യ ചെയ്യുമെന്ന് ജനപ്രതിനിധികൾക്കും സുഹൃത്തുക്കൾക്കും അഭിഭാഷകനും വാട്ട്സ്ആപ്പ് സന്ദേശം അയച്ചിരുന്നു. ഈ വിവരം ഭരണസമിതി ഭാരവാഹികളെ അറിയിച്ചിട്ടും പണം തിരികെ നൽകാൻ അവർ തയ്യാറായില്ല. ഇബ്രാഹിം ഹാജിയുടെ മരണത്തോടെ കുടുംബം തീർത്തും അനാഥമായെന്നും കുറ്റക്കാരായ മുഴുവൻ പ്രതികളെയും നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും ഭാര്യയും മക്കളും ആവശ്യപ്പെട്ടു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group













































