കൊല്ലം: കൊല്ലം കോര്‍പ്പറേഷന്‍ കൗണ്‍സിലറും കായിക-വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാനുമായ ബി. അജിത് കുമാറിന്റെ മസ്തിഷ്‌കമരണത്തെ തുടർന്ന് അദ്ദേഹത്തിന്റെ അവയവങ്ങൾ ദാനം ചെയ്യാൻ കുടുംബം സന്നദ്ധത അറിയിച്ചു. കുരീപ്പുഴ കോനവെട്ടത്ത് വീട് സ്വദേശിയും കൊല്ലം ഡിവിഷന്‍ 7-ലെ കൗണ്‍സിലറുമായ അജിത് കുമാറിന്റെ അവയവങ്ങള്‍ അഞ്ച് പേര്‍ക്കാണ് പുതുജീവനേകുന്നത്. കഴിഞ്ഞ ജൂലൈ 19 ഞായറാഴ്ച രാവിലെ സ്‌ട്രോക്ക് സംഭവിച്ചതിനെ തുടര്‍ന്ന് അദ്ദേഹത്തെ കൊല്ലം ട്രാവന്‍കൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ (മെഡിസിറ്റി) പ്രവേശിപ്പിച്ചിരുന്നു. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെ 1:00 മണിയോടെയാണ് ഡോക്ടര്‍മാര്‍ മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചത്.
അവിവാഹിതനായ അജിത് കുമാറിന്റെ സഹോദരങ്ങളായ സുരേഷ് കുമാറും അജിത കുമാരിയും ഉള്‍പ്പെടുന്ന കുടുംബാംഗങ്ങളാണ് ഈ വിയോഗത്തിലും അവയവദാനമെന്ന ഉദാത്തമായ തീരുമാനത്തിന് മുന്നോട്ടുവന്നത്. സര്‍ക്കാര്‍ ഏജന്‍സിയായ കെ-സോട്ടോയുടെ (K-SOTO) മേല്‍നോട്ടത്തിലാണ് അവയവങ്ങള്‍ കൈമാറുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നത്.
ഇതനുസരിച്ച് അദ്ദേഹത്തിന്റെ കരള്‍ തിരുവനന്തപുരം കിംസ് ആശുപത്രിയിലും, ഒരു വൃക്ക തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും, രണ്ടാമത്തെ വൃക്ക കൊല്ലം ട്രാവന്‍കൂര്‍ മെഡിസിറ്റി ആശുപത്രിയിലും, കണ്ണുകള്‍ തിരുവനന്തപുരം റീജിയണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഒഫ്താല്‍മോളജിയിലും ചികിത്സയിലുള്ള രോഗികള്‍ക്കായി കൈമാറും. കൊല്ലത്തുനിന്ന് തിരുവനന്തപുരത്തെ ആശുപത്രികളിലേക്ക് അവയവങ്ങള്‍ വളരെ വേഗത്തില്‍ എത്തിക്കുന്നതിനായി പൊലീസിന്റെ നേതൃത്വത്തില്‍ ഇന്ന് ഉച്ചയ്ക്ക് 2:00 മണിയോടെ പ്രത്യേക 'ഗ്രീന്‍ കോറിഡോര്‍' പാതയും സജ്ജീകരിച്ചിട്ടുണ്ട്. പൊതുപ്രവര്‍ത്തന രംഗത്ത് സജീവമായിരുന്ന പ്രിയ നേതാവിന്റെ വേര്‍പാടിലും അഞ്ചുപേരുടെ ജീവിതത്തിലേക്ക് വെളിച്ചമായി മാറുന്ന അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ നാടൊന്നാകെ പ്രണാമം അര്‍പ്പിക്കുകയാണ്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group













































