താമരശ്ശേരി : കാലവർഷം കനക്കുന്ന പശ്ചാത്തലത്തിൽ സുഗമമായ ഗതാഗതം ഉറപ്പാക്കാൻ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ കാറ്റിൽപ്പറത്തി താമരശ്ശേരി ചുരത്തിലൂടെ പകൽസമയത്തും വലിയ മൾട്ടി ആക്സിൽ ഭാരവാഹനങ്ങൾ കടന്നുപോകുന്നു. ദേശീയപാത 766-ൽ രാവിലെ എട്ട് മണി മുതൽ രാത്രി എട്ട് മണി വരെയാണ് ജില്ലാ ഭരണകൂടം വലിയ വാഹനങ്ങൾക്ക് വിലക്കേർപ്പെടുത്തിയിട്ടുള്ളത്. എന്നാൽ ഇരുവശങ്ങളിലും പോലീസിന്റെ സാന്നിധ്യമില്ലാത്ത സമയം നോക്കിയും, ഇടറോഡുകൾ വഴിയും അയൽസംസ്ഥാനങ്ങളിൽ നിന്നുള്ളതടക്കമുള്ള ഭാരവാഹനങ്ങൾ ഇപ്പോഴും ചുരത്തിലേക്ക് പ്രവേശിക്കുന്നത് പതിവായിരിക്കുകയാണ്.
നിയന്ത്രണം പ്രഖ്യാപിച്ച ആദ്യ ഒന്നരമാസം പരിശോധന ശക്തമായിരുന്നെങ്കിലും പിന്നീട് ഇതിൽ അയവുണ്ടായതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം. ഭൂരിഭാഗം വാഹനങ്ങളും പകൽസമയം ഒഴിവാക്കി ബദൽ പാതകൾ സ്വീകരിക്കുന്നുണ്ടെങ്കിലും, നിയമം ലംഘിച്ചെത്തുന്ന ചില വാഹനങ്ങൾ കാരണം ചുരത്തിൽ ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നുണ്ട്. അടിവാരം, ലക്കിടി എന്നിവിടങ്ങളിൽ പോലീസും ഹൈവേ പട്രോളിംഗും ഉണ്ടെങ്കിലും ഇവരുടെ കണ്ണുവെട്ടിച്ചാണ് വാഹനങ്ങൾ ചുരം കടക്കുന്നത്. പ്രത്യേകിച്ച് വയനാട് ഭാഗത്തുനിന്നുള്ള പരിശോധനയിലാണ് കൂടുതൽ അയവ് വന്നിട്ടുള്ളതെന്ന് യാത്രക്കാരും പൊതുമരാമത്ത് ഉദ്യോഗസ്ഥരും ചൂണ്ടിക്കാണിക്കുന്നു.
ചുരത്തിലെ അപകടകരമായ മരച്ചില്ലകൾ വെട്ടിമാറ്റുന്ന ജോലികൾ തുടങ്ങിയ ചൊവ്വാഴ്ച മാത്രം ഒട്ടേറെ മൾട്ടി ആക്സിൽ വാഹനങ്ങളാണ് ലക്കിടി വഴി ചുരമിറങ്ങിയത്. അടിവാരത്ത് തടഞ്ഞിടുന്ന വാഹനങ്ങളിൽ ചിലതും നൂറാംതോട്, ചിപ്പിലിത്തോട് തുടങ്ങിയ ഇടറോഡുകളിൽ നിന്നെത്തുന്ന വാഹനങ്ങളുമാണ് പോലീസിനെ വെട്ടിച്ച് പകൽ സമയത്ത് സർവീസ് നടത്തുന്നത്. പട്രോളിംഗിനിടെ ഇത്തരം വാഹനങ്ങൾ കണ്ടെത്തിയാൽ ഹൈവേ-ട്രാഫിക് പോലീസ് പിഴ ചുമത്തുന്നുണ്ടെങ്കിലും ലംഘനങ്ങൾ പൂർണ്ണമായി തടയാൻ കഴിഞ്ഞിട്ടില്ല. കാലവർഷം അവസാനിക്കുന്നത് വരെയോ അടുത്ത ഉത്തരവ് ഉണ്ടാകുന്നത് വരെയോ നിയന്ത്രണം തുടരുമെന്നാണ് ജില്ലാ ഭരണകൂടം അറിയിച്ചിട്ടുള്ളത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group













































