തിരുവനന്തപുരം: സ്ത്രീകൾക്ക് മാത്രമായി പ്രത്യേക രാത്രികാല 'പിങ്ക് ബസ്' സർവീസുകൾ ആരംഭിക്കാൻ കെ.എസ്.ആർ.ടി.സി. ഒരുങ്ങുന്നു. ഗതാഗത വകുപ്പിന്റെ നൂറുദിന കർമപദ്ധതികളുടെ ഭാഗമായി നടപ്പിലാക്കുന്ന ഈ പദ്ധതിയുടെ ഉദ്ഘാടനം നാളെ തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിൽ നടക്കും. കേരളത്തിലെ പ്രധാന റൂട്ടുകളിലെല്ലാം ഭാവിയിൽ സർവീസ് വ്യാപിപ്പിക്കുമെങ്കിലും ആദ്യഘട്ടത്തിൽ തിരുവനന്തപുരം ജില്ലയിലാണ് പദ്ധതി നടപ്പിലാക്കുന്നത്. വൈകുന്നേരം 6 മണി മുതൽ രാത്രി 10.45 വരെ ലഭ്യമാകുന്ന ഈ സർവീസുകളിൽ യാത്ര സൗജന്യമായിരിക്കില്ല. ടെക്നോപാർക്കിലെ രാത്രി ഷിഫ്റ്റ് ജീവനക്കാരുടെ സംഘടന നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് തിരുവനന്തപുരം-ടെക്നോപാർക്ക് റൂട്ടിൽ ആദ്യഘട്ട സർവീസ് ക്രമീകരിച്ചിരിക്കുന്നത്. കിഴക്കേക്കോട്ട, തമ്പാനൂർ, പട്ടം, മെഡിക്കൽ കോളേജ് (ആർ.സി.സി.), ഉള്ളൂർ, കഴക്കൂട്ടം, ടെക്നോപാർക്ക്, ഇൻഫോസിസ്, ലുലു മാൾ, കിംസ് ആശുപത്രി വഴിയാകും ബസുകൾ സർവീസ് നടത്തുക. ഓൺലൈൻ റിസർവേഷൻ സൗകര്യമുള്ള ഈ പദ്ധതിക്കായി ഏറ്റവും പുതിയ 'ലിങ്ക് ഫാസ്റ്റ് പാസഞ്ചർ' ബസുകളാണ് തിരുവനന്തപുരം, എറണാകുളം ഡിപ്പോകളിൽ നിന്ന് അനുവദിച്ചിട്ടുള്ളത്. ഭാവിയിൽ ഇലക്ട്രിക് ബസുകൾ ഉൾപ്പെടുത്താനും ആലോചനയുണ്ട്.
സ്ത്രീകൾക്ക് പൂർണ്ണമായും സൗജന്യ യാത്ര അനുവദിക്കുന്ന 'പ്രിയദർശിനി' പദ്ധതി വൻ വിജയമായതിന് പിന്നാലെയാണ് പുതിയ പിങ്ക് ബസുകൾ എത്തുന്നത്. എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡേഴ്‌സിനും ഓർഡിനറി, സിറ്റി ഓർഡിനറി അടക്കമുള്ള വിവിധ ക്ലാസുകളിൽ സൗജന്യ യാത്ര നൽകുന്ന പ്രിയദർശിനി പദ്ധതി തുടങ്ങി ഒരു മാസം പിന്നിടുമ്പോൾ വനിതാ യാത്രക്കാരുടെ എണ്ണത്തിൽ 40 ശതമാനം വർധനവുണ്ടായിട്ടുണ്ട്. പ്രതിദിനം ശരാശരി 7.25 ലക്ഷം സ്ത്രീകളാണ് ഇതിലൂടെ യാത്ര ചെയ്യുന്നത്. ഇതുവരെ 1.87 കോടി സ്ത്രീകൾ പദ്ധതി പ്രയോജനപ്പെടുത്തിയപ്പോൾ കൊല്ലം, തിരുവനന്തപുരം ജില്ലകളാണ് യാത്രക്കാരുടെ എണ്ണത്തിൽ മുന്നിലുള്ളത്. നിലവിൽ 3,125 ഓർഡിനറി ബസുകളാണ് ഇതിനായി സർവീസ് നടത്തുന്നത്. അതേസമയം, പ്രിയദർശിനി പദ്ധതി വഴി ഇതുവരെ 60 കോടി രൂപയുടെ നഷ്ടമുണ്ടായതായി ഗതാഗത മന്ത്രി സി.പി. ജോൺ അറിയിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group













































